മഹാരാഷ്ട്രയിലും ഹരിയാനയിലും ജയിക്കുന്നത് ആലോചിക്കേണ്ട, കോൺഗ്രസിൽ വെടി പൊട്ടിച്ച് സൽമാൻ ഖുർഷിദ്!
ദില്ലി: ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കോണ്‍ഗ്രസിന്റെ ദയനീയാവസ്ഥ വെളിപ്പെടുത്തി മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ പദവി ഉപേക്ഷിച്ച് തിരിഞ്ഞ് നടന്നത് കോണ്‍ഗ്രസിനെ പടുകുഴിയിലേക്ക് തളളിയിട്ടിരിക്കുകയാണ് എന്നാണ് സല്‍മാന്‍ ഖുര്‍ഷിദ് തുറന്നടിച്ചിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയെ അംഗീകരിക്കാനും കരകയറാനും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നും മുന്‍ കേന്ദ്ര മന്ത്രി കൂടിയായ ഖുര്‍ഷിദ് വ്യക്തമാക്കി.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടാനുളള യഥാര്‍ത്ഥ കാരണം എന്താണെന്ന് പാര്‍ട്ടി ഇതുവരെ വിശകലനം നടത്തിയിട്ടില്ല. നേതാവ് ഞങ്ങളെ വിട്ട് പോയി എന്നതാണ് ഇന്ന് നേരിടുന്ന വലിയ പ്രശ്‌നം. ആ സ്ഥാനത്ത് വലിയ ശൂന്യതയാണ് അനുഭവപ്പെടുന്നത് എന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.
ഇടക്കാല അധ്യക്ഷയായി സോണിയാ ഗാന്ധി ആ സ്ഥാനത്തേക്ക് വന്നു എന്നത് ശരിതന്നെ. എന്നാല്‍ താല്‍ക്കാലിക പരിഹാരം എന്ന നിലയ്ക്കാണ് സോണിയ പോലും അതിനെ കാണുന്നത്. അത് അങ്ങനെ അല്ലാതിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുകയാണ് എന്നും സല്‍മാന്‍ ഖുര്‍ഷിദ് കൂട്ടിച്ചേര്‍ത്തു. ഹരിയാന, മഹാരാഷ്ട്ര തിരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നത് പോയിട്ട് സ്വന്തം ഭാവിയുടെ കാര്യത്തില്‍ പോലും കോണ്‍ഗ്രസിന് ഒരു ഉറപ്പുമില്ല എന്നും സല്‍മാന്‍ ഖുര്‍ഷിദ് തുറന്നടിച്ചു.
ജോളി പൈശാചിക ചിന്തയുളള സ്ത്രീ! ഒരു കാലത്തും ഗതി കിട്ടില്ല, ജോളിയെ ശപിച്ച് സക്കറിയ!
542 ലോക്‌സഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേടാനായത് വെറും 52 സീറ്റുകള്‍ മാത്രമായിരുന്നു. വന്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവി രാജി വെക്കുകയായിരുന്നു. രാഹുലിന്റെ രാജി തീരുമാനം തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പകച്ച് നിന്ന കോണ്‍ഗ്രസിന് കിട്ടിയ ഇരുട്ടി ആയിരുന്നു. ഇടക്കാല പ്രസിഡണ്ടായി സോണിയാ ഗാന്ധി അധികാരമേറ്റിട്ടും സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകാന്‍ കോണ്‍ഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ല.