ഹൈദരാബാദിൽ 26കാരിയായ വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തി കത്തിച്ചു
ഹൈദരാബാദ്: ഇരുപത്തിയാറുകാരിയായ വെറ്റിനറി ഡോക്ടറെ കൊലപ്പെടുത്തി തീയിട്ട നിലയില്‍ കണ്ടെത്തി. കാണാതായതിന്റെ പിറ്റേ ദിവസമാണ് യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കലുങ്കിനടിയില്‍ നിന്ന് കണ്ടെത്തിയത്. മൃതദേഹം കണ്ടതിനെ തുടര്‍ന്ന് അതുവഴി പോയ ആളുകള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി പത്തരയായിട്ടും യുവതി വീട്ടിലെത്താതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരാതി നല്‍കിയതായി പൊലീസ് പറയുന്നു.
'മധ്യപ്രദേശിൽ കാല് കുത്തിയാൽ പ്രഗ്യയെ പച്ചയ്ക്ക് കത്തിക്കും'! ബിജെപി എംപിക്കെതിരെ കോൺഗ്രസ് എംഎൽഎ
സംഭവത്തെ കുറിച്ച് പൊലീസ് വിവരിക്കുന്നത് ഇങ്ങനെ, ബുധനാഴ്ച വൈകീട്ടോടെ യുവതി ആശുപത്രിയില്‍ നിന്നും വീട്ടില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ 5.50ഓടെ മറ്റൊരു ക്ലിനിക്കില്‍ പോകാനായി അവള്‍ വീട്ടില്‍ നിന്നും ഇങ്ങി. ഷംഷാബാദ് ടോള്‍ പ്ലാസയ്ക്ക് സമീപം ഇരുചക്രവാഹനം പാര്‍ക്ക് ചെയ്ത ശേഷം ഷെയര്‍ കാബിലാണ് യുവതി ക്ലിനിക്കിലേക്ക് പോയത്.
രാത്രി ഒന്‍പതരയോടെ യുവതിയുടെ ഫോണ്‍ വന്നതായി ഇളയ സഹോദരി പറയുന്നു. താന്‍ ഇപ്പോഴും ടോള്‍ പ്ലാസയിലാണെന്നും സ്‌കൂട്ടറിന്റെ ടയർ പഞ്ചറായെന്നും സഹായിക്കാമെന്ന് ഒരാള്‍ പറഞ്ഞതായും യുവതി സഹോദരിയോട് പറഞ്ഞു. എന്നാല്‍ കുറച്ചുസമയം കഴിഞ്ഞപ്പോള്‍ എല്ലാ കടകളും അടച്ചിട്ടുണ്ടെന്ന് പറഞ്ഞ് ആ വ്യക്തി തിരിച്ചെത്തിയതായും മറ്റേതെങ്കിലും സ്ഥലത്ത് അറ്റകുറ്റപ്പണി നടത്താമെന്നും യുവതിയോട് പറഞ്ഞതായും സഹോദരി കൂട്ടിച്ചേര്‍ത്തു.
പരിസരത്ത് ഒരു ലോറി ഉള്ളതിനാല്‍ തനിക്ക് ഭയമുണ്ടെന്നും സഹായം വാഗ്ദാനം ചെയ്തവര്‍ വാഹനത്തിനടുത്തുണ്ടെന്നും യുവതി സഹോദരിയോട് പറഞ്ഞു. എന്നാല്‍ രാത്രി 9.44ന് താന്‍ വീണ്ടും വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇതേതുടര്‍ന്നാണ് പൊലീസിനെ സമീപിക്കുന്നത്. ടോള്‍ പ്ലാസയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ഹൈദരാബാദ്-ബംഗളൂരു ദേശീയപാതയിലെ കലുങ്കിനടുത്താണ് മൃതദേഹം കണ്ടെത്തിയത്.
കേസ് അന്വേഷണത്തിനായി 10 ടീമുകളെ നിയോഗിച്ചതായി ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ വി സി സജ്ജനാര്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ രണ്ട് പേരുടെ പങ്കുള്ളതായി സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.