രാഹുൽ ഗാന്ധിയുടെ പകരക്കാരനെ കണ്ടെത്താൻ കോൺഗ്രസ് പാടുപെടുന്നതിന്റെ കാരണം ഇതാണ്? മുൻകാല അനുഭവം
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിനെ കനത്ത തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെച്ചതോടെ കടുത്ത പ്രതിസന്ധിയിലാണ് കോൺഗ്രസ്. പുതിയ അധ്യക്ഷനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് നേതാക്കൾ. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തണമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടും അധ്യക്ഷ പദവി ആഗ്രഹിക്കുന്ന ഒരു മുതിർന്ന നേതാവിനെ പോലും കണ്ടെത്താൻ പാർട്ടിക്ക് ഇതുവരെ സാധിച്ചിട്ടില്ല. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിൽ ഭാഗമാകില്ലെന്നാണ് രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും വ്യക്തമാക്കിയിരിക്കുന്നത്.
സോവിയറ്റിനൊപ്പം ചേര്ന്ന് ബ്രിട്ടിഷുകാരന് ജയ് വിളിച്ചവരാണ് നിങ്ങള്; രാജേഷിന് മറുപടിയുമായി ചാമക്കാല
തിരഞ്ഞെടുപ്പ് തോൽവിയിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്ന നിലപാട് എടുത്ത് യുവനിരയിൽപ്പെട്ട ഭൂരിഭാഗം നേതാക്കളും പാർട്ടി പദവികൾ ഒഴിഞ്ഞതോടെ മുതിർന്ന തലമുറയും യുവനിരയും തമ്മിലുള്ള ഭിന്നതയും രൂക്ഷമായിട്ടുണ്ട്. ഗാന്ധി കുടുംബത്തോട് അടുത്ത ബന്ധം പുലർത്തുന്ന മുതിർന്ന നേതാക്കളിൽ പലരും രാഹുൽ ഗാന്ധിയോ ഗാന്ധി കുടുംബത്തിൽ നിന്നുള്ള മറ്റാരെങ്കിലുമോ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നാണ് ആഗ്രഹിക്കുന്നത്. കോൺഗ്രസ് തലപ്പത്തേയ്ക്ക് എത്താൻ അവസരമുണ്ടായിട്ടും പല മുതിർന്ന നേതാക്കളും വിട്ടു നിൽക്കുന്നത് ചില മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണെന്നാണ് രാഷട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
അധ്യക്ഷ സ്ഥാനം വേണ്ട
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്താൻ പല നേതാക്കൾക്കും താൽപര്യമില്ലെന്നാണ് സൂചന. മല്ലികാർജ്ജുൻ ഖാർഗെ അടക്കമുള്ള നേതാക്കൾ അധ്യക്ഷസ്ഥാനം നിരസിച്ചുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രാഹുൽ ഗാന്ധിയുടെ പകരക്കാരനെ കണ്ടെത്താനുള്ള ചർച്ചകൾ എങ്ങുമെത്താത്തതിനെ തുടർന്നാണ് കോൺഗ്രസ് പ്രവർത്തക സമിതി യോഗവും വൈകുന്നത്. ഇതുവരെ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നും രണ്ട് പേർ മാത്രമാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് എത്തിയത്. പിവി നരസിംഹ റാവുവും സീതാറാം കേസരിയും. ഇരുവർക്കും നേരിടേണ്ടി വന്ന ദുരനുഭവമാണ് മുതിർന്ന തലമുറയെ അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ.
അധ്യക്ഷ പദവിയിലേക്ക്
ഇന്ത്യയിലെ സാമ്പത്തിക പരിഷ്താരങ്ങളുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള നേതാവാണ് പിവി നരസിംഹ റാവു. നരസിംഹ റാവു തന്റെ രാഷ്ട്രീയ ജീവിതത്തിൽ വിരാമമിടാൻ ഒരുങ്ങിയിരുന്ന സമയത്താണ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. ഇതോടെ നരസിംഹ റാവുവിന് തന്റെ തീരുമാനം പിൻവലിക്കേണ്ടി വന്നു. രാജീവ് ഗാന്ധിക്ക് ശേഷം നരസിംഹ റാവു ആയിരുന്നു കോൺഗ്രസ് അധ്യക്ഷൻ. 1991ൽ നരസിംഹ റാവു ഇന്ത്യയുടെ പ്രധാനമന്ത്രിയായി.
സോണിയാ ഗാന്ധിക്ക് ശേഷം
സോണിയാ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് എത്തിയതിന് പിന്നാലെയാണ് നേതൃത്വുമായുള്ള നരസിംഹ റാവുവിന്റെ ബന്ധം ഉലയുന്നത്. ബൊഫേഴ്സ് ഇടപാടിൽ രാജീവ് ഗാന്ധിക്കെതിരെയുള്ള സിബിഐ അന്വേഷണം റദ്ദാക്കിയ ദില്ലി ഹൈക്കോടതി വിധി ചോദ്യം ചെയ്യാൻ റാവു സർക്കാർ തീരുമാനിച്ചതോടെ ബന്ധം കൂടുതൽ വഷളായി. 2004ലാണ് നരസിംഹ റാവു മരണപ്പെടുന്നത്. അദ്ദേഹത്തിന്റെ മരണ ശേഷം മൃതദേഹം എഐസിസി ആസ്ഥാനത്ത് എത്തിച്ചു. എന്നാൽ പ്രവർത്തകർക്ക് അന്തിമോപചാരം അർപ്പിക്കാൻ റാവുവിന്റെ മൃതദേഹം എഐസിസി മന്ദിരത്തിൽ പൊതു ദർശനത്തിന് വയ്ക്കാൻ കോൺഗ്രസ് നേതാക്കൾ വിസമ്മതിച്ചു. തുടർന്ന് ഹൈദരാബാദിലാണ് അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്.
ആരോപണവുമായി കൊച്ചുമകൻ
നരസിംഹ റാവുവിന്റെ കൊച്ചുമകൻ എൻവി സുഭാഷ് 2014ൽ ബിജെപിയിൽ ചേർന്നിരുന്നു. നെഹ്റു കുടുംബത്തിന് പ്രധാന്യം ലഭിക്കുന്നതിനായി നരസിംഹ റാവുവിനെ അവഗണിച്ചുവെന്ന ആരോപണം കൊച്ചു മകൻ ഉന്നയിച്ചിരുന്നു. റാവുവിനെ പോലെ ഒരാൾ നേതൃസ്ഥാനത്ത് തുടർന്നാൽ ഗാന്ധി കുടുംബത്തിന്റെ പ്രധാന്യം നഷ്ടമാകുമെന്നാണ് ചിലർ കരുതി. അതായിരുന്നു അദ്ദേഹത്തെ ഒതുക്കാനുള്ള നീക്കത്തിന് പിന്നിലെന്ന് സുഭാഷ് ആരോപിച്ചു. പി വി നരസിംഹ റാവു അടക്കമുള്ള നേതാക്കളെ കോൺഗ്രസ് ഒരുകാലത്തും അംഗീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെ പാർലമെന്റിൽ കുറ്റപ്പെടുത്തിയിരുന്നു
സീതാറാം കേസരി
നരസിംഹ റാവുവിന് ശേഷം സീതാറാം കേസരി അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തി. ഇതോടെ പാർട്ടിയിലെ ഗ്രൂപ്പ് പോരുകൾ കൂടുതൽ രൂക്ഷമായി. 1997ൽ സോണിയാ ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയതോടെയാണ് സീതാറാം കേസരിയുടെ നില പരുങ്ങലിലാവുന്നത്. കോൺഗ്രസ് പ്രവർത്തക സമിതിപ്രമേയം പാസാക്കി സീതാറാം കേസരിയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കുകയും പകരം സോണിയാ ഗാന്ധിയെ അധ്യക്ഷയാക്കുകയുമായിരുന്നു. സീതാറാം കേസരിയോടുളള നിലപാടിൽ പ്രതിഷേധിച്ചാണ് ശരദ് പവാർ, പിഎ സാഗ്മ തുടങ്ങിയവർ പാർട്ടി വിടുന്നത്. ഗാന്ധി കുടുംബത്തിന്റെ അടുപ്പക്കാരായ റാവുവും സീതാറാം കേസരിയും പാർട്ടിയിൽ നേരിട്ട അവഗണനയുടെ ഓർമയിലാണ് പല മുതിർന്ന നേതാക്കളും അധ്യക്ഷ പദവി ആഗ്രഹിക്കാത്തതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.