വാരണാസിയില്‍ ട്വിസ്റ്റ് എന്ന് ആശങ്ക, അമിത് ഷാ മോദിക്കായി ഇറക്കുന്നത് 10,000 പേരെ
ലഖ്നൗ: വാരണാസിയില്‍ ഇത്തവണ മോദിയ്ക്ക് അഭിമാന പോരാട്ടമാണ്. മണ്ഡലത്തില്‍ മോദിക്കെതിരെ പ്രിയങ്ക ഗാന്ധി സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നെങ്കിലും അവസാന നിമിഷം പ്രിങ്കയ്ക്ക് പകരം മറ്റൊരു സ്ഥാനാര്‍ത്ഥിയെയാണ് കോണ്‍ഗ്രസ് ഇറക്കിയത്. മഹാഗഡ്ഹബന്ധന്‍ സ്ഥാനാര്‍ത്ഥിയായി മുന്‍ സൈനീകന് കൂടിയായ തേജ് ബഹദൂര്‍ എത്തിയെങ്കിലും അവസാന നിമിഷം പത്രിക തള്ളി പോകുകയും ചെയ്തു.
ഇപ്പോള്‍ കോണ്‍ഗ്രസ് മാത്രമാണ് ഇവിടെ ബിജെപിക്ക് എതിരാളി. എന്നാല്‍ അവസാന നിമിഷത്തെ വാരണാസിയിലെ സാധ്യതകള്‍ മുന്നില്‍ കണ്ട് മോദിക്ക് വേണ്ടി കൊണ്ട് പിടിച്ച് പ്രചരണം ശക്തമാക്കുകയാണ് ബിജെപി. വിശദാംശങ്ങളിലേക്ക്
നിര്‍ണായകം
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വാരണാസിയിൽ നിന്നും വഡോദരയിൽ നിന്നും ജനവിധി തേടിയ നരേന്ദ്ര മോദി ഇരുസീറ്റിലും വൻ ഭൂരിപക്ഷത്തില്‍ തന്നെ വിജയിച്ചിരുന്നു.പിന്നീട് വഡോദര സീറ്റ് ഒഴിവാക്കി വാരണാസിയെ നിലനിർത്തുകയായിരുന്നു.
രണ്ടാം വട്ടം
ഇവിടെ 3 ലക്ഷത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രധാനമന്ത്രി വാരണാസിയിൽ നിന്നും വിജയിച്ചത്. ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാൾ രണ്ടാം സ്ഥാനത്തെത്തി. കോൺഗ്രസ് സ്ഥാനാർത്ഥി അജയ് റായ് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയും ചെയ്തു.
കടുത്ത മത്സരം
ഇത്തവണ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക ഗാന്ധി വരുമെന്നായിരുന്നു ആദ്യം കണക്കാക്കപ്പെടിരുന്നത്. എന്നാല്‍ അവസാന നിമിഷം കോണ്‍ഗ്രസ് പ്രിയങ്കയെ ഇറക്കാതെ മുന്‍ സ്ഥാനാര്‍ത്ഥിയായ അജയ് റായിയെ തന്നെ മത്സരിപ്പിക്കുകയായിരുന്നു.
സ്ഥാനാര്‍ത്ഥി ഇല്ല
മഹാഗഡ്ബന്ധന് സ്ഥാനാര്‍ത്ഥിയായി മോദിയുടെ വിമര്‍ശകനും മുന്‍ സൈനികന് കൂടിയായ തേജ് ബഹദൂര്‍ മത്സര രംഗത്ത് ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം തേജ് ബഹദൂറിന്റെ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന് തള്ളി. ഇതോടെ കോണ്‍ഗ്രസ് മാത്രമാണ് നിലവില്‍ ബിജെപിക്ക് എതിരാളി.
കോണ്‍ഗ്രസ് മാത്രം
എന്നാല്‍ ഇത്തവണ രാജ്യത്ത് അസാധാരണ സാഹചര്യമാകും ഉരുത്തിരിയുക എന്നാണ് ബിജെപി കണക്കാക്കുന്നത്. ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന ആശങ്ക അമിത് ഷാ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കുവെയ്ക്കുന്നുണ്ട്.
അവസാന ലാപ്പില്‍
വാരണാസിയില്‍ മോദിക്ക് ഈസി വാക്കോവര്‍ ആണെന്ന് കരുതുന്നുണ്ടെങ്കിലും മണ്ഡലത്തില്‍ മഹാഗഡ്ബന്ധന് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തതിനാല്‍ അവസാന നിമിഷം പല ട്വിസ്റ്റും സംഭവിച്ചേക്കാമെന്നാണ് ബിജെപി കരുതുന്നത്.
അമിത് ഷായുടെ നിര്‍ദ്ദേശം
ഈ സാഹചര്യത്തില്‍ വാരണാസിയിലെ എല്ലാ വീടുകളും കയറി ഇറങ്ങിയുള്ള കാമ്പെയ്ന് ഒരുങ്ങുകയാണ് ബിജെപി. മണ്ഡലത്തിലെ പോളിങ്ങ് ശതമാനം ഉയര്‍ത്തുകയാണ് ബിജെപി ഇതുകൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്.
വീടുകളില്‍
മെയ് 19 നാണ് വാരണാസിയില്‍ തിരഞ്ഞെടുപ്പ്. 10,000 പ്രവര്‍ത്തകര്‍ ഡൂര്‍ ഡു ഡൂര്‍ കാമ്പെയ്നായി വാരണാസിയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. മധ്യപ്രദേശ്, ഗുജറാത്ത്, ദില്ലി, വാരണാസി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് വാരണാസിയിലേക്ക് എത്തിയത്.
പ്രവര്‍ത്തകര്‍
വാരണാസിയിലെ ഓരോ വീടും പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് സ്ഥാനാര്‍ത്ഥി എന്നതിനാല്‍ ജനങ്ങള്‍ കൂടുതലായി വോട്ട് ചെയ്യും. അതേസമയം വോട്ട് ചെയ്യുക മാത്രമല്ല ഭൂരിപക്ഷം ഉയര്‍ത്തുക കൂടിയാണ് ബിജെപിയുടെ ലക്ഷ്യം എന്നും പ്രാദേശിക ബിജെപി നേതാക്കള്‍ പറഞ്ഞു.
നേതൃത്വത്തോട്
അമിത് ഷായാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ഒരു പാര്‍ട്ടി പ്രവര്ത്തകന് പത്ത് വീടുകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. സന്ദര്‍ശിച്ച വീടുകളുടെ വിവരങ്ങള്‍ നേതൃത്വത്തെ ധരിപ്പിക്കണം.
പ്രിയങ്ക ഗാന്ധി
കോണ്‍ഗ്രസും മണ്ഡലത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ് ഒരുക്കുന്നത്. മെയ് 15 ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വീണ്ടും മണ്ഡലത്തില്‍ പ്രചരണത്തിനായി എത്തും. അതേസമയം സമീപത്തെ മണ്ഡലമായ ചണ്ഡോലയിലും സമാന രീതിയില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രചരണം നടത്തുന്നുണ്ട്.
അടുത്ത മണ്ഡലത്തിലും
ഇവിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ മഹേന്ദ്ര നാഥ് പാണ്ഡെയാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി. മഹാഗഡ്ബന്ധന് സ്ഥാന്ര്‍ത്ഥി സഞ്ജയ് ചൗഹാനാണ് മഹേന്ദ്ര പാണ്ഡെയുടെ എതിരാളി.