കോൺഗ്രസ് പ്രവർത്തകർ പോലും എനിക്കെതിരെ വോട്ട് ചെയ്തു; ജെഡിഎസ് സഖ്യം അവസാനിപ്പിക്കണമെന്ന് നേതാവ്
ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തെ തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് വീരപ്പ മൊയ്ലി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ചിരുന്നെങ്കിൽ കോൺഗ്രസിന് ചുരുങ്ങിയത് 15 മുതൽ 16 സീറ്റുകൾ വരെ ലഭിക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സഖ്യത്തിൽ വിശ്വസിച്ചത് കോൺഗ്രസിന് സംഭവിച്ച തെറ്റാണെന്നും മൊയ്ലി കുറ്റപ്പെടുത്തി.
സുമിത്ര മഹാജനല്ല ഓം ബിർള, എംപിമാരെ വരച്ച വരയിൽ നിർത്തി പുതിയ സ്പീക്കർ, തരൂരിനടക്കം കണക്കിന് കിട്ടി!
കോൺഗ്രസ്-ജെഡിഎസ് സഖ്യമുണ്ടായിരുന്നില്ലെങ്കിൽ 16 സീറ്റുകളിലെങ്കിലും കോൺഗ്രസ് ജയിക്കുമായിരുന്നുവെന്ന് തനിക്ക് നൂറ് ശതമാനം ഉറപ്പുണ്ടെന്ന് വീരപ്പ മൊയ്ലി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ചിക്കബല്ലാപ്പൂരിൽ ബിജെപി സ്ഥാനാർത്ഥിയോട് 1.82 ലക്ഷം വോട്ടുകൾക്കാണ് വീരപ്പ മൊയ്ലി പരാജയപ്പെട്ടത്. പരാജയകാരണത്തെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സഖ്യം വലിയൊരു തെറ്റായിരുന്നുവെന്നും കോൺഗ്രസ് പ്രവർത്തകർ പോലും തനിക്കെതിരെ വോട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാണെന്ന് വീരപ്പമൊയ്ലി ആരോപിക്കുന്നു. കർണാടകയിലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമാണ് ബിജപി നേടിയത്. സംസ്ഥാനത്തെ ആകെയുള്ള 28 സീറ്റിൽ 25 ഇടത്തും ബിജെപി വിജയിച്ചപ്പോൾ 2 സീറ്റുകൾ മാത്രമാണ് സഖ്യത്തിന് നേടാനായത്. സ്വതന്ത്ര്യസ്ഥാനാർത്ഥിയായിരുന്ന സുമലത മാണ്ഡ്യയിൽ നിന്നും വിജയിച്ചു.
സഖ്യസർക്കാരിന്റെ പ്രവർത്തന രീതിയേയും വീരപ്പ മൊയ്ലി പരസ്യമായി വിമർശിച്ചു. സർക്കാരിന്റെ പരാജയമാണ് തിരഞ്ഞെടുപ്പ് തോൽവിയുടെ ഒരു കാരണം. സർക്കാർ താഴെ വീഴാതെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനോടൊപ്പം ജനങ്ങളുടെ ആവശ്യങ്ങൾ കേൾക്കാനും തയാറാകണമെന്ന് മൊയ്ലി കുറ്റപ്പെടുത്തി. സഖ്യത്തിൽ വിശ്വസിച്ചപ്പോൾ കനത്ത തിരിച്ചടിയാണ് നേരിട്ടത്, വരുന്ന തിരഞ്ഞെടുപ്പുകളെ ഒറ്റയ്ക്ക് നേരിടണമെന്നാണ് തന്റെ അഭിപ്രായമെന്നും വീരപ്പ മൊയ്ലി പറഞ്ഞു.