മണിപ്പൂരിൽ മുഖ്യമന്ത്രി പങ്കെടുക്കാനിരുന്ന പരിപാടിയുടെ വേദിക്ക് തീയിട്ട് ജനക്കൂട്ടം; നിരോധനാജ്ഞ
മണിപ്പൂരിൽ മുഖ്യമന്ത്രി ബൈരേൻ സിംഗ് പങ്കെടുക്കേണ്ട വേദിക്ക് തീയിട്ട് ജനക്കൂട്ടം. ചുരഞ്ച്പൂർ ജില്ലയിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം. ഇവിടുത്തെ ഓപ്പൺ ജിമ്മും ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്യാനായിരുന്നു മുഖ്യമന്ത്രി എത്തേണ്ടിയിരുന്നത്.ഇവ രണ്ടും തീയിട്ട് നശിപ്പിച്ചിട്ടുണ്ട്.
അക്രമാസക്തരായ ജനക്കൂട്ടം പരിപാടിക്കായി സജ്ജമാക്കിയ ഇരിപ്പിടങ്ങളും വേദിയും തകര്‍ക്കുകയും ഉദ്ഘാടനം ചെയ്യാനിരുന്ന ജിമ്മിലെ ഉപകരണങ്ങളടക്കം നശിപ്പിക്കുകയും ചെയ്തു. ഉടൻ തന്നെ പോലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും തീപടർന്നിരുന്നു. പ്രദേശത്ത് ഇപ്പോഴും സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

സംരക്ഷിത വനങ്ങളും തണ്ണീർത്തടങ്ങളും സർവേ ചെയ്യുന്നതിനെ എതിർക്കുന്ന ഇൻഡിജീനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിലാണ് തീവെപ്പ് നടന്നത്. വനമേഖലകൾ സംരക്ഷിക്കുന്നതിനായി കർഷകരുടേയും മറ്റ് ആദിവാസി കുടിയേറ്റക്കാരുടെയും കുടിയൊഴിപ്പിക്കൽ യജ്ഞത്തിനെതിരെ സർക്കാരിനോട് ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിൽ സർക്കാർ താൽപ്പര്യമോ ആത്മാർത്ഥതയോ കാണിച്ചില്ലെന്നാണ് ഇവരുടെ വിമർശനം. സംസ്ഥാന സർക്കാർ ക്രിസ്ത്യൻ പള്ളികൾ തകർത്തെന്നും ഗോത്ര വിഭാഗം ആരോപിക്കുന്നു.
സർക്കാരിന്റെ പരിപാടികൾ തടസ്സപ്പെടുത്തുന്ന തരത്തിൽ നിസ്സഹകരണ പ്രചാരണം നടത്താൻ നിർബന്ധിതരായെന്ന് ഇവർ ആരോപിച്ചു. വെള്ളിയാഴ്ച രാവിലെ 8 മുതൽ ജില്ലയിൽ എട്ട് മണിക്കൂർ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ടെന്നും ഫോറം പ്രസ്താവനയിൽ പറഞ്ഞു.കുക്കി സ്റ്റുഡന്റ്സ് ഓർഗനൈസേഷനും ഫോറത്തെ പിന്തുണച്ചു.സംസ്ഥാനത്തെ ആദിവാസികളോട് ചിറ്റമ്മ നയമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് സംഘടന ആരോപിച്ചു.
അതേസമയം സംഭവത്തെ തുടർന്ന് മേഖലയിൽ സ്ഥിതി സംഘർഷഭരിതമായതോടെ ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റർനെറ്റും വിച്ഛേദിച്ചു. അതേസമയം അക്രമ സംഭവത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ പരിപാടി റദ്ദാക്കിയോ ഇല്ലയോ എന്നത് സംബന്ധിച്ച് സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.












Click it and Unblock the Notifications