ബംഗാളി നടൻ ബിശ്വജിത് ചാറ്റർജി ബിജെപിയിൽ; തൃണമൂൽ പാളയത്തിൽ നിന്നും കൂടുതൽ പേർ ബിജെപിയിലേക്ക്
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് ശക്തമായ തിരിച്ചടി നൽകി പ്രമുഖർ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറുന്നു. സംസ്ഥാനത്ത് ബിജെപിക്കെതിരെ മുഖ്യമന്ത്രി മമതാ ബാനർജി ശക്തമായ പ്രചാരണം നടത്തുന്നതിനിടെയാണ് ബിജെപിയുടെ ആത്മവിശ്വാസം ഇരട്ടിയാക്കി ബംഗാളിലെ ജനപ്രീയ മുഖങ്ങൾ ബിജെപി പാളയത്തിൽ എത്തുന്നത്.
ബംഗാളിലെ പ്രമുഖ നടന് ബിശ്വജിത് ചാറ്റർജി, മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് ശങ്കു ദേബ് പാണ്ഡെ എന്നിവരാണ് കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നത്. ബിജെപി ജനറൽ സെക്രട്ടറി വിജയ് വർഗീയയുടെയും മറ്റ് പ്രമുഖ നേതാക്കളുടെയും ചേർന്നാണ് ബിശ്വജിത് ബാനർജിയെ സ്വാഗതം ചെയ്തത്. ഇരുവരും വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നാണ് സൂചന.

ലോക്സഭാ തിരഞ്ഞെടുപ്പ്
ബംഗാളിലെ ജനപ്രീയ താരമാണ് 83കാരനായ ബിശ്വജിത് ചാറ്റർജി. ലോക്സഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ പ്രമുഖ സ്ഥാനാർത്ഥികളെ അണിനിരത്തി വിജയം നേടാമെന്ന ബിജെപിയുടെ പ്രതീക്ഷകൾക്ക് ഉണർവ് നൽകുന്നതാണ് ബിശ്വജിത് ചാറ്റർജിയുടെ വരവ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കുമെന്നാണ് സൂചന.

തൃണമൂൽ കോൺഗ്രസിൽ നിന്നും
2014ലെ പൊതു തിരഞ്ഞെടുപ്പിൽ ബിശ്വജിത് ചാറ്റർജി ജനവിധി തേടിയിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് ടിക്കറ്റിൽ ദില്ലിയിൽ നിന്നുമാണ് അദ്ദേഹം മത്സരിച്ചത്. കോൺഗ്രസ് നേതാവ് അജയ് മാക്കനും ബിജെപി വക്താവ് മീനാക്ഷി ലേഖിയുമായിരുന്നു മണ്ഡലത്തിലെ മറ്റ് പ്രമുഖ സ്ഥാനാർത്ഥികൾ. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ബിശ്വജിത് ചാറ്റർജി ഏഴാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. 909 വോട്ടുകളാണ് ആകെ നേടാനായത്.

രാജ്യത്തിന് വേണ്ടി
രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നു, അതിനാലാണ് ബിജെപിയിൽ ചേർന്നത്, മറ്റാരേക്കാളും വ്യക്തിപ്രഭാവമുള്ള നേതാവാണ് നരേന്ദ്ര മോദിയെന്ന് ബിശ്വജിത് ചാറ്റർജി മാധ്യമങ്ങളോട് പ്രതികരിച്ചു. 2014ലെ തിരഞ്ഞെടുപ്പ് തോൽവിയിൽ ഒരു പശ്ചാത്താപവും ഇല്ല. തോൽവി ഉറപ്പായിരുന്നു. തൃണമൂൽ കോൺഗ്രസ് എന്ന പാർട്ടിയെ കുറിച്ച് അവിടുത്തെ ജനങ്ങൾക്ക് അറിയുക പോലുമില്ലായിരുന്നു. ദില്ലിയിലെ ജനങ്ങൾക്ക് തൃണമൂൽ കോൺഗ്രസ് എന്ന പാർട്ടിയെ പരിചയപ്പെടുത്താൻ തനിക്കായിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ട് മാസത്തിനുള്ളിൽ
രണ്ട് മാസത്തിനുള്ളിൽ ബിജെപി പാളയത്തിലെത്തുന്ന രണ്ടാമത്തെ ബംഗാളി സിനിമാ താരമാണ് ബിശ്വാജിത് ചാറ്റർജി. ബംഗാളി നടി മൗഷുമി ചാറ്റർജിയാണ് കഴിഞ്ഞ മാസം ബിജെപിയിലെത്തിയത്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ 70കാരിയായ മൗഷുമിയും സ്ഥാനാർത്ഥിയായേക്കും. 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മൗഷുമി മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു.

റൊമാന്റിക് ഹീറോ
ബംഗാളി സിനിമകൾക്ക് പുറമെ ബോളിവുഡ് സിനിമകളിലേയും നിറ സാന്നിധ്യമായിരുന്നു ബിശ്വാജിത് ചാറ്റർജി. 1962ൽ പുറത്തിറങ്ങിയ ബീസ് സാൽ ബാദ്, 68ൽ പുറത്തിറങ്ങിയ കിസ്മത്ത്, നൈറ്റ് ഇൻ ലണ്ടൻ തുടങ്ങിയ സിനിമകൾ അദ്ദേഹത്തിന് ഒരു റൊമാന്റിക് ഹീറോ പരിവേഷം നേടിക്കൊടുത്തു.

മമതയ്ക്ക് തിരിച്ചടി
ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജിയുടെ വിശ്വസ്തനായിരുന്നു ഒരു കാലത്ത് ബിജെപി പാളയത്തിലെത്തിയ ശങ്കു ദേബ് പാണ്ഡ. ശാരദാ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ദേബ് പാണ്ഡെയ്ക്കെതിരെയും ആരോപണം ഉയർന്നിരുന്നു. മമതയുടെ തന്ത്രങ്ങൾ അറിയാവുന്ന ദേബ് പാണ്ഡെ ബിജെപി പാളയത്തിലെത്തിയത് തൃണമൂലിന് കനത്ത തിരിച്ചടിയാകും

പേര് പറയാതെ വിമർശനം
പുൽവാമ ഭീകരാക്രമണത്തിൽ അന്വേഷണം വേണമെന്ന് ആരോ പറയുന്നത് കേട്ടു. പാകിസ്ഥാൻ ഏജന്റുമാരായി പ്രവർത്തിക്കുന്നവരുടെ കൂട്ട് താൻ വിട്ടു . പേര് പരാമർശിക്കാതെ മമതാ ബാനർജിക്ക് നേരെ കടുത്ത വിമർശനമാണ് ദേബ് പാണ്ഡ ഉന്നയിച്ചത്.
പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്ര സർക്കാരിനെതിരെ കഴിഞ്ഞ ദിവസം മമതാ ബാനർജി രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു.

സ്വാഗതം ചെയ്ത് ബിജെപി
ബിശ്വാസ് ചാറ്റർജിയുടെയും ദേബ് പാണ്ഡെയുടെയും വരവിനോട് ബിജെപി സംസ്താന നേതൃത്വം പക്ഷെ തണുപ്പൻ പ്രതികരണമാണ് നടത്തിയത്. ഇവർ രണ്ട് പേരും തൃണമൂൽ കോൺഗ്രസിനൊപ്പം പ്രവർത്തിച്ചവരാണ്. തിരഞ്ഞെടുപ്പ് കാലത്ത് നേതാക്കൾ പാർട്ടി മാറി കളിക്കുന്നത് പതിവ് സംഭവമാണ്. ഇരുവരും പാർട്ടിയെ ശക്തിപ്പെടുത്തുമെന്നാണ് കേന്ദ്രനേതൃത്വം വിലയിരുത്തുന്നത്. അതുകൊണ്ട് അവരെ സ്വാഗതം ചെയ്യുന്നുവെന്നാണ് ബിജെപി ബംഗാൾ അധ്യക്ഷൻ ദിലിപ് ഘോഷ് പ്രതികരിച്ചത്.












Click it and Unblock the Notifications