തമിഴ്‌നാട് തിരഞ്ഞെടുപ്പിലേക്ക്!! 18 എംഎല്‍എമാര്‍ അയോഗ്യര്‍ തന്നെ; ദിനകരന് ഇനി രണ്ടുവഴികള്‍
Recommended Video
ചെന്നൈ: വിമത നേതാവ് ദിനകരനെ പിന്തുണച്ച 18 അണ്ണാഡിഎംകെ എംഎല്‍എമാര്‍ അയോഗ്യര്‍തന്നെ. 18 അംഗങ്ങളെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി മദ്രാസ് ഹൈക്കോടതി ശരിവച്ചു. ഇതോടെ തമിഴ്‌നാട്ടിലെ എടപ്പാളി പളനിസ്വാമി സര്‍ക്കാരിന് ആശ്വാസം. എന്നാല്‍ മറുതന്ത്രങ്ങള്‍ പയറ്റാന്‍ തയ്യാറെടുക്കുകയണ് ദിനകരന്‍.
അദ്ദേഹം എംഎല്‍എമാരുമായി ചര്‍ച്ച നടത്തുകയാണ്. രണ്ട് വഴികളാണ് ദിനകരന്റെ മുമ്പിലുള്ളത്. ദിനകരന്‍ എന്ത് തീരുമാനമെടുക്കുമെന്നാണ് തമിഴ്‌നാട്ടിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഉറ്റുനോക്കുന്നത്. സര്‍ക്കാരിന് ലഭിച്ച ആശ്വാസം താല്‍ക്കാലികം മാത്രമാകുമെന്നാണ് നിരീക്ഷണം. വിശദാംശങ്ങള്‍ ഇങ്ങനെ....
സ്പീക്കറുടെ ഇടപെടല്‍
അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ശശികലയോടും അനന്തരവന്‍ ദിനകരനോടും അനുഭാവം പ്രകടിപ്പിക്കുന്ന 18 എംഎല്‍എമാരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നത്. ഇവര്‍ എഐഎഡിഎംകെ സര്‍ക്കാരിനെതിരെ നീങ്ങിയപ്പോഴായിരുന്നു സ്പീക്കറുടെ നടപടി. അയോഗ്യരാക്കിയതിനെതിരെ എംഎല്‍എമാര്‍ ഹൈക്കോടതിയിയെ സമീപിക്കുകയായിരുന്നു.
ഇനി നടക്കാന്‍ പോകുന്നത്
എംഎല്‍എമാരുടെ ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. ദിനകരന്‍ പക്ഷത്തിന് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. കോടതി തീരുമാനം അനുകൂലമായാല്‍ സര്‍ക്കാരിനെ മറിച്ചിടാന്‍ ദിനകരന് സാധിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം മറ്റു വഴികള്‍ ആലോചിക്കുന്നുവെന്നാണ് വിവരം.
മുമ്പില്‍ രണ്ടുവഴികള്‍
ഇനി ദിനകരന് മുമ്പില്‍ രണ്ടുവഴികളാണുള്ളത്. ഒന്നുകില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാം. അല്ലെങ്കില്‍ എംഎല്‍എമാര്‍ രാജിവച്ച് ഉപതിരഞ്ഞെടുപ്പ് നേരിടാം. സുപ്രീംകോടതിയെ സമീപിക്കണമോ വേണ്ടയോ എന്ന കാര്യം എംഎല്‍എമാരുമായി ആലോചിച്ച് തീരുമാനക്കുമെന്നാണ് ദിനകരന്‍ പ്രതികരിച്ചത്.
വിജയം തനിക്ക് തന്നെയാകും
തിരഞ്ഞെടുപ്പ് നടന്നാല്‍ വിജയം തനിക്ക് തന്നെയാകുമെന്ന് ദിനകരന്‍ പറഞ്ഞു. ജയലളിതയുടെ വിയോഗ ശേഷം അവരുടെ ആര്‍കെ നഗര്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചത് ദിനകരനായിരുന്നു. അണ്ണാഡിഎംകെയുംയുടെയും ഡിഎംകെയുടെയും സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തിയായിരുന്നു ദിനകരന്റെ വിജയം.
വിവാദം തുടങ്ങിയത് ഇങ്ങനെ
ദിനകരന്‍ പക്ഷം ചേര്‍ന്ന എഐഎഡിഎംകെ എംഎല്‍എമാര്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെയും ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വത്തിനെയും പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്തെഴുതിയതോടെയാണ് രാഷ്ട്രീയ വടംവലികളുടെ തുടക്കം. ഗവര്‍ണര്‍ക്ക് കത്തെഴുത്തിയ 18 എംഎല്‍എമാരെയും സ്പീക്കര്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കുകയായിരുന്നു.
എടപ്പാടി സര്‍ക്കാര്‍ വീഴുമായിരുന്നു
ഹൈക്കോടതി എംഎല്‍എമാര്‍ക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചിരുന്നെങ്കില്‍ എടപ്പാടി സര്‍ക്കാര്‍ വീഴുമായിരുന്നു. ദിനകരന്‍ പക്ഷത്തെ എംഎല്‍എമാര്‍ സര്‍ക്കാരിനെതിരെ വോട്ട് ചെയ്യുകയാകും ഫലം. ഹൈക്കോടതി വിധി അനുകൂലമായാലും സര്‍ക്കാരിന് അമിതമായ ആശ്വാസത്തിന് വക നല്‍കുന്നില്ല. കാരണം ദിനകരന്‍ ശക്തനാണ്.
ഒഴിഞ്ഞുകിടക്കുന്നത് 20 സീറ്റുകള്‍
തമിഴ്‌നാട്ടില്‍ മൊത്തം 20 നിയമസഭാ സീറ്റുകളാണ് ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുന്നത്. അയോഗ്യരാക്കിയ 18 എംഎല്‍എമാരുടെ സീറ്റുകള്‍ക്ക് പുറമെ കരുണാനിധിയുടെയും എകെ ബോസിന്റെയും മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റും ഒഴിഞ്ഞുകിടക്കുകയാണ്. നേരത്തെ ഈ വിഷയത്തില്‍ ഹൈക്കോടതി വിധി പറഞ്ഞിരുന്നെങ്കിലും ഭിന്ന നിലപാടാണ് ജഡ്ജിമാര്‍ സ്വീകരിച്ചത്. തുടര്‍ന്ന് സുപ്രീം കോടതി ഇടപെട്ടാണ് ജസ്റ്റിസ് സത്യനാരായണയുടെ ബെഞ്ചിന് കേസ് കൈമാറിയത്.
റിസോര്‍ട്ടില്‍ പൂജ
വിധി പ്രഖ്യാപിക്കുന്നതിന് മുമ്പ് എല്ലാ എംഎല്‍എമാരെയും ദിനകരന്‍ ഒരു റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. ചെന്നൈയില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയുള്ള കോര്‍ട്രാലത്തെ റിസോര്‍ട്ടിലേക്കാണ് മാറ്റിയത്. ഇവിടെ അനുകൂല വിധി ലഭിക്കാന്‍ പ്രത്യേക പൂജകള്‍ നടന്നിരുന്നു. പക്ഷേ കാര്യമുണ്ടായില്ല. 234 അംഗങ്ങളാണ് തമിഴ്‌നാട് നിയമസഭയിലുള്ളത്. ഇപ്പോള്‍ 20 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതിനാല്‍ 214 ആയി.
മറ്റൊരു മൂന്ന് അംഗങ്ങള്‍ കൂടി
അയോഗ്യരാക്കിയ 18 എംഎല്‍എമാര്‍ക്ക് പുറമെ മറ്റൊരു മൂന്ന് എഐഎഡിഎംകെ എംഎല്‍എമാര്‍ കൂടി ദിനകരനെ പിന്തുണയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സുപ്രീംകോടതിയില്‍ അപ്പീല്‍ പോയാല്‍, കോടതി തീരുമാനം നിര്‍ണായകമാകും. ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചാല്‍ ഉപതിരഞ്ഞെടുപ്പ് നിര്‍ബന്ധമാകും. ദിനകരന്‍ പക്ഷത്തിന് സ്വാധീനമുള്ള മണ്ഡലങ്ങളാണ് ഇതില്‍ അധികവും. അതും സര്‍ക്കാരിന് ഭീഷണിയാണ്.
പ്രതിപക്ഷത്തിന്റെ കക്ഷിനില
തമീമുല്‍ അന്‍സാരി, യു തനിയരശ് എന്നീ എംഎല്‍എമാര്‍ ദിനകരനൊപ്പം നില്‍ക്കുമെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട് സഭയില്‍ മുഖ്യപ്രതിപക്ഷമായ ഡിഎംകെയ്ക്ക് 88 അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസിന് എട്ട്, മുസ്ലിം ലീഗിന് ഒന്ന് എന്നിങ്ങനെയാണ് പ്രതിപക്ഷത്തിന്റെ കക്ഷിനില. ദിനകരന്റെ അടുത്ത അനുയായി വെട്രിവേല്‍ ആണ് കേസുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ നടത്തിയിരുന്നത്.
പ്രശ്‌നം തുടങ്ങിയത് അന്ന് മുതല്‍
എഐഎഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായിരുന്ന ജയലളിത മരിച്ചതോടെയാണ് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായത്. തോഴി ശശികല അധികാരം പിടിക്കാന്‍ നീക്കം നടത്തി. ഇതിനെതിരെ ജയലളിതയുടെ വിശ്വസ്തനായ പനീര്‍ശെല്‍വം രംഗത്തുവന്നു. പനീര്‍ശെല്‍വവും ശശികല പക്ഷത്തുണ്ടായിരുന്ന പളനിസ്വാമിയും ഒരുമിച്ചാണ് നിലവിലെ സര്‍ക്കാര്‍ രൂപീകരിച്ചത്. ശശികല ജയിലിലായതോടെ ദിനകരന്‍ വിമതരുടെ നേതൃത്വം ഏറ്റെടുക്കുകയായിരുന്നു.
ഖത്തറിലേക്ക് നിക്ഷേപം ഒഴുകുന്നു; ഖത്തറിനെ പുകഴ്ത്തി സൗദി രാജകുമാരന്‍!! അപൂര്‍വ പ്രതികരണം