യുപിയില്‍ ബിജെപിക്ക് ദയനീയ പരാജയം; തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ കെട്ടിവച്ച പണം പോലും കിട്ടിയില്ല
ലഖ്നൗ: ഒരു വര്‍ഷത്തിനപ്പുറം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ സജീവമാക്കിയിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ പ്രമുഖ പാര്‍ട്ടികളെല്ലാം. പ്രിയങ്ക ഗാന്ധിയെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് യുപിയിലെ തങ്ങളുടെ നഷ്ടപ്രതാപം തിരിച്ചു പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ ബിഎസ്പിയും എസ്പിയും ഭരണത്തില്‍ ഏതുവിധേനയും തിരിച്ചെത്താനാണ് ശ്രമിക്കുന്നത്.
അതേസമയം മറുവശത്ത് യോഗി ആദിത്യനാഥ് സര്‍ക്കാറിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് തന്നെയാണ് ബിജെപി ഉറച്ച് വിശ്വസിക്കുന്നത്. ഒബിസി വിഭാഗത്തില്‍ നിന്നുള്ള സ്വതന്ത്ര ദേവ് സിങിനെ പുതിയ സംസ്ഥാന അധ്യക്ഷനായി ബിജെപി നിയമിച്ചതും നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ്. എന്നാല്‍ സ്വതന്ത്ര ദേവ് സിങ് അധ്യക്ഷനായി നിയമിതനായ അതേ ദിവസം തന്നെ കനത്ത പരാജയമാണ് ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് ഉണ്ടായിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
പരാജയം
സോന്‍ഭദ്ര ജില്ലയില്‍ രണ്ട് പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിലും വാരണാസിയിലെ മുന്‍സിപ്പല്‍ കോര്പ്പറേഷന് ഉപതിരഞ്ഞെടുപ്പിലുമാണ് പുതിയ സംസ്ഥാന പ്രസിഡന്റ് നിയമിതനായ ദിവസം തന്നെ ബിജെപി പരാജയം നേരിടേണ്ടി വന്നത്. ചോപന് നഗര, റെണുകൂട്ട് എന്നിവിടങ്ങളിലെ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനത്തേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.
ചോപന് നഗര
ചോപന് നഗരപഞ്ചായത്തിലെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഫരീദ ബീഗം എന്ന യുവതിയാണ് വിജയിച്ചത്. ഫരീദയുടെ ഭര്‍ത്താവ് ഇംതിയാണ് അഹമ്മദായിരുന്നു നേരത്തെ ചോപന് നഗരയിലെ പഞ്ചായത്ത് അധ്യക്ഷന്‍. ഇദ്ദേഹം കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്.
ബിജെപിക്ക് ലഭിച്ചത്
ഇംതിയാസിനെ സമീപത്തെ പാര്‍ക്കില്‍ വെച്ച് ഒരു സംഘം അക്രമികള്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. ബിജെപിയുടെ സത്യപ്രകാശ് തിവാരിയെ ആണ് ഫരീദ പരാജയപ്പെടുത്തിയത്. ഫരീദയ്ക്ക് 2873 വോട്ടുലഭിച്ചപ്പോള്‍ സത്യപ്രകാശിന് 2323 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഫരീദയുടെ ഭൂരിപക്ഷം 550.
റെണുകൂട്ട്
റെണുകൂട്ട് പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നിഷ സിങ് എന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. നിഷയുടെ ഭര്‍ത്താവ് ബബ്ലു സിങ്ങായിരുന്നു ഇവിടെ അദ്ധ്യക്ഷന്‍. ഇദ്ദേഹത്തേയും അക്രമിസംഘം വെടിവെച്ചു കൊല്ലുകയായിരുന്നു. 1578 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് നിഷ വിജയിച്ചത്.
കെട്ടിവെച്ച കാശുപോലും നഷ്ടപ്പെട്ടു
നിഷയ്ക്ക് എതിരെ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി ശാരദാ ദേവിക്ക് കെട്ടിവെച്ച കാശുപോലും നേടാന്‍ സാധിച്ചില്ല. നിഷ ദേവി 3476 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച ശാരദ ദേവിക്ക് 51 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 1889 വോട്ട് നേടിയ മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി അനില്‍ സിങ്ങാണ് രണ്ടാംസ്ഥാനത്ത് എത്തിയത്.
ജയിച്ചത് എസ്പി
വരാണാസി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലും ബിജെപിക്കും പരാജയം നേരിടേണ്ടി വന്നത്. കോര്‍പ്പറേഷനിലെ സരയ്യ വാര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാർട്ടി (എസ്പി) സ്ഥാനാർത്ഥി ഷഫിക്കുസ്സാമ അൻസാരി ബാബുവാണ് ബിജെപി പരാജയപ്പെടുത്തിയത്. 1752 വോട്ടുകള്‍ നേടിയാണ് എസ്പി സ്ഥാനാര്‍ത്ഥി തേടിയത്.
നാലും അഞ്ചും സ്ഥാനം
ഷഫിക്കുസ്സാമ അൻസാരി ബാബുവിന്റെ പിതാവ് റിയാസുദ്ദീൻ അൻസാരിയായിരുന്നു സരയ്യ വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലര്‍. ഇദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ്, ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് യഥാക്രമം നാലും അഞ്ചും സ്ഥാനം മാത്രമാണ് ലഭിച്ചത്.
എഐഎംഐഎം മൂന്നാം സ്ഥാനത്ത്
1558 വോട്ട് നേടിയ സ്വതന്ത്ര സ്ഥാനാര്‍ത്ഥി, 1234 വോട്ട് നേടിയ എഐഎംഐഎം സ്ഥാനാര്‍ത്ഥി എന്നിവരാണ് യഥാക്രമം രണ്ടും മൂന്നുംസ്ഥാനങ്ങളില്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി 533 വോട്ടുകള്‍ നേടിയപ്പോള്‍ 408 വോട്ടുകള്‍ മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്.
കഠിനാധ്വനത്തിന്റെ ഫലം
ഷഫിക്കുസ്സാമ അൻസാരിയുടെ വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ചുകൊണ്ട് എസ്പി പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. എസ്പി ജില്ലാ പ്രസിഡന്റ് പിയൂഷ് യാദവ്, സിറ്റി പ്രസിഡന്റ് രാജ്കുമാര് ജയ്സ്വാള്‍, മുതിര്‍ന്ന പാര്‍ട്ടി നേതാവ് ശാലിനി യാദവ് തുടങ്ങിയവര്‍ വിയാഘോഷത്തില് പങ്കെടുത്തു. പാര്‍ട്ടി പ്രവര്‍ത്തകരുടെ കഠിനാധ്വനത്തിന്റെ ഫലമാണ് വിജയമെന്ന് പിയൂഷ് യാദവ് പറഞ്ഞു.
യൂണിയന് തിരഞ്ഞെടുപ്പിലും
കഴിഞ്ഞയാഴ്ച്ച വാരണാസി സബൂര്‍ണാനന്ദ് സംസ്കൃത വിശ്വവിദ്യാലയത്തില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയെ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനായ എന്‍ എസ് യു പരാജയപ്പെടുത്തുിയിരുന്നു. മുഴുവന്‍ സീറ്റുകളും സ്വന്തമാക്കിയാണ് ബിജെപിയുടെ കോട്ടയായ വാരണാസിയില്‍ എന്‍ എസ് യു വിജയം കൈവരിച്ചത്.
വ്യക്തമായ ഭൂരിപക്ഷം
എബിവിപി സ്ഥാനാര്‍ത്ഥികള്‍ക്ക് മേല്‍ വ്യക്തമായ ഭൂരിപക്ഷം നേടിയാണ് മിക്ക സീറ്റുകളിലേയും എന്‍ എസ് യുവിന്റെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ശിവം ശുക്ലയ്ക്ക് 709 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഹരിഷിദ് പാണ്ഡെക്ക് ലഭിച്ചത് 224 വോട്ട് മാത്രമായിരുന്നു.
പൗരത്വം തെളിയിക്കാന്‍ ആധാറും പാന്‍കാര്‍ഡും മതിയാകില്ലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍
ട്രംപ് വെറും കോമാളി, ഇറാനെ മുട്ടുകുത്തിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ശക്തിപോരെന്ന് ഖമനേയി
കെജ്രിവാളിനെ പൂട്ടാനുറച്ച് കോണ്‍ഗ്രസ്; മുന്‍ വിദ്യാര്‍ത്ഥി നേതാവിനെ രംഗത്തിറക്കാന്‍ നീക്കം