അയോധ്യയിൽ ശ്രേഷ്ഠമായ ക്ഷേത്രം പണിയണമെന്ന് സർക്കാരിനോട് വിഎച്ച്പി: ഇന്നത്തെ ദിനം സന്തോഷത്തിന്റേത്!
ദില്ലി: അയോധ്യയിൽ ശ്രേഷ്ഠമായ ക്ഷേത്രം പണിയണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത്. അയോധ്യ കേസിലെ നിർണായക വിധി പുറത്തുവന്നതിന് പിന്നാലെയാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ പ്രതികരണം. സർക്കാർ ശ്രേഷ്ഠമായ ക്ഷേത്രം പണിയുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് വിഎച്ച്പിയുടെ ആവശ്യം. അയോധ്യയിലെ തർക്ക ഭൂമി രാമക്ഷേത്രം പണിയുന്നതിനായി നൽകണമെന്നും മുസ്ലിങ്ങൾക്ക് പള്ളി പണിയുന്നതിനായി അഞ്ച് ഏക്കർ സ്ഥലം നൽകണമെന്നുമാണ് സുപ്രീം കോടതി ഉത്തരവിട്ടത്. രാമജന്മഭൂമിയിൽ ക്ഷേത്രം പണിയണമെന്ന ആവശ്യത്തിനായി നിലകൊണ്ടത് വിഎച്ച്പി ആയിരുന്നു. ക്ഷേത്ര നഗരിയിൽ ക്ഷേത്രം പണിയാനുള്ള സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും വിഎച്ച്പി വ്യക്തമാക്കി.
സുപ്രീം കോടതി കണക്കിലെടുത്ത് അയോധ്യയിൽ ശ്രേഷ്ഠമായ ക്ഷേത്രം നിർമിക്കുന്നതിനുള്ള നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുമെന്നും അനന്തര നടപടികൾ സ്വീകരിക്കുമെന്നും പ്രതീക്ഷിക്കുന്നതായി വിഎച്ച്പി പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്നത്തെ ദിനം സന്തോഷത്തിന്റേയും ആത്മസംതൃപ്തിയുടേയും പൂർത്തീകരണത്തിന്റേയും ആണ്. വർഷങ്ങളായി തുടർന്നുവന്ന പോരാട്ടങ്ങൾക്കും ത്യാഗങ്ങൾക്കുമൊടുവിലാണ് രാമജന്മഭൂമിയിൽ ക്ഷേത്രം നിർമിക്കുന്നതിന് അനകൂലമായ വിധി വരുന്നത്. ഒടുവിൽ സുപ്രീം കോടതി സത്യവും നീതിയും പ്രസ്താവിച്ചെന്നും വിഎച്ച്പി ചൂണ്ടിക്കാണിക്കുന്നു.
40 ദിവസം നീണ്ട വാദം കേൾക്കലിന് ഒടുവിലാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അയോധ്യ കേസിൽ വിധി പുറപ്പെടുവിക്കുന്നത്. അയോധ്യ കേസിലെ വിധിയെ ലോകത്തിലെ സുപ്രധാന വിധിയായാണ് കണക്കാക്കുന്നത്. ഏഴ് ബില്യൺ ആഗോള ജനസംഖ്യയിൽ ആറിലൊന്ന് ഭാഗം ഹിന്ദുക്കളാണ്. എല്ലാ കോടതി നടപടികൾകകികഴിഞ്ഞ 70 വർഷമായി ആശങ്കയോടെ വിധിക്കായി കാത്തിരിക്കുകയാണെന്നും വിഎച്ച്പി വ്യക്തമാക്കുന്നു.
കേസിനായി സംഭാവന നൽകിയ എല്ലാവർക്കും നന്ദി പ്രകടിപ്പിച്ച വിഎച്ച്പി ദശാബ്ദങ്ങൾ നീണ്ടുനിന്ന പോരാട്ടത്തിൽ പങ്കെടുത്ത അഞ്ജാതരായ ഹിന്ദുക്കൾക്ക് നന്ദി പറയുന്നുവെന്നും കൂട്ടിച്ചേർക്കുന്നു. എത്രയും പെട്ടെന്ന് രാമജന്മഭൂമിയിൽ ക്ഷേത്രം പണിയുമെന്നതിൽ ആത്മവിശ്വാസമുണ്ടെന്നും വിഎച്ച്പി വ്യക്തമാക്കുന്നു.