സവര്‍ക്കര്‍ 5 തവണ മാപ്പ് എഴുതി എന്ന് കൊച്ചുമകന്‍; പശുവിനെ ദൈവമായി കണ്ടിരുന്നില്ലെന്നും കോടതിയില്‍
ഹിന്ദുത്വ നേതാക്കളിലൊരാളായ വിഡി സവർക്കർ ബ്രിട്ടീഷ് സർക്കാരിന് മാപ്പപേക്ഷകൾ നൽകിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ പേരക്കുട്ടിയുടെ മകൻ പുണെ കോടതിയിൽ മൊഴി നൽകി. രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസുമായി ബന്ധപ്പെട്ട് പുണെയിലെ പ്രത്യേക എം.പി./എം.എൽ.എ. കോടതിയിൽ നടന്ന വിചാരണയിലാണ് സത്യകി സവർക്കർ ഈ നിർണായക വെളിപ്പെടുത്തൽ നടത്തിയത്.
സത്യകി സവർക്കറുടെ മൊഴി പ്രകാരം, ആൻഡമാൻ സെല്ലുലാർ ജയിലിൽ തടവിലായിരുന്ന കാലത്ത് സവർക്കർ അഞ്ചു തവണ ബ്രിട്ടീഷ് സർക്കാരിന് ദയാ ഹർജികൾ സമർപ്പിച്ചത് സത്യമാണെന്ന് അദ്ദേഹം സമ്മതിച്ചു. സവർക്കർ മാത്രമല്ല, അക്കാലത്ത് ജയിലിലുണ്ടായിരുന്ന പല രാഷ്ട്രീയ തടവുകാരും സമാനമായ ഹർജികൾ അയച്ചിരുന്നതായും സത്യകി കോടതിയെ അറിയിച്ചു.

പശുവിനെക്കുറിച്ചുള്ള സവർക്കറുടെ കാഴ്ചപ്പാടുകളും സത്യകി വിശദീകരിച്ചു. സവർക്കർ പശുവിനെ ഒരിക്കലും ദൈവമായി കണ്ടിരുന്നില്ലെന്നും, മറിച്ച് ഒരു ഉപകാരപ്രദമായ മൃഗമായി മാത്രമാണ് കരുതിയതെന്നും സത്യകി കോടതിയിൽ സ്ഥിരീകരിച്ചു.
രണ്ടാം ലോകമഹായുദ്ധകാലത്ത് ഇന്ത്യൻ യുവാക്കൾ ബ്രിട്ടീഷ് സൈന്യത്തിൽ ചേരണമെന്ന് സവർക്കർ ആഹ്വാനം ചെയ്തിരുന്നതായും സത്യകി സവർക്കർ പറഞ്ഞു. സൈന്യത്തിൽ ചേരുന്നത് ആധുനിക ആയുധങ്ങൾ കൈകാര്യം ചെയ്യാനും സൈനിക പരിശീലനം നേടാനുമുള്ള അവസരമായി സവർക്കർ കരുതിയിരുന്നുവെന്നും സത്യകി വിശദീകരിച്ചു.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം രാജ്യത്തെ സംരക്ഷിക്കാൻ പരിശീലനം ലഭിച്ച സൈനികരുടെ ആവശ്യം വരുമെന്ന ദീർഘവീക്ഷണത്തോടെയാണ് സവർക്കർ ഈ ആഹ്വാനം നടത്തിയതെന്നും സത്യകി കൂട്ടിച്ചേർത്തു.
ഇന്ത്യ-പാകിസ്ഥാൻ വിഭജനത്തെക്കുറിച്ചുള്ള സവർക്കറുടെ കാഴ്ച്ചപ്പാടും സത്യകി കോടതിയിൽ വ്യക്തമാക്കി. ദ്വിരാഷ്ട്ര സിദ്ധാന്തം (ഇന്ത്യ-പാകിസ്ഥാൻ വിഭജനം) ആദ്യമായി മുന്നോട്ട് വെച്ചത് സവർക്കറാണെന്ന വാദം അദ്ദേഹം നിഷേധിച്ചു. ഈ നയം ആദ്യമായി നിർദ്ദേശിച്ചത് സർ സയ്യിദ് അഹമ്മദ് ഖാൻ ആണെന്നും, സവർക്കർ ഈ വിഷയത്തെക്കുറിച്ച് യാഥാർത്ഥ്യബോധത്തോടെയുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും സത്യകി പറയുന്നു.
സവർക്കർ മാപ്പപേക്ഷകൾ എഴുതിയിട്ടില്ലെന്ന് ഹിന്ദുത്വ സംഘടനകൾ നിരന്തരം വാദിക്കുന്ന സാഹചര്യത്തിൽ, അദ്ദേഹത്തിന്റെ പൗത്രന്‍ പരസ്യമായി ഇത് സമ്മതിച്ചത് അവർക്ക് വലിയ തിരിച്ചടിയായി കണക്കാക്കപ്പെടുന്നു.
കേസിന്റെ പശ്ചാത്തലം ഇങ്ങനെയാണ്: 2023-ൽ ലണ്ടനിൽ നടത്തിയ ഒരു പ്രസംഗത്തിൽ വിനായക് ദാമോദർ സവർക്കറെക്കുറിച്ച് രാഹുൽ ഗാന്ധി ചില വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. “സവർക്കറും അദ്ദേഹത്തിന്റെ അഞ്ചോ ആറോ സുഹൃത്തുക്കളും ചേർന്ന് ഒരു മുസ്ലീം വ്യക്തിയെ മർദ്ദിച്ചെന്നും, ഇത് സവർക്കർക്ക് സന്തോഷം നൽകിയെന്നും” രാഹുൽ ഗാന്ധി പറഞ്ഞതായി ആരോപണമുണ്ട്.
രാഹുൽ ഗാന്ധിയുടെ ഈ പ്രസ്താവന സവർക്കറുടെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്ന് ആരോപിച്ച്, സത്യകി സവർക്കർ പുണെ കോടതിയിൽ അപകീർത്തി കേസ് ഫയൽ ചെയ്യുകയായിരുന്നു. ഈ കേസിന്റെ ഭാഗമായി രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ നടത്തിയ ക്രോസ് വിസ്താരത്തിലാണ് സത്യകി മേൽപറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തിയത്.












Click it and Unblock the Notifications