മുന്‍ ഡിജിയുടെ ഉപദ്രവം; ഓഹരി പങ്കാളിയുടെ സമ്മര്‍ദ്ദം.. വിജി സിദ്ധാര്‍ഥിന്‍റെ കത്തിലെ വിവരങ്ങള്‍
Recommended Video
മംഗളൂരു: കാണാതായ കഫേ കോഫി ഡേ സ്ഥാപകനും മുന്‍ കര്‍ണാടക മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനുമായ സിദ്ധാര്‍ഥിനായുള്ള തിരച്ചില്‍ തുടരുകയാണ്. മംഗളൂരുവിനടുത്തുള്ള നേത്രാവതി നദിക്ക് കുറുകേയുള്ള പാലത്തില്‍ നിന്ന് കാണാതായ സിദ്ധാര്‍ത്ഥിനായി പുഴ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കര്‍ണാടക പോലീസും ഫയര്‍ ഫോഴ്സും ഇപ്പോള്‍ നടത്തുന്നത്.
ജിവി സിദ്ധാര്‍ത്ഥ: പ്ലാന്റേഷന് മുതലാളിയുടെ മകനില്‍ നിന്ന് ഇന്ത്യയുടെ കോഫി രാജാവിലേക്കുള്ള വളര്‍ച്ച
ഇതിനിടെ, രണ്ട് ദിവസം മുമ്പ് കഫേ കോഫി ഡേ ജീവനക്കാർക്ക് സിദ്ധാർഥ അയച്ച കത്ത് വാര്‍ത്താ ഏജന്‍സിസായ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്. ആദായ നികുതി വകുപ്പിൽ നിന്ന് വലിയ സമ്മർദ്ദം ഉണ്ടായിയെന്നും കമ്പനിയെ ലാഭത്തിലാക്കാൻ കഴിഞ്ഞില്ലെന്നും കത്തിൽ പറയുന്നുണ്ട്. സംരംഭകൻ എന്ന നിലയിൽ പരാജയപ്പെട്ടുവെന്നും ഇനിയും ഇങ്ങനെ തുടരാനാകില്ലെന്നും കത്തില്‍ സിദ്ധാര്‍ത്ഥ പറയുന്നു. കത്തിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
പരാജയം
ഡയര്‍ക്ടര്‍ ബോര്‍ഡിനും കോഫി ഡേ ഫാമിലിക്കും..
കഴിഞ്ഞ 37 വര്‍ഷത്തെ ശക്തമായ പ്രതിബദ്ധതോടെയുള്ള കഠിനാധ്വാനത്തിന്‍റെ ഫലമായി നമ്മുടെ കമ്പനികളിലും അതിന്‍റെ അനുബന്ധ സ്ഥാപനങ്ങളിലുമായി 30000 തൊഴിലവസരങ്ങള്‍ നേരിട്ട് സൃഷ്ടിക്കാന്‍ കഴിഞ്ഞു. ഇതിനുപുറമെ ഞാന്‍ ഓഹരിയുടമായായ ടെക്നോളജി കമ്പനിയിലും 20000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. എന്നിരുന്നാലും എന്‍റെ മികച്ച ശ്രമങ്ങള്‍ക്കിടയിലും ശരിയായ ലാഭകരമായ ബിസിനസ്സ് മോഡല്‍ സൃഷ്ടിക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു.
സമ്മര്‍ദ്ദം താങ്ങാനാവാതെ
എന്നാല്‍ കഴിയുന്ന സംഭാവനകളെല്ലാം നല്‍കി എന്ന് പറയാന്‍ തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നില്‍ വിശ്വാസം അര്‍പ്പിച്ച പലരേയും ഇറക്കിവിട്ടതില്‍ ഞാന്‍ ഖേദിക്കുന്നു. വളരെ ദീര്‍ഘമായ സമയം ഞാന്‍ പോരാടി. സ്വകാര്യ ഓഹരിപങ്കാളിയായ ഒരാളില്‍ നിന്നുള്ള സമ്മര്‍ദ്ദം താങ്ങാനാവാതെ അയാളില്‍ നിന്നുള്ള ഓഹരികള്‍ തിരികെ വാങ്ങാന്‍ ഞാന്‍ തീരുമാനിച്ചു. ഒരു സുഹൃത്തില്‍ നിന്ന് വലിയൊരു തുക കടമെടുത്താണ് ആറുമാസം മുമ്പ് ഈ ഇടപാട് ഭാഗികമായി പൂര്‍ത്തിയാക്കിയത്.
ഡിജിയുടെ ഉപദ്രവം
മറ്റ് ചില പണമിടപാടുകളും എന്നെ സമ്മര്‍ദ്ദത്തിലാക്കി. മൈന്‍ട്രീയുമായി ബന്ധപ്പെട്ട ഇടപാട് തടയുന്നതിനായി മുന്‍ ആദായനികുതി വകുപ്പ് ഡിജിയുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായി. ഞങ്ങളുടെ ഷെയറുകൾ അറ്റാച്ചുചെയ്യുകയും തുടർന്ന് ഞങ്ങളുടെ കോഫി ഡേ ഷെയറുകളുടെ സ്ഥാനം ഏറ്റെടുക്കുകയും ചെയ്യുന്ന രൂപത്തിൽ മുമ്പത്തെ ഡിജിയുടെ ഭാഗത്ത് നിന്ന് ഉപദ്രവമുണ്ടായി. എന്നിരുന്നാലും പുതുക്കിയ റിട്ടേണുകൾ ഞങ്ങൾ ഫയൽ ചെയ്‌തു.കമ്പനിയോട് ചെയ്ത ഈ വലിയ നീതികേട് ഗുരുതരമായി സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചു.
ഞാൻ മാത്രം
നിങ്ങൾ ഓരോരുത്തരും ധീരമായി നിലകൊള്ളാനും പുതിയ മാനേജുമെന്‍റിന് കീഴില്‍ ഈ ബിസിനസുകൾ തുടരാനും ഞാൻ ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു. എല്ലാ തെറ്റുകൾക്കും ഞാൻ മാത്രമാണ് ഉത്തരവാദി. ഓരോ സാമ്പത്തിക ഇടപാടുകളും എന്റെ ഉത്തരവാദിത്തമാണ്. എന്റെ എല്ലാ ഇടപാടുകളെക്കുറിച്ചും എന്റെ ടീമിനും ഓഡിറ്റർമാർക്കും സീനിയർ മാനേജ്‌മെന്റിനും പൂർണ്ണമായും അറിവില്ല. എന്റെ കുടുംബം ഉൾപ്പെടെയുള്ള എല്ലാവരിൽ നിന്നും ഈ വിവരങ്ങൾ മറച്ചുവെച്ചതിനാല്‍ നിയമത്തിന്‍റെ കണ്ണില്‍ ഞാന്‍ മാത്രമായിരിക്കും ഉത്തരവാദി- എന്ന് വ്യക്തമാക്കി കൊണ്ടാണ് അദ്ദേഹം കത്ത് അവസാനിപ്പിക്കുന്നത്.
|
ട്വീറ്റ്
എഎന്‍ഐ
മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍; എതിര്‍പ്പ് തുടര്‍ന്ന് ജെഡിയു, പിന്തുണയുമായി ബിജു ജനതാദള്‍