ഗ്യാന്‍വാപി മസ്ജിദ് കേസ്: ഇന്ന് നിര്‍ണായക ദിനം; സുപ്രീംകോടതി വാദം കേള്‍ക്കും
ലഖ്‌നൗ: ഗ്യാന്‍വാപി മസ്ജിദിലെ സര്‍വ്വേയുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. മസ്ജിദില്‍ സര്‍വ്വേ നടത്തുന്നതിനെതിരെ ഗ്യാന്‍വാപി മാനേജ്‌മെന്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വാദം കേള്‍ക്കുന്നത്. അഭിഭാഷകരും ഹിന്ദുക്കളുടെ പ്രതിനിധികളും ഉള്‍പ്പെടുന്ന സമിതിയാണ് ഗ്യാന്‍വാപിയില്‍ സര്‍വ്വേ നടത്തിയത്.
സര്‍വ്വേ നടത്തിയ സംഘം സമുച്ചയത്തിനുള്ളില്‍ ശിവലിംഗം കണ്ടെത്തിയിരുന്നുവെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ആ സ്ഥലം സീല്‍ ചെയ്യാന്‍ വാരണാസി കോടതി തിങ്കളാഴ്ച ജില്ലാഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ ഒരു സാഹചര്യത്തില്‍ കൂടിയാണ് സുപ്രീംകോടതി മസ്ജിദ് മാനേജ്‌മെന്റിന്റെ കേസ് പരിഗണിക്കുന്നത്. കേസിലെ നിര്‍ണായകമായ ഒരു നീക്കമായിരിക്കും ഇത്.

അഞ്ജുമാന്‍ ഇന്‍തേസാമിയ മസ്ജിദ് നല്‍കയ ഹര്‍ജി ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്, പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഹര്‍ജി ലിസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. ഗ്യാന്‍വാപിയില്‍ നടത്തുന്ന സര്‍വ്വേ നിര്‍ത്തിവെക്കണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹരജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിപ്പിക്കാന്‍ കോടതി തയ്യാറായിരുന്നില്ല. എന്നാല്‍ ഹരജി പരിഗണിക്കാമെന്ന് സമ്മതിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പള്ളിയില്‍ നടന്ന സര്‍വ്വേക്കിടയായിരുന്നു കിണറില്‍ ശിവലിംഗം കണ്ടുവെന്ന് സര്‍വ്വേ സംഘത്തില്‍ ഉണ്ടായിരുന്ന അഭിഭാഷകന്‍ പറഞ്ഞത്. ഈ വിവരം കോടതിയെ ധരിപ്പിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞിരുന്നു. മൂന്ന് ദിവസമായി നടന്നുകൊണ്ടിരുന്ന സര്‍വ്വേ തിങ്കളാഴ്ചയാണ് അവസാനിച്ചത്. സര്‍വ്വേ സംഘത്തിന്റെ കണ്ടെത്തലുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഗ്യാന്‍വാപിക്ക് പുറത്തുള്ള സ്ഥലങ്ങളിലാണ് സര്‍വേയും വീഡിയോഗ്രഫിയും നടത്താന്‍ വാരാണാസി കോടതി ഉത്തരവിട്ടത്. ഗ്യാന്‍വ്യാപിയുടെ പുറംഭിത്തിയില്‍ സ്ഥാപിച്ചിരുന്ന ഹിന്ദുദേവതകളുടെ വിഗ്രഹങ്ങളെ ആരാധിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്
ഡല്‍ഹി സ്വദേശികളായ സ്ത്രീകള്‍ നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതി സര്‍വ്വേയ്ക്ക് അനുമതി നല്‍കിയത്.
മുഗള്‍ ഭരണാധികാരി ഔറംഗസീബ് ആണ് ഗ്യാന്‍വാപി മസ്ജിദ് നിര്‍മിച്ചത്.കാശി വിശ്വനാഥ ക്ഷേത്രത്തിനടുനോട് ചേര്‍ന്നാണ് മസ്ജിദ്. എന്നാല്‍, ക്ഷേത്രത്തിന്റെ ഒരു ഭാഗം പൊളിച്ചുകൊണ്ടാണ് പള്ളി നിര്‍മിച്ചതെന്ന് ആരോപിച്ചുകൊണ്ട് ഡല്‍ഹി സ്വദേശികളായ സ്ത്രീകള്‍ രംഗത്തെത്തുകയും ഹര്‍ജി നല്‍കുകയുമായിരുന്നു. പള്ളിയുടെ സ്ഥാനത്ത് നേരത്തെ പുരാതന ഹിന്ദു ക്ഷേത്രം സ്ഥിതി ചെയ്തിരുന്നുവെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു. മുപ്പത് വര്‍ഷത്തോളം പഴക്കുമുള്ള കേസിലാണ് സര്‍വ്വേ നടത്താന്‍ കോടതി അനുവദിച്ചത്.












Click it and Unblock the Notifications