വാരണാസിയിലെ മഹാസഖ്യ സ്ഥാനാര്‍ഥിയുടെ ഹര്‍ജി; സുപ്രീംകോടതി ഇടപെടുന്നു
ദില്ലി: വാരണാസി മണ്ഡലത്തില്‍ നരേന്ദ്ര മോദിക്കെതിരെ മല്‍സരിക്കുന്ന മുന്‍ സൈനികന് തേജ് ബഹാദൂറിന്റെ പത്രിക തള്ളിയ സംഭവത്തില്‍ സുപ്രീംകോടതി ഇടപെടുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് തേജ് ബഹാദൂര്‍ യാദവ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം തേടി. ഹര്‍ജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. തേജ് ബഹാദൂറിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് ആണ് ഹാജരായത്.
വാരണാസിയില്‍ നരേന്ദ്ര മോദിക്കെതിരെ സമാജ്വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായിട്ടാണ് തേജ് ബഹാദൂര്‍ മല്‍സരിക്കുന്നത്. മോദിക്കെതിരെ മുന്‍ സൈനികന് മല്‍സരിക്കുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനിടെയാണ് അദ്ദേഹത്തിന്റെ പത്രിക തള്ളിയത്. സൈന്യത്തില്‍ നിന്നുള്ള എന്‍ഒസി വേണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ചോദിച്ചത്. ഉടന്‍ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ രേഖ ഹാജരാക്കിയില്ലെന്ന് കാണിച്ച് പിന്നീട് പത്രിക തള്ളുകയും ചെയ്തു.
കഴിഞ്ഞ ബുധനാഴ്ചയാണ് തേജ് ബഹാദൂറിന്റെ പത്രിക തള്ളിയത്. ഇതോടെ വാരണാസിയില്‍ എസ്പിയും ബിഎസ്പിയും ആര്‍എല്‍ഡിയും ഉള്‍പ്പെടുന്ന മഹാസഖ്യത്തിന് കനത്ത തിരിച്ചടിയായി. തെറ്റായ നീക്കമാണ് നടന്നിരിക്കുന്നതെന്നും സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും തേജ് ബഹാദൂര്‍ കുറ്റപ്പെടുത്തി.
മോദിക്കെതിരെ എല്ലാ വിഭാഗങ്ങളും തേജ് ബഹാദൂറിന് പിന്നില്‍ അണിനിരക്കുമ്പോഴാണ് പത്രിക തള്ളിയത്. സ്വതന്ത്രനായി മല്‍സരിക്കാന്‍ തീരുമാനിച്ച അദ്ദേഹത്തെ എസ്പി നേതാക്കള്‍ ഇടപെട്ട് മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഭീം ആര്‍മിയും പിന്തുണ പ്രഖ്യാപിച്ചു.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി അജയ് റായ് ആണ്. പത്രിക തള്ളിയത് ശരിവെച്ചാല്‍ സ്വാഭാവികമായും ഇദ്ദേഹത്തെ പിന്തുണയ്ക്കാന്‍ മഹാസഖ്യം നിര്‍ബന്ധിതരാകുമെന്നാണ് കരുതുന്നത്. കാരണം കൂടാതെയാണ് തന്റെ പത്രിക തള്ളിയതെന്നും കമ്മീഷന് നടപടി റദ്ദാക്കണമെന്നുമാണ് തേജ് ബഹാദൂറിന്റെ ആവശ്യം.