രാജി വയ്ക്കണമെങ്കിൽ രാഹുൽഗാന്ധിക്ക് മുമ്പിൽ കടമ്പകൾ ഏറെ; വലിയ വിലനൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ്
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ വലിയ പ്രതിസന്ധികളിലൂടെയാണ് കോൺഗ്രസ് കടന്നു പോകുന്നത്. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രാജി വയ്ക്കാൻ തീരുമാനിച്ചതോടെ പ്രതിസന്ധി വീണ്ടും രൂക്ഷമായി. മുതിർന്ന നേതാക്കൾ അടക്കം അനുനയ ശ്രമങ്ങളുമായി രംഗത്തെത്തിയിട്ടും തീരുമാനം പിൻവലിക്കാൻ രാഹുൽ ഗാന്ധി തയാറായിട്ടില്ല.
അറ്റകൈ പ്രയോഗത്തിനൊരുങ്ങി കോൺഗ്രസ്; പാർട്ടി തലപ്പത്തേയ്ക്ക് 2 പേർ, ദക്ഷിണേന്ത്യയിൽ നിന്നും
പല സംസ്ഥാനങ്ങളിലും പിസിസികൾ പിളർപ്പിലേക്കടുക്കുകയാണ്. പ്രമുഖ നേതാക്കൾ തന്നെ തുറന്ന പോരിലേക്ക് നീങ്ങുമ്പോഴും പരിഹാരം കാണാനാകാതെ നെട്ടോട്ടമോടുകയാണ് നേതൃത്വം. കനത്ത പരാജയത്തിൽ നിന്നും കരകയറാൻ കാര്യമായ നടപടികളൊന്നും ഇതുവരെ പാർട്ടി നേതൃത്വം നടപ്പിലാക്കിയിട്ടില്ല. മുതിർന്ന നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്ക് പോലും അവസരം നിഷേധിച്ചിരിക്കുകയാണ് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിയുടെ കടുംപിടുത്തത്തിനെതിരെ പാർട്ടിയിൽ എതിർ സ്വരങ്ങൾ ഉയർന്ന് കഴിഞ്ഞു. രാഹുൽ ഗാന്ധിക്ക് ശക്തമായ മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് മുതിർന്ന നേതാവ് വീരപ്പ മൊയ്ലി.
കനത്ത വില നൽകേണ്ടി വരും
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേരിട്ട ആദ്യ പൊതുതിരഞ്ഞെടുപ്പായിരുന്നു ഇത്. അധികാരത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ച കോൺഗ്രസിന് നേടാനായത് വെറും 52 സീറ്റുകളാണ്. ഗാന്ധി കുടുംബത്തിന്റെ ശക്തി കേന്ദ്രമായിരുന്ന അമേഠിയിൽ അടക്കം തോൽവി നേരിട്ടതോടെയാണ് രാഹുൽ ഗാന്ധി പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷസ്ഥാനം ഒഴിയാൻ തീരുമാനിച്ചത്.
മുന്നറിയിപ്പുമായി മൊയ്ലി
നേതൃത്വം ഇനിയും മൗനം തുടർന്നാൽ കോൺഗ്രസ് കനത്ത വില നൽകേണ്ടി വരുമെന്നാണ് വീരപ്പ മൊയ്ലി മുന്നറിയിപ്പ് നൽകുന്നത്. വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. പലയിടത്തും ആഭ്യന്തര കലഹം രൂക്ഷമാണ്. പാർട്ടി നേതൃത്വം കാര്യക്ഷമല്ലെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കും, മൊയ്ലി കുറ്റപ്പെടുത്തി.
പ്രവർത്തകർക്ക് അതൃപ്തി
നേതൃത്വത്തിന്റെ നിഷ്ക്രിയത്വത്തിൽ പ്രവർത്തകരും അതൃപ്തരാണ്. അങ്ങിങ്ങായി എതിർസ്വരങ്ങൾ ഉയർന്ന് കഴിഞ്ഞു. സാവധാനം കാര്യങ്ങൾ ചെയ്യാനുള്ള അവസ്ഥയിലല്ല ഇപ്പോൾ പാർട്ടി. ദ്രുതഗതിയിലുള്ള തീരുമാനങ്ങളും പ്രവർത്തനങ്ങളുമാണ് വേണ്ടത്. പാർട്ടിയുടെ ഐക്യം ഉറപ്പ് വരുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 1998ൽ സോണിയാ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായപ്പോൾ പാർട്ടി ഒറ്റക്കെട്ടായിരുന്നു. അത് തുടരണമെന്നും വീരപ്പ മൊയ്ലി ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധിക്ക് ഉത്തരവാദിത്തം
രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ പദവിയിൽ തുടർന്ന് പാർട്ടിയിലെ തീ അണയക്കണമെന്ന് വീരപ്പമൊയ്ലി ആവശ്യപ്പെട്ടു. പ്രവർത്തകരുടെ ആശങ്കകൾ അകറ്റാൻ രാഹുൽ ഗാന്ധിയോ സോണിയാ ഗാന്ധിയോ മുന്നിട്ടിറങ്ങണം. ഇനിയും മൗനം തുടർന്നാൽ പാർട്ടിക്ക് മാത്രമല്ല രാജ്യത്തിന് തന്നെ വലിയ നഷ്മാകുമെന്ന് വീരപ്പമൊയ്ലി പറഞ്ഞു.
കോൺഗ്രസ് തകർന്നാൽ
കോൺഗ്രസ് തകർന്നാൽ രാജ്യത്തെ ജനാധിപത്യ സംവിധാനവും നശിക്കും. കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിലൂടെ ജനാധിപത്യവും ശക്തമാകും. കോൺഗ്രസിന് ആത്മവിശ്വാസവും പ്രസരിപ്പും നൽകേണ്ട സമയമാണിതെന്നും വീരപ്പ മൊയ്ലി ഓർമിപ്പിച്ചു.
രാഹുൽ ഗാന്ധി രാജിവെച്ചാൽ
പാർട്ടിയെ ശക്തിപ്പെടുത്തേണ്ട കടമ രാഹുൽ ഗാന്ധിക്കുണ്ട്. രാജി തീരുമാനത്തിൽ രാഹുൽ ഉറച്ച് നിൽക്കുകയാണെങ്കിൽ സുരക്ഷിതമായ കൈകളിൽ പാർട്ടിയെ ഏൽപ്പിക്കേണ്ട ഉത്തരവാദിത്തം രാഹുൽ ഗാന്ധിക്കുണ്ട്. അങ്ങനെ ചെയ്യാത്ത പക്ഷം പാർട്ടിയുടെ ഐക്യം തകരും. രാഹുൽ ഗാന്ധി ഇട്ടിട്ട് പോകാൻ പാടില്ലെന്ന് താൻ കരുതുന്നില്ല, പ്രതിസന്ധി ഘട്ടത്തിൽ രാഹുൽ പാർട്ടിയെ നയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തിരിച്ചു വരും
ഒരു തിരഞ്ഞെടുപ്പിൽ പരാജയം നേരിട്ടതിന് തളരാൻ പാടില്ല. കോൺഗ്രസ് ശക്തമായി തിരിച്ചുവരും. ആ ശുഭാപ്തി വിശ്വാസം എല്ലാ നേതാക്കളിലും ഉണ്ടാകണം. സംസ്ഥാന നേതൃത്വങ്ങൾക്കും പ്രവർത്തകർക്കും നിർദ്ദേശങ്ങൾ നൽകണം. ബൂത്ത് തലം മുതൽ മാറ്റങ്ങളുണ്ടാകണം. ആവശ്യമെങ്കിൽ പാർട്ടി പദവികളിലേക്ക് പുതുമുഖങ്ങളെ നിയമിക്കണമെന്നും വീരപ്പമൊയ്ലി ആവശയപ്പെട്ടു.
പ്രതിസന്ധി
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കനത്ത പ്രതിസന്ധിയാണ് കോൺഗ്രസ് നേരിടുന്നത്. രാജസ്ഥാനിൽ അശോക് ഗെലോട്ടും സച്ചിൻ പൈലറ്റം തമ്മിൽ പോര് തുടരുകയാണ്. മധ്യപ്രദേശിൽ കമൽനാഥിനെ മാറ്റി ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രിയാകണമെന്ന ആവശ്യം കൂടുതൽ ശക്തമായി. തെലങ്കാനയിൽ 12 എംഎൽഎമാരാണ് ഒറ്റയടിക്ക് ടിആർഎസ് പാളയത്തിൽ എത്തിയത്. ഈ സാഹചര്യത്തിലാണ് അടിയന്തിര നടപടി വേണമെന്ന ആവശ്യവുമായി വീരപ്പമൊയ്ലി രംഗത്ത് എത്തിയിരിക്കുന്നത്.