വീരപ്പനും മദനിയും തമ്മില്‍?? ബന്ധമുണ്ടെന്ന്!! വീരപ്പനെ വകവരുത്തിയതും ഇത് തന്നെ, വെളിപ്പെടുത്തല്‍!!
മുന്‍ എസ്ടിഎഫ് മേധാവി വിജയകുമാറിന്റെ പുസ്തകത്തിലാണ് വെളിപ്പെടുത്തലുള്ളത്
കോഴിക്കോട്: കുപ്രസിദ്ധ വനം കൊള്ളക്കാരന് വീരപ്പനെ പിടികൂടുന്നതില്‍ പിഡിപി നേതാവ് അബ്ദുനാസര്‍ മദനിക്കും പങ്കുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. വീരപ്പന് വേട്ടയ്ക്കു ചുക്കാന്‍പിടിച്ച പ്രത്യേക ദൗത്യസേന (എസ്ടിഎഫ്) തലവന്‍ കെ വിജയകുമാറാണ് ഞെട്ടിക്കുന്ന കാര്യം പുറത്തുവിട്ടത്. 1975ലെ ഐപിഎസ് കേഡര്‍ ഉദ്യോഗസ്ഥനായ വിജയകുമാര്‍ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശിയാണ്.
വീരപ്പന് ചേസിങ് ദി ബ്രിഗന്‍ഡ് എന്ന വിജയകുമാര്‍ എഴുതിയ പുസ്തകത്തിലാണ് ഇതേക്കുറിച്ച് പരാമര്‍ശമുള്ളത്. ഇപ്പോള്‍ ആഭ്യന്തര മന്ത്രാലയത്തില്‍ സുരക്ഷാ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം.
മദിനെയന്ന പേര് പുസ്തകത്തില്‍ വിജയകുമാര്‍ ഉപയോഗിച്ചിട്ടില്ല. എന്നാല്‍ ഇതിനു സമാനമായ ദമനി എന്ന പേരാണ് ഇതില്‍ സൂചിപ്പിക്കുന്നത്. ദമനിയെക്കുറിച്ചുള്ള കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ അത് മദനി തന്നെയാണെന്ന് ഏതൊരാള്‍ക്കും വ്യക്തമാവും.
ചില ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ ബോംബ് സ്ഫോടനങ്ങള്‍ നടത്തിയതിന് ഗൂഢാലോചനക്കുറ്റത്തിന് ദമനി കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന സമയം. വീരപ്പന്റെ മൂത്ത ജ്യേഷ്ഠന് മാതയ്യന് ഇതേ സമയം കോയമ്പത്തൂര്‍ ജയിലിലുണ്ട്. ഇവിടെ വച്ച് ദമനിയും മാതയ്യനും സുഹൃത്തുക്കളായി.
പുതിയ ആളുകളെ വീരപ്പന് തന്റെ സംഘത്തിലേക്കു റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നതായുള്ള വിവരം 2003ലാണ് എസ്ടിഎഫ് ഉദ്യോഗസ്ഥര്‍ക്കു ലഭിക്കുന്നത്. തുടര്‍ന്ന് ഇവര്‍ ജയിലിലെത്തി ദമനിയെ കണ്ടു.
തന്റെ നാലു അനുയായികളെ വിട്ടുതരാമെന്ന് മാതയ്യനോട് പറയണമെന്നാണ് ഉദ്യോഗസ്ഥര്‍ മദനിയോട് ആവശ്യപ്പെട്ടത്. ഇതിനു പകരം ജാമ്യനടപടികള്‍ വേഗത്തിലാക്കാന്‍ സഹായിക്കുമെന്ന് ഇവര്‍ ഉറപ്പു നല്‍കുകയും ചെയ്തു. ഏറെ ചര്‍ച്ചയ്ക്കൊടുവിലാണ് ദമനി സമ്മതം അറിയിച്ചത്.
നാലു പേരെ വീരപ്പന്റെ സംഘത്തിലേക്ക് അയക്കാമെന്ന് ദമനി മാതയ്യനോട് പറഞ്ഞു. തന്നെ സന്ദര്‍ശിക്കാന്‍ ജയിലിലെത്തുന്ന മരുമകനിലൂടെ മാതയ്യന് ഈ വിവരം വീരപ്പനെ അറിയിക്കകുയും ചെയ്യുകയായിരുന്നു. ഇതാണ് വീരപ്പനെ വലയിലാക്കാന്‍ കാരണമെന്ന് വിജയകുമാര്‍ പുസ്തകത്തില്‍ കുറിച്ചു.
ദമനിയുടെ ആളുകളെന്ന നിലയില്‍ നാലു സുഹൃത്തുക്കള്‍ സത്യമംഗലം കാട്ടിലെത്തി വീരപ്പന്റെ സംഘത്തിനൊപ്പം ചേര്‍ന്നു. ഈ ദിവസങ്ങളില്‍ മാതയ്യനെ ജയിലില്‍ വച്ചു കാണാന്‍ ദമനിക്ക് അവസരം നല്‍കിയില്ല. മാതയ്യനെ കാണാന്‍ മരുമകന് ജയിലിലേക്കു വരുന്നതും പോലീസ് തടഞ്ഞു.
എസ്ടിഎഫിന്റെ ഉദ്യോഗസ്ഥര്‍ വീരപ്പന് സംഘത്തിനൊപ്പം ചേര്‍ന്ന് കാര്യങ്ങള്‍ മനസ്സിലാക്കുകയും ഇവ മേലുദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. വീരപ്പന്റെ കണ്ണുകള്‍ക്കു തിമിരം പിടിപെട്ടതായും ചികില്‍സയ്ക്കായി ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന വിവരം നല്കിയതും ഇവരായിരുന്നു.
ദിവസങ്ങള്‍ പിന്നിട്ടതോടെ തനിക്കൊപ്പം ചേര്‍ന്നവരുടെ പെരുമാറ്റത്തില്‍ വീരപ്പന് സംശയം തോന്നി. തുടര്‍ന്ന് ഇവരോട് നാട്ടിലേക്ക് തിരിച്ചു പോവാന്‍ നിര്‍ദേശിക്കുകയും ചെയ്തു. പുതിയ ചില പദ്ധതികള്‍ തയ്യാറാക്കുന്നതായും വിവരം അറിയിച്ച ശേഷം മാത്രമം തിരിച്ചുവന്നാല്‍ മതിയെന്നും ഇവരോട് പറഞ്ഞു.
ഓപ്പറേഷന് കൊക്കൂണ്‍ എന്ന പേരിലുള്ള പദ്ധതിയാണ് വീരപ്പനെ വകവരുത്താന്‍ വിജയകുമാറും സംഘവും തയ്യാറാക്കിയത്. കണ്ണിന് ശസ്ത്രക്രിയ നടത്തുന്നതിനായി നാട്ടിലേക്ക് തിരിച്ച വീരപ്പനെയും മൂന്നു കൂട്ടാളികളെയും 2004 ഒക്ടോബര്‍ 18ന് ധര്‍മപുരി ജില്ലയിലെ പാപ്പിരപ്പടി ഗ്രാമത്തില്‍ വച്ച് എസ്ടിഎഫ് സേന വെടിവച്ചു കൊല്ലുകയായിരുന്നു. വീരപ്പന് സംഘത്തിനൊപ്പം ചേര്‍ന്ന് വിവരങ്ങള്‍ നല്‍കിയവരുടെ സഹായമാണ് ഇതിനു സഹായിച്ചതെന്ന് വിജയകുമാര്‍ പുസ്തകത്തില്‍ രേഖപ്പെടുത്തി.