കടുത്ത പ്രതിസന്ധിയിൽ കോൺഗ്രസ്, ഒരു ശതമാനം പോലും രാഹുൽ തീരുമാനം മാറ്റില്ലെന്ന് വീരപ്പ മൊയ്ലി
ഹൈദരാബാദ്: സമീപകാലത്തൊന്നും ഇല്ലാത്ത നേതൃപ്രതിസന്ധിയിലൂടെ കടന്ന് പോവുകയാണ് കോണ്‍ഗ്രസ്. പാര്‍ട്ടി അധ്യക്ഷ പദവിയില്‍ രാഹുല്‍ ഗാന്ധി തുടരുമോ ഇല്ലയോ എന്നത് ഒരു മാസത്തില്‍ അധികമായി സസ്‌പെന്‍സ് ആയിത്തന്നെ തുടരുകയാണ്. രാഹുല്‍ ഗാന്ധി തുടരണമെന്നതാണ് നേതാക്കളുടേയും പ്രവര്‍ത്തകരുടേയും പൊതുവികാരം.
എന്നാല്‍ രാജി തീരുമാനത്തില്‍ നിന്ന് ഒരിഞ്ച് പോലും പിറകോട്ടില്ല എന്നാണ് രാഹുല്‍ ഗാന്ധി നിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭാരവാഹികള്‍ രാജിവെച്ച് ഒഴിയുകയാണ്. അതിനിടെ രാഹുലിന്റെ രാജിയെക്കുറിച്ച് തുറന്ന പ്രതികരണവുമായി പാര്‍ട്ടി നേതാവ് വീരപ്പ മൊയിലി രംഗത്ത് എത്തിയിരിക്കുകയാണ്.
കോൺഗ്രസിൽ കൂട്ടരാജി
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാഹുല്‍ ഗാന്ധി രാജി തീരുമാനം പ്രഖ്യാപിച്ചത്. എന്നാല്‍ പാര്‍ട്ടി ഇതുവരെ രാഹുലിന്റെ തീരുമാനം അംഗീകരിച്ചിട്ടില്ല. രാഹുല്‍ ഗാന്ധിക്ക് വേണ്ട തരത്തില്‍ പാര്‍ട്ടിയില്‍ അഴിച്ച് പണി നടത്താനുളള പൂര്‍ണ സ്വാതന്ത്ര്യം കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിട്ടുണ്ട്. പുതിയ ടീമിനെ ഉണ്ടാക്കാന്‍ രാഹുലിനെ സഹായിക്കാന്‍ കൂടിയാണ് സംസ്ഥാന ഭാരവാഹികള്‍ അടക്കമുളളവരുടെ രാജി.
പറഞ്ഞാൽ പറഞ്ഞതാണ്
ഒരു മാസത്തോളം സംഘടനാ കാര്യങ്ങളില്‍ നിന്ന് വിട്ട് നിന്ന രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും സജീവമായത് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി തന്റെ രാജി തീരുമാനം മാറ്റുമെന്ന് ഒരു ശതമാനം പോലും താന്‍ കരുതുന്നില്ല എന്നാണ് വീരപ്പ മൊയിലി പറയുന്നത്. എന്നാല്‍ എന്താണ് സംഭവിക്കുക എന്ന പ്രവചിക്കാന്‍ സാധിക്കുകയില്ല.
തീരുമാനിക്കാൻ യോഗം
അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വെക്കാനുളള തീരുമാനത്തില്‍ മാറ്റമില്ലെന്ന് രാഹുല്‍ അറിയിച്ച് കഴിഞ്ഞു. രാഹുലിന്റെ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി ചേരുമെന്നും വീരപ്പമൊയിലി പറഞ്ഞു. അതിന് ശേഷമാകും മറ്റൊരു പേരിനെ കുറിച്ച് ആലോചിക്കുകയെന്നും വീരപ്പ മൊയിലി വ്യക്തമാക്കി.
മാന്യമായി ഒഴിയണം
രാഹുല്‍ ഗാന്ധിയുടെ രാജി തീരുമാനം പ്രവര്‍ത്തക സമിതി അംഗീകരിച്ചില്ല എങ്കില്‍ പല അഭ്യൂഹങ്ങളും ഉണ്ടാകും. എന്നാല്‍ രാഹുല്‍ തന്റെ വാദങ്ങളില്‍ ഉറച്ച് നില്‍ക്കുമെന്നും വീരപ്പ മൊയിലി വ്യക്തമാക്കി. രാഹുലിന് അധ്യക്ഷ പദവി ഒഴിയാമെന്ന് നേരത്തെ വീരപ്പ മൊയിലി തുറന്നടിച്ചിരുന്നു. കോണ്‍ഗ്രസിനെ ശരിയായ കൈകളില്‍ ഏല്‍പ്പിച്ച ശേഷം മാന്യമായ രീതിയില്‍ രാഹുല്‍ ഗാന്ധി ഒഴിയണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
നേതൃത്വം പരാജയപ്പെട്ടു
പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ട ഉത്തരവാദിത്തം രാഹുലിന് ഉണ്ടെന്നും മൊയ്‌ലി നേരത്തെ തുറന്നടിച്ചിരുന്നു.പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടുവെന്നും അത് നിലവിലെ പ്രതിസന്ധിക്ക് കാരണമായെന്നും വീരപ്പ മൊയ്‌ലി കുറ്റപ്പെടുത്തുകയുണ്ടായി. കോണ്‍ഗ്രസ് നേതാക്കളെല്ലാം രാഹുല്‍ ഗാന്ധി രാജി തീരുമാനത്തില്‍ നിന്ന് പിന്മാറണം എന്നാവശ്യപ്പെടുമ്പോഴാണ് രാജിയെ വീരപ്പ മൊയിലി സ്വാഗതം ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്.
എംപിമാർ മുങ്ങി നടക്കുന്നു.. ബിജെപിയെ ചെറുക്കാൻ സഭയിൽ ആളില്ലാതെ കോൺഗ്രസ്, ഇടപെട്ട് സോണിയ!