ദില്ലിയിൽ മുൻ മന്ത്രി ബിജെപി വിട്ട് ആം ആദ്മി പാർട്ടിയിൽ, തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് വൻ ഇരുട്ടടി!
ദില്ലി: രാജ്യതലസ്ഥാനമായ ദില്ലി പിടിക്കണമെന്ന വാശിയിലാണ് ഇക്കുറി ബിജെപി. നരേന്ദ്ര മോദി മുതല്‍ അമിത് ഷാ വരെയുളള നേതാക്കള്‍ പ്രചാരണ രംഗത്തുണ്ട്. അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ മലര്‍ത്തിയടിച്ച കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ ദില്ലിയില്‍ അരവിന്ദ് കെജ്രിവാളിനെ വീഴ്ത്താന്‍ ബിജെപി പ്രചാരണ രംഗത്ത് ഇറക്കിയിട്ടുണ്ട്.
എന്നാല്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ദില്ലിയില്‍ ബിജെപിക്ക് ഇരുട്ടടി കിട്ടിയിരിക്കുകയാണ്. മുന്‍ മന്ത്രി ഹര്‍ഷരന്‍ സിംഗ് ബിജെപിയില്‍ വിട്ട് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു.
ബിജെപിയിൽ ചോർച്ച
അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി തന്നെ ഇക്കുറി ദില്ലിയില്‍ അധികാരത്തിലെത്തും എന്നാണ് പ്രവചനങ്ങള്‍. ബിജെപിയും കോണ്‍ഗ്രസും ശക്തമായി മത്സര രംഗത്തുണ്ട്. എന്നാല്‍ ആം ആദ്മി പാര്‍ട്ടിയിലേക്ക് നേതാക്കള്‍ കളംമാറുന്നത് ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ ആം ആദ്മി പാര്‍ട്ടിയില്‍ എത്തിയിരിക്കുന്നത് ദില്ലിയിലെ ബിജെപിയുടെ പ്രമുഖ നേതാക്കളില്‍ ഒരാളാണ്.
മുൻ മന്ത്രി ആപ്പിൽ
നാല് തവണ എംഎല്‍എയും മുന്‍ മന്ത്രിയുമാണ് കെജ്രിവാള്‍ പക്ഷത്ത് എത്തിയ ഹര്‍ഷരണ്‍ സിംഗ് ബല്ലി. ഹരി നഗര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ഹര്‍ഷരണ്‍ 4 തവണ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടത്. മദന്‍ലാല്‍ ഖുരാന നയിച്ച മുന്‍ ദില്ലി മന്ത്രിസഭയില്‍ ഹര്‍ഷരണ്‍ സിംഗ് അംഗമായിരുന്നു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരുടെ സാന്നിധ്യത്തിലാണ് ഹര്‍ഷരണ്‍ ആപ് അംഗത്വം സ്വീകരിച്ചത്.
അമ്മയെ പോലെ കെജ്രിവാൾ
ഒരു അമ്മയെ പോലെ കെജ്രിവാള്‍ ദില്ലിയെ സേവിക്കുകയാണെന്ന് പാര്‍ട്ടിയില്‍ ചേര്‍ന്നതിന് ശേഷം ഹര്‍ഷരണ്‍ പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം അടക്കമുളള മേഖലകളില്‍ അരവിന്ദ് കെജ്രിവാള്‍ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റത്തില്‍ ആകൃഷ്ടനായിട്ടാണ് താന്‍ ആംആദ്മി പാര്‍ട്ടിയില്‍ ചേരാനുളള തീരുമാനമെടുത്തത് എന്നും ഹര്‍ഷരണ്‍ പറഞ്ഞു. ദില്ലിയിലെ വികസനവുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിക്കുളളത് മികച്ച കാഴ്ചപ്പാടാണ് എന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി മാറി മാറി
ഹരി നഗര്‍ സീറ്റില്‍ നിന്നും ഇക്കുറി ബിജെപി തഴഞ്ഞതിന് പിന്നാലെയാണ് ഹര്‍ഷരണ്‍ പാര്‍ട്ടി വിട്ടിരിക്കുന്നത്. ഹര്‍ഷരണിന് പകരം ഇത്തവണ തജീന്ദര്‍ പല്‍ സിംഗിനെ ആണ് ഹരി നഗര്‍ സീറ്റില്‍ മത്സരിപ്പിക്കുന്നത്. 1993 മുതല്‍ 2013 വരെ മണ്ഡലത്തെ പ്രതിനിധീകരിച്ചത് ഹര്‍ഷരണ്‍ ആയിരുന്നു. 2013ല്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെ ഹര്‍ഷരണ്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചു. എന്നാല്‍ തോറ്റതിന് പിന്നാലെ വീണ്ടും ബിജെപിയിലേക്ക് തിരിച്ചെത്തി.
കോൺഗ്രസിലും ചോർച്ച
തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കോണ്‍ഗ്രസില്‍ നിന്നും നേതാക്കള്‍ ആം ആദ്മി പാര്‍ട്ടിയിലേക്ക് ഒഴുകുകയാണ്. മുന്‍ എംഎല്‍എ രാംസിഗ് നേതാജി, മുന്‍ എംപി മഹാബല്‍ മിശ്രയുടെ മകനും കോണ്‍ഗ്രസ് നേതാവുമായ വിനയ് മിശ്ര എന്നിവര്‍ അടുത്തിടെ ആം ആദ്മി പാര്‍ട്ടിയിലെത്തിയിരുന്നു. മറ്റൊരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും 5 തവണ എംഎല്‍എയുമായിട്ടുളള ഷോയിബ് ഇക്ബാലും, നാല് തവണ എംഎല്‍എയായ പ്രഹ്ലാദ് സിംഗും ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു.