മോദി അനുകൂല പ്രസ്താവന; കോൺഗ്രസിൽ പൊരിഞ്ഞ തല്ല് തുടരുന്നു, പൊട്ടിത്തെറിച്ച് വീരപ്പ മൊയ്ലി
ദില്ലി: മോദി അനുകൂല പ്രസ്താവനയുടെ പേരിൽ കോൺഗ്രസിൽ പോര് മുറുകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും കുറ്റം പറയുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന ജയറാം രമേശിന്റെ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് മുതിർന്ന നേതാവ് വീരപ്പ മൊയ്ലി. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് ജനക്ഷേമ പ്രവർത്തനങ്ങൾ മരവിക്കാൻ കാരണം ജയറാം രമേശ് ആണെന്ന് വീരപ്പ മൊയ്ലി കുറ്റപ്പെടുത്തി.
കോൺഗ്രസ് മോദിയെ കുറ്റപ്പെടുത്തുന്നത് പോലെ, രണ്ടാം യുപിഎ സർക്കാരിന്റെ നയപരമായ പക്ഷാഘാതത്തിന് കാരണം ജയറാം രമേശാണ്. പല സന്ദർഭങ്ങളിലും ഭരണതത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നതിന് ഉത്തരവാദി ജയറാം രമേശാണെന്നും വീരപ്പ മൊയ്ലി കുറ്റപ്പെടുത്തി.

മോദി ചെയ്യുന്ന നല്ല കാര്യങ്ങൾ അംഗീകരിക്കണമെന്ന ശശി തരൂരിന്റെ പ്രസ്താവനയ്ക്കെതിരെയും വീരപ്പ മൊയ്ലി രംഗത്തെത്തി. തരൂരിന്റെ പ്രസ്താവന ബാലിശമാണെന്നും അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും വീരപ്പ മൊയ്ലി ആവശ്യപ്പെട്ടു. എപ്പോഴും മോദിയെ കുറ്റപ്പെടുത്തുന്നത് ബിജെപിക്ക് നല്ലതല്ല എന്ന മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രസ്താവനയെ ശശി തരൂർ പിന്തുണച്ചിരുന്നു. നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ പ്രശംസിക്കാൻ മടിക്കേണ്ടെന്നും എപ്പോഴും കടുത്ത ഭാഷയിൽ വിമർശിക്കുന്നത് ക്രിയാത്മകമായ പ്രതിപക്ഷത്തിന് ചേർന്നതല്ലെന്നുമായിരുന്നു ശശി തരൂരിന്റെ നിലപാട്. അഭിഷേക് സിഗ്വിയും ജയറാം രമേശിന്റെ പ്രസ്താവനയെ പിന്തുണച്ചിരുന്നു.
ജയറാം രമേശിന്റെയും ശശി തരൂരിന്റെയും പ്രസ്താവന ദൗർഭാഗ്യകരമെന്ന് പറഞ്ഞ വീരപ്പ മൊയ്ലി ഇരുവർക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇത്തരം പ്രസ്താവനകൾ നടത്തുന്ന ഏതൊരു നേതാവും പാർട്ടിക്കോ അതിന്റെ നേതൃത്വത്തിനോ സേവനം ചെയ്യുന്നില്ലെന്നും വീരപ്പ മൊയ്ലി കുറ്റപ്പെടുത്തി.












Click it and Unblock the Notifications