'വായു' ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേയ്ക്ക് അടുക്കുന്നു; കനത്ത മഴയ്ക്ക് സാധ്യത, കേരളത്തിലും ജാഗ്രത
Recommended Video
തിരുവനന്തപുരം: വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് കൂടുൽ ശക്തമാകുന്നുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജൂൺ 13ന് ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോർബന്തർ, ബഹുവ, വേരാവൽ തുടങ്ങിയ പ്രദേശങ്ങളിൽ കാറ്റ് നാശം വിതയ്ക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലാകും കാറ്റ് വീശുക.
മസ്തിഷ്ക വീക്കം; ബീഹാറിൽ 24 മണിക്കൂറിനിടെ മരിച്ചത് 36 കുട്ടികൾ, നൂറിലധികം കുട്ടികൾ ആശുപത്രിയിൽ
മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റ് എത്തുമെന്ന് പ്രതീക്ഷിക്കുന്ന വ്യാഴാഴ്ച ഗുജറാത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒന്ന് മുതൽ ഒന്നര മീറ്റർ വരെ ഉയരത്തിൽ തിരയടിക്കാൻ സാധ്യതയുണ്ട്. തീരമേഖലകളായ സൗരാഷ്ട്ര, കച്ച് എന്നിവടങ്ങളിൽ കടൽ ക്ഷോഭത്തിലും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
സംസ്ഥാനത്തെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. വിനോദ സഞ്ചാരികൾ എത്രയും വേഗം സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അഭ്യർത്ഥിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ, കര, നാവിക, തീര സംരക്ഷണ, ദുരന്ത നിവാരണ സേനകളെ സജ്ജമാക്കിയിട്ടുണ്ട്. സ്ഥിഗിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു.
അതേ സമയം കേരളത്തിൽ കാലവർഷം ശക്തമായി തുടരുകയാണ്. 9 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുന്നു. തീരപ്രദേശങ്ങളിൽ 12 സെന്റീമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. വായു ചുഴലിക്കാറ്റ് ശക്തമാകുന്നതോടെ കേരളാ തീരത്തും കാറ്റ് ശക്തമാകാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ രണ്ട് ദിവസത്തേയ്ക്ക് കടലിൽ പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.