നീ എന്റെ സഹോദരന്റെ മകനല്ലേ; ജ്യോതിരാദിത്യ സിന്ധ്യയെ ചേർത്തുപിടിച്ച് വസുന്ധര; മഞ്ഞുരുകുന്നു
ജയ്പ്പൂർ: ലോക്സഭാ തിരഞ്ഞെടുപ്പുകളുടെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കാവുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ചിൽ മൂന്നിടത്തും ഉജ്ജ്വല വിജയമാണ് കോൺഗ്രസ് സ്വന്തമാക്കിയത്. ഹിന്ദി ഹൃദയ ഭൂമിയിൽ മൂന്ന് കോൺഗ്രസ് മുഖ്യമന്ത്രിമാരും ഓരേ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രീയ വൈരം മറന്ന് ഭരണം നഷ്ടപ്പെട്ട മുഖ്യമന്ത്രിമാരും ചടങ്ങുകളിൽ പങ്കെടുക്കാനെത്തി.
ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യ നീക്കങ്ങൾക്ക് ഊർജ്ജം പകരുന്നതായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ. രാഷ്ട്രീയത്തിനപ്പുറം ചില കൂടിച്ചേരലുകൾക്ക് കൂടി വേദിയായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. കോൺഗ്രസിന്റെ യുവ നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ കവിളിൽ ഉമ്മ വയ്ക്കുന്ന വസുന്ധര രാജെയുടെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. മറ്റെന്തിനേക്കാളും രക്തബന്ധത്തിന് ആഴമുണ്ടെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് ഈ ചിത്രം.
സത്യപ്രതിജ്ഞാ ചടങ്ങിൽ
രാജസ്ഥാൻ തലസ്ഥാനമായ ജയ്പ്പൂരിലെ ചരിത്ര പ്രസിദ്ധമായ ആൽബർട്ട് ഹാളിൽ വച്ചു നടന്ന ചടങ്ങിലാണ് കോൺഗ്രസ് നേതാവ് അശോക് ഗെലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രിയായി അധികാരമേറ്റത്. പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റ് ഉപമുഖ്യമന്ത്രിയായി. ശക്തമായ ഭരണ വിരുദ്ധം വികാരം നേരിട്ട വസുന്ധ രാജെ സർക്കാരിനെതിരെ കോൺഗ്രസ് മികച്ച വിജയം കൈവരിച്ചു. രാഷ്ട്രീയ എതിരാളിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഭരണം നഷ്ടപ്പെട്ട വസുന്ധര രാജെയും മറ്റ് ബിജെപി നേതാക്കളും പങ്കെടുക്കാൻ എത്തിയിരുന്നു. ഗെലോട്ടിനും സച്ചിൻ പൈലറ്റിനും ആശംസകളും അറിയിച്ചു വസുന്ധര.
അപൂർവ്വമായൊരു കാഴ്ച
പ്രതിപക്ഷ ഐക്യത്തിന്റെ ശക്തിപ്രകടനത്തിന് വേദിയാകുമെന്ന് പ്രവചിച്ച സത്യപ്രതിജ്ഞാ ചടങ്ങിൽ എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചത് മറ്റൊരു കാഴ്ചയായിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയുടെ കവിളിൽ വാത്സല്യത്തോടെ ഉമ്മ വയ്ക്കുന്ന വസുന്ധരയുടെ ചിത്രം അത്രമേൽ മനോഹരമാണ്. മധ്യപ്രദേശിലെ കോൺഗ്രസ് പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ച, രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായ യുവനേതാവിനെ ഇത്രയധികം വാൽസല്യത്തോടെ വസുന്ധര ചേർത്തുപിടിച്ചതിന്റെ കാരണം എല്ലാവർക്കും വ്യക്തമാണ്.
ഗ്വാളിയാർ രാജകുടുംബം
ഗ്വാളിയാർ രാജകുടുംബാംഗങ്ങളാണ് വസുന്ധരയും ജ്യോതിരാദിത്യ സിന്ധ്യയും. ഗ്വാളിയാർ രാജാവും കോൺഗ്രസിന്റെ ജനകീയ മുഖവുമായിരുന്ന മാധവ് റാവു സിന്ധ്യയുടെ മകനാണ് ജ്യോതിരാദിത്യ സിന്ധ്യ. വസുന്ധരയാകട്ടെ മാധവ് റാവുവിന്റെ സഹോദരിയും. തന്റെ സഹോദര പുത്രനോടുള്ള സ്നേഹമാണ് സത്യപ്രതിജ്ഞാ വേദിയിൽ വസുന്ധര പങ്കുവെച്ചത്.
വ്യത്യസ്ത നിലപാടുകൾ
വസുന്ധരയുടെയും മാധവ റാവുവിന്റെയും അമ്മയായ വിജയ രാജെ സിന്ധ്യ ബിജെപിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. വസുന്ധര രാജെയും അതേ വഴിയിൽ സഞ്ചരിച്ചു. വസുന്ധരയുടെ മകൻ ദുഷ്യന്തും ബിജെപിയോടൊപ്പം ചേർന്നു. എന്നാൽ മാധവ റാവു കോൺഗ്രസിനൊപ്പം നീങ്ങി. മകൻ ജ്യോതിരാദിത്യ സിന്ധ്യയും പിതാവിന്റെ പാത തന്നെ പിന്തുടരുകയായിരുന്നു. മാധവ റാവുവിന്റെ മറ്റൊരു സഹോദരി യശോദര രാജെയും ബിജെപിക്കൊപ്പമാണ്.
സ്വത്ത് തർക്കം
ഗ്വാളിയാർ രാജ കുടുംബത്തിലെ സ്വത്ത് തർക്കത്തിന് 27 വർഷത്തോളം പഴക്കമുണ്ട്. അമ്മ വിജയ രാജ സിന്ധ്യ 1985ൽ എഴുതിയ വിൽപ്പത്രമാണ് പ്രശ്നങ്ങൾക്ക് കാരണം. ഏകദേശം 40,000 കോടിരൂപയുടെ സ്വത്തിനെ ചൊല്ലിയാണ് സഹോദരങ്ങൾക്കിടയിൽ തർക്കം നിലനിൽക്കുന്നത്. സ്വത്ത് ഭാഗിച്ചപ്പോൾ മാധവറാവുവിന് ചില്ലിക്കാശ് കൊടുക്കാൻ വിജയ രാജെ സിന്ധ്യ തയാറാകാത്തതാണ് തർക്കങ്ങൾക്ക് തുടക്കം.
കേസ് കോടതിയിൽ
സ്വത്ത് തേടി മാധവ റാവു കോടതിയെ സമീപിച്ചു. 2001ൽ വിമാനാപകടത്തെ തുടർന്ന് മാധവ റാവു കൊല്ലപ്പെട്ടതോടെ മകൻ ജ്യോതിരാദിത്യ സിന്ധ്യ കോടതി കയറി. ഈ കേസ് ഇപ്പോഴും കോടതിയിൽ തുടരുന്നുണ്ട്. കോടതിക്ക് പുറത്ത് തർക്കം പരിഹരിക്കാനുള്ള ശ്രമങ്ങളും സജീവമാണ്.
മുഖ്യമന്ത്രി പദം നഷ്ടപ്പെട്ടവർ
മധ്യപ്രദേശിൽ മുഖ്യമന്ത്രിപദത്തിലേക്ക് ഏറെ സാധ്യത കൽപ്പിച്ച നേതാവായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ അവസാന നിമിഷം പിസിസി അധ്യക്ഷൻ കമൽനാഥിനാണ് നറുക്ക് വീണത്. രാജസ്ഥാനിലാകട്ടെ വസുന്ധര രാജെയ്ക്കും മുഖ്യമന്ത്രി പദം നഷ്ടമായി. എതായാലും ഇരുവരുടെയും ചിത്രം സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.
കൈകൂപ്പി രാഹുൽ
ഗെലോട്ടിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്നും ഒപ്പിയെടുത്ത മറ്റൊരു ചിത്രവും കോൺഗ്രസ് പ്രവർത്തകർ ഏറ്റെടുത്തിരിക്കുകയാണ്. വസുന്ധര രാജെയ്ക്ക് മുമ്പിൽ കൈകൂപ്പി നിൽക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ചിത്രമാണത്.
മഞ്ജു പിന്‍മാറിയതോടെ വനിതാ മതില്‍ വിജയിപ്പിക്കേണ്ടത് 'അമ്മ'-ദിലീപ് ഫാന്‍സിന്റെ അഭിമാനപ്രശ്‌നമായി
ഹാദിയയുടെ അച്ഛന്‍ അശോകന്‍ ബിജെപിയില്‍... എന്തുകൊണ്ട് ബിജെപിയിലേക്കെന്നതിന് മറുപടി ഇങ്ങനെ