ജമ്മു കശ്മീർ: പ്രതിഷേധക്കാരെ നേരിടാൻ പരിശീലനം ലഭിച്ച ജന്‍സേന; സന്യാസിയുടെ തന്ത്രം ഫലം കാണുമോ
ശ്രീനഗർ: ജമ്മു കശ്മീരില്‍ സൈന്യത്തിനെതിരെ കല്ലെറിയുന്നവരെ നേരിടാൻ 500 ജൻസേനാ സംഘം കശ്മീരിലേയ്ക്. കാൺപൂരിൽ നിന്ന് ജമ്മു കശ്മീരിലേയ്ക്ക് ഇന്ത്യന്‍ സൈന്യത്തിന് പിന്തുണ നല്‍കുന്നതിനായി 500 പരിശീലനം ലഭിച്ച ജൻസേന പ്രവർത്തകർ ഞായറാഴ്ച പുറപ്പെടുമെന്ന് സന്യാസി അവകാശപ്പെടുന്നു. ഇന്ത്യൻ സൈന്യത്തിനെതിരെ കല്ലെറിയുന്ന പാക് അനുകൂല പ്രതിഷേധക്കാരെ നേരിടുന്നതിന് വേണ്ടിയാണിത്.
കാൺപൂരിലെ സിദ്ധാർത്ഥ് ഘട്ടിൽ 2000 പേർക്ക് പരിശീലനം നൽകിയതായി ജന്‍സേന സ്ഥാപകൻ ബാൽയോഗി അരുൺ സിദ്ധ്നാഥ് പറഞ്ഞു. 500 പേരടങ്ങുന്ന ആദ്യത്തെ സംഘത്തെ പാക് അനുകൂല പ്രതിഷേധക്കാരെ പ്രതിരോധിക്കാൻ കശ്മീരിലേയ്ക്ക് ഞായറാഴ്ച അയയ്ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കശ്മീരിലേയ്ക്ക് തിരിക്കും
പരിശീലനം ലഭിച്ച ജൻസേന പ്രവര്‍ത്തകർ ഞായറാഴ്ച നാനോ റാവു പാർക്കിൽ ഒത്തുചേർന്ന ശേഷം ട്രെയിനിലും ബസുകളിലുമായി ജമ്മു കശ്മീരിലേയ്ക്ക് തിരിയ്ക്കുകയാണ് ചെയ്യുക.
ഒരു ട്രക്ക് കല്ലുകൾ
കശ്മീർ താഴ് വരയിലെ പ്രതിഷേധക്കാരെ നേരിടാൻ ബാഗുകളില്‍ പ്രത്യേകം കല്ലുകളുമേന്തിയാണ് സംഘം കാൺപൂരിൽ നിന്ന് യാത്ര തിരിക്കുന്നത്. ബുന്ദൽഖണ്ഡിലെ ഫാക്ടറിയില്‍ നിന്ന് പ്രത്യേകം പൊട്ടിച്ചെടുത്ത കല്ലുകളാണ് ഇവരുടെ പക്കലുള്ളത്. കൂർത്ത മുനയുള്ള ഒരു ട്രക്ക് നിറയെ കല്ലുകളുമായാണ് സംഘം കശ്മീരിലേയ്ക്ക് തിരിയ്ക്കുന്നത്.
ഒരാഴ്ചത്തെ പരിശീലനം
ഒരാഴ്ചത്തെ പരിശീലനം ലഭിച്ച ജന്‍സേനാ പ്രവർത്തകരാണ് കശ്മീരിലേയ്ക്ക് പോകുന്നത്. ഓരോ ബ്ലോക്കിൽ നിന്നും കഴിവ് തെളിയിച്ച 10 പേരെ ഉൾപ്പെടുത്തിയാണ് ആദ്യത്തെ സംഘം യാത്ര തിരിക്കുക. കല്ലേറിനെ ചെറുക്കാനുള്ള തന്ത്രങ്ങളും തിരിച്ചടിക്കാനുള്ള തന്ത്രങ്ങളുമുൾപ്പെടെയുള്ള പരിശീലനമാണ് പ്രതിദിനം നാല് മണിക്കൂര്‍ വീതം നൽകിക്കൊണ്ടിരുന്നത്.
കനത്ത തിരിച്ചടി നല്‍കും
കശ്മീരില്‍ സൈന്യത്തിനെതിരെ കല്ലെറിയുന്ന പ്രതിഷേധക്കാർക്ക് കനത്ത തിരിച്ചടി നൽകുന്നതിനാണ് ജൻസേന അംഗങ്ങളെ കശ്മീരിലേയ്ക്കയ്ക്കുന്നതെന്നും വിഘടനവാദി നേതാക്കൾക്കുള്ള തിരിച്ചടിയാണെന്നും ജനസേന സ്ഥാപനകൻ വ്യക്തമാക്കി.