വനംകൊള്ളക്കാരൻ വീരപ്പന്റെ മകൾ ബിജെപിയിൽ ചേർന്നു! ജനങ്ങളെ സേവിക്കാനാണെന്ന് വിദ്യാലക്ഷ്മി
കൃഷ്ണഗിരി: കുപ്രസിദ്ധ വനംകൊള്ളക്കാരന്‍ വീരപ്പന്റെ മകള്‍ ബിജെപിയില്‍ ചേര്‍ന്നു. വീരപ്പന്റെ മകള്‍ വിദ്യാറാണിയാണ് ബിജെപി പ്രാഥമികാംഗത്വം സ്വീകരിച്ചത്. വിദ്യാ റാണി അഭിഭാഷകയാണ്. തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ വെച്ച് സംഘടിപ്പിച്ച പരിപാടിയില്‍ വെച്ചാണ് വിദ്യാ റാണി ബിജെപി അംഗത്വമെടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ മുരളീധര്‍ റാവു, വിദ്യാ റാണിക്ക് പാര്‍ട്ടി അംഗത്വം കൈമാറി.
ഒന്നാം മോദി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന പൊന്‍ രാധാകൃഷ്ണന് അടക്കമുളള പ്രമുഖ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. വീരപ്പന്-മുത്തുലക്ഷ്മി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് വിദ്യാ റാണി. സാമൂഹ്യ പ്രവര്‍ത്തക കൂടിയായ വിദ്യാ ലക്ഷി ആദിവാസികള്‍ക്കിടയിലാണ് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്.
അച്ഛനായ വീരപ്പൻ ലക്ഷ്യമിട്ടത് ജനസേവനം ആയിരുന്നുവെന്ന് ബിജെപി അംഗത്വം സ്വീകരിച്ച് സംസാരിക്കവേ വിദ്യ ലക്ഷ്മി പറഞ്ഞു. എന്നാല്‍ ജനങ്ങളെ സേവിക്കാന്‍ അദ്ദേഹം സ്വീകരിച്ച വഴി തെറ്റായിരുന്നു. രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. അതിനാലാണ് ബിജെപിയില്‍ ചേര്‍ന്നത് എന്നും വിദ്യാ ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
കര്‍ണാടക, കേരളം, തമിഴ്നാട് അടക്കമുളള സംസ്ഥാനങ്ങളില്‍ വനംകൊളള നടത്തി കുപ്രസിദ്ധനാണ് വീരപ്പന്. കാട് വാണ വീരപ്പനെ പിടികൂടാന്‍ മൂന്ന് സംസ്ഥാനങ്ങളിലേയും പോലീസ് 20 വര്‍ഷത്തോളം വല വിരിച്ചിരുന്നു. ആനക്കൊമ്പും ചന്ദനത്തടിയും ആയിരുന്നു വീരപ്പന് പ്രധാനമായും കൊളള നടത്തിയിരുന്നത്. 124ഓളം പോലീസുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും വീരപ്പന്റെ കയ്യാല്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒടുവില്‍ 2004ല്‍ വീരപ്പനെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.