കോണ്‍ഗ്രസിന് കനത്ത തിരിച്ചടി! '96' സീറ്റ് ഫോര്‍മുല അംഗീകരിക്കാതെ വിബിഐ, സഖ്യ നീക്കം പാളി
മുംബൈ: ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയില്‍ നിന്ന് സംസ്ഥാനത്ത് കരകയറാനുള്ള തീവ്ര ശ്രമത്തിലാണ് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്. ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തുരത്താന്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യത്തിലെത്താനാണ് കോണ്‍ഗ്രസ് ശ്രമം നടത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക ശക്തിയായി മാറിയ അംബേദ്കറിന്റെ കൊച്ചുമകന് പ്രകാശ് അംബേദ്കറുടെ പാര്‍ട്ടിയായ വഞ്ചിത് ബഹുജന്‍ അഗതി (വിബിഎ)യെ ഒപ്പം നിര്‍ത്താനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തന്നെ നേരിട്ടിറങ്ങിയാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്തത്. സഖ്യ ചര്‍ച്ചകളോട് അനുകൂലമായിട്ടായിരുന്നു പ്രകാശ് അംബേദ്കര്‍ നേരത്തെ പ്രതികരിച്ചത്. എന്നാല്‍ അവസാന നിമിഷം സഖ്യ സാധ്യതകള്‍ അടഞ്ഞിരിക്കുകയാണ്. വിശദാംശങ്ങള്‍
കോണ്‍ഗ്രസിന് തിരിച്ചടി
മോദി തരംഗം ആദ്യമായി ആഞ്ഞടിച്ച 2014 ല്‍ പോലും 4 സീറ്റുകളില്‍ വിജയിക്കാന്‍ കഴിഞ്ഞ കോണ്‍ഗ്രസിന് ഇത്തവണത്തെ ദയനീയ പരാജയമാണ് മഹാരാഷ്ട്രയില്‍ നേരിടേണ്ടി വന്നത്. ഈ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ ഈ വര്‍ഷം അവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്. ലോക്സഭതിരഞ്ഞെടുപ്പിലെ എന്‍സിപി സഖ്യം നിയമസഭ തിരഞ്ഞെടുപ്പിലും തുടരുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് പ്രാദേശിക കക്ഷികളേയും സഖ്യത്തിന്റെ ഭാഗമാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.
പാഠം പഠിക്കാതെ കോണ്‍ഗ്രസ്
മഹാരാഷ്ട്രയില്‍ ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള പാര്‍ട്ടിയാണ് പ്രാകശ് അംബേദ്കകറുടെ വന്‍ചിത് ബഹുജന്‍ അഗതി. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ അംബേദ്കറുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ സീറ്റ് വിഭജനം കല്ലുകടിയായതോടെ സഖ്യം ഇല്ലാതായി. അതേസമയം വിബിഐ ഉവൈസിയുടെ ഐഐഎമ്മുമായി കൈകോര്‍ത്ത് തിരഞ്ഞെടുപ്പിനെ നേരിട്ടു.ഇത് വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസിന് സമ്മാനിച്ചത്.
41 ലക്ഷം വോട്ടുകള്‍
തിരഞ്ഞെടുപ്പില്‍ വിബിഐ നേടിയത് 41 ലക്ഷം വോട്ടുകളായിരുന്നു. അതായത് മഹരാഷ്ട്രയില്‍ പോള്‍ ചെയ്തതിന്റെ 14 ശതമാനം വോട്ടുകള്‍. 13 മണ്ഡലങ്ങളില്‍ വിബിഐ നേടിയത് ഒരു ലക്ഷത്തിലേറെ വോട്ടുകളാണ്. 29 ഇടത്ത് 50 വോട്ടുകള്‍ വരെ നേടാന്‍ വിബിഐയ്ക്ക് സാധിച്ചിരുന്നു. വിദര്‍ഭ, പശ്ചിമ മഹാരാഷ്ട്ര, വടക്കന്‍ മഹാരാഷ്ട്ര, മറാത്ത്വാഡ എന്നീ മേഖലകളില്‍ വന്‍ സ്വാധീനമുണ്ടാക്കാന്‍ വിബിഐയ്ക്ക് സാധിച്ചിരുന്നു.
കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്
തിരഞ്ഞെടുപ്പിന് പിന്നാലെ വിബിഐ സഖ്യം ഉപേക്ഷിച്ചതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ വിമര്‍ശനം ശക്തമായി. സഖ്യം ഉണ്ടായിരുന്നെങ്കില്‍ പല മണ്ഡലങ്ങളിലും ഗുണകരമാകുമെന്ന് ഒരു വിഭാഗം നേതാക്കള്‍ പറഞ്ഞു. ഇതോടെ നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രകാശ് അംബേദ്കറിനെ സഖ്യത്തിലെത്തിക്കാനുള്ള തീവ്രശ്രമങ്ങള്‍ കോണ്‍ഗ്രസ് കാമ്പില്‍ തുടങ്ങിയിരുന്നു.യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി തന്നെ നേരിട്ട് സഖ്യത്തിനായി ശ്രമം നടത്തി. ഇതോടെ സീറ്റ് വിഭജനം അടക്കം ഇരുകക്ഷികളും ചര്‍ച്ച നടത്തി.
അംഗീകരിക്കാതെ വിബിഐ
എന്നാല്‍ ഏറ്റവും പുതിയ ധാരണ പ്രകാരം വഞ്ചിത് ബഹുജന്‍ അഗതിക്ക് 96 സീറ്റുകളാണ് കോണ്‍ഗ്രസ്-എന്‍സിപി സഖ്യം വാഗ്ദാനം ചെയ്തിരിക്കുന്നത്. സംസ്ഥാന നിയമസഭയിലെ 288 സീറ്റുകളിൽ മൂന്ന് പാർട്ടികളും 96 സീറ്റുകളിൽ വീതം മത്സരിക്കാം എന്ന നിര്‍ദ്ദേശമാണ് സഖ്യം മുന്നോട്ട് വെച്ചത്. എന്നാല്‍ മറ്റൊരു നിബന്ധന കൂടി സഖ്യം മുന്നോട്ട് വെച്ചു. വിബിഐയുടെ വിഹിതത്തില്‍ നിന്ന് മറ്റ് ഘടകക്ഷികള്‍ക്കുള്ള സീറ്റുകള്‍ വിഭജിക്കണം എന്നാണ് നിബന്ധന. എന്നാല്‍ ഈ നിബന്ധന അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് വിബിഐ.