മുതിർന്ന മാധ്യമപ്രവര്‍ത്തകന്‍ ടിവിആര്‍ ഷേണായി അന്തരിച്ചു
മണിപ്പാൽ: പ്രമുഖ മാധ്യമപ്രവർത്തകൻ ടി വി ആർ ഷേണായി അന്തരിച്ചു. 77 വയസ്സായിരുന്നു. മണിപ്പാലിലെ ആശുപത്രിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. സംസ്കാര ചടങ്ങുകൾ ദില്ലിയിൽ വെച്ച് മറ്റന്നാൾ നടക്കും. രാജ്യത്തെ മുൻനിര കോളമിസ്റ്റുകളിൽ ഒരാളായിരുന്നു ഷേണായി. മാധ്യമപ്രവര്‍ത്തക രംഗത്തെ സംഭാവനകൾക്ക് രാജ്യം അദ്ദേഹത്തെ പത്മഭൂഷണ്‍ നൽകി ആദരിച്ചു.
എറണാകുളം സ്വദേശിയായ ഷേണായി ഇന്ത്യന്‍ എക്സ്പ്രസിലൂടെയാണ് മാധ്യമപ്രവർത്തനം തുടങ്ങിയത്. പ്രസാര്‍ ഭാരതി നിർവാഹക സമിതി അംഗമായിരുന്നു. ദി വീക്കിന്റെ എഡിറ്ററായിരുന്നു. മലയാള മനോരമ ദിനപ്പത്രത്തിന്റെ ദില്ലി ബ്യൂറോയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സൺഡേ മെയിലിന്‍റെ എഡിറ്ററായിരുന്നു. 2003ലാണ് രാജ്യം പത്മഭൂഷൺ പുരസ്കാരത്തിലൂടെ അദ്ദേഹത്തെ ആദരിച്ചത്.
ഇന്ത്യയിലും പുറത്തുമുള്ള നിരവധി പ്രസിദ്ധീകരണങ്ങൾക്ക് വേണ്ടി ടി വി ആർ ഷേണായി കോളങ്ങൾ എഴുതി. കുറിക്കുകൊള്ളുന്ന ഭാഷയും മനോഹരമായ അവതരണവുമായിരുന്നു അദ്ദേഹത്തിന്റെ എഴുത്തിന്റെ പ്രത്യേകത. സാമ്പത്തിക കാര്യവും രാഷ്ട്രീയവുമായിരുന്നു അദ്ദേഹത്തിന്‍റെ എഴുത്തിൽ കൂടുതലും. ഓക്സ്ഫഡ് സർവ്വകലാശാലയടക്കമുള്ള രാജ്യാന്തര വേദികളിൽ പ്രഭാഷകനായിരുന്നു. ഭാര്യ സരോജം. സുജാത, അജിത് എന്നിവരാണ് മക്കൾ.
ടി വി ആർ ഷേണായിയുടെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ അനുശോചനം അറിയിച്ചു. പുതുതലമുറയ്ക്ക് ഗുരുസ്ഥാനീയനെയാണ് നഷ്ടപ്പെട്ടത് എന്ന് പിണറായി വിജയന്‍ ഒരു പ്രസ്താവനയില്‍ പറഞ്‍ഞു. ജ്യേഷ്ഠസഹോദരനെപ്പോലെയായിരുന്നു അദ്ദേഹം തനിക്ക്. ടി വി ആർ ഷേണായിയുടെ വിയോഗം കനത്ത നഷ്ടമാണ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.