തൊഗാഡിയ യുഗത്തിന് അവസാനം! വിശ്വഹിന്ദു പരിഷത്തിന് പുതിയ നേതൃത്വം; മോദി പക്ഷത്തിന് മിന്നും ജയം...
വിശ്വഹിന്ദു പരിഷത്തിലെ വിവിധ സ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മോദിപക്ഷ സ്ഥാനാർത്ഥികൾക്കായിരുന്നു വിജയം.
ദില്ലി: മുതിർന്ന നേതാവ് പ്രവീൺ തൊഗാഡിയയെ വിഎച്ച്പി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റി. പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തൊഗാഡിയ പക്ഷം ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെയാണ് പ്രവീൺ തൊഗാഡിയയെ പദവിയിൽ നിന്ന് നീക്കം ചെയ്തത്. തിരഞ്ഞെടുപ്പിൽ വിജയിച്ച അശോക് ചൗഗുലയാണ് വിഎച്ച്പിയുടെ പുതിയ അന്താരാഷ്ട്ര വർക്കിങ് പ്രസിഡന്റ്.
വിശ്വഹിന്ദു പരിഷത്തിലെ വിവിധ സ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മോദിപക്ഷ സ്ഥാനാർത്ഥികൾക്കായിരുന്നു വിജയം. ആകെ പോൾ ചെയ്ത 192 വോട്ടുകളിൽ മോദിപക്ഷ സ്ഥാനാർത്ഥി വിഎസ് കോക്ജെയ്ക്ക് 131 വോട്ടുകൾ ലഭിച്ചിരുന്നു. തൊഗാഡിയയുടെ സ്ഥാനാർത്ഥി രാഘവ റെഡ്ഢിക്ക് വെറും 60 വോട്ടുകൾ മാത്രമാണ് കിട്ടിയത്. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് വിഎസ് കോക്ജെ പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്.
അശോക് ചൗഗുല...
മോദിപക്ഷ സ്ഥാനാർത്ഥിയായ വിഎസ് കോക്ജെ വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ പുതിയ നേതൃത്വത്തെയും പ്രഖ്യാപിച്ചു. അലോക് കുമാറാണ് വിഎച്ച്പിയുടെ പുതിയ വർക്കിങ് പ്രസിഡന്റ്. അശോക് ചൗഗുല പുതിയ അന്താരാഷ്ട്ര വർക്കിങ് പ്രസിഡന്റ്. മിലിദ് പരന്ദ് പുതിയ ജനറൽ സെക്രട്ടറി, വിനായക് റാവുവാണ് ജോയിന്റ് ജനറൽ സെക്രട്ടറി. തിരഞ്ഞെടുപ്പിൽ ദയനീയ പരാജയമേറ്റതിന് പിന്നാലെ തൊഗാഡിയയ്ക്ക് വർക്കിങ് പ്രസിഡന്റ് സ്ഥാനം നഷ്ടമാകുമെന്ന് ഉറപ്പായിരുന്നു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പുറത്തുവന്ന് മണിക്കൂറുകൾക്കകം വിഎസ് കോക്ജെ പുതിയ അംഗങ്ങളെ നാമനിർദേശം ചെയ്തതോടെ തൊഗാഡിയ പക്ഷം പൂർണ്ണമായും വിഎച്ച്പിയിൽ നിന്നും പുറത്തായി. അതേസമയം, തിരഞ്ഞെടുപ്പ് പ്രക്രിയയിൽ അട്ടിമറി നടന്നിട്ടുണ്ടെന്നാണ് പ്രവീൺ തൊഗാഡിയയുടെ ആരോപണം.
തിരഞ്ഞെടുപ്പ്...
തിരഞ്ഞെടുപ്പ് പ്രക്രിയയിൽ അട്ടിമറി നടന്നുവെന്ന് ആരോപിച്ച് ഏപ്രിൽ 16 മുതൽ നിരാഹാരമിരിക്കുമെന്നും പ്രവീൺ തൊഗാഡിയ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ ഭൂവനേശ്വറിൽ വച്ച് നടന്ന സമ്മേളനത്തിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ നീക്കം നടന്നിരുന്നെങ്കിലും സമവായത്തിലെത്തിയിരുന്നില്ല. തുടർന്നാണ് ഏപ്രിൽ 14ന് ഗുരുഗ്രാമിലെ പിഡബ്യുഡി ഗസ്റ്റ് ഹൗസിൽ രഹസ്യ ബാലറ്റ് വഴി തിരഞ്ഞെടുപ്പ് നടന്നത്. 52 വർഷത്തിന് ശേഷമാണ് വിഎച്ച്പിയിൽ സംഘടനാ ഭാരവാഹികളെ തിരഞ്ഞെടുക്കാനായി തിരഞ്ഞെടുപ്പ് നടത്തിയതെന്നതും ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പ്രവർത്തനങ്ങളും പ്രസ്താവനകളുമാണ് പ്രവീൺ തൊഗാഡിയയ്ക്ക് സംഘടനയ്ക്കുള്ളിൽ തിരിച്ചടിയായി മാറിയത്.
ആരോപണങ്ങൾ...
തന്നെ ഒതുക്കാനായി നരേന്ദ്രമോദി ശ്രമിക്കുന്നുവെന്ന് പ്രവീൺ തൊഗാഡിയ നേരത്തെ ആരോപണമുന്നയിച്ചിരുന്നു. വ്യാജ ഏറ്റമുട്ടലിലൂടെ തന്നെ വധിക്കാൻ ശ്രമിച്ചെന്നും, ബിജെപി നിയന്ത്രണത്തിലുള്ള രാജസ്ഥാൻ, ഗുജറാത്ത് പോലീസുകളാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അടുത്തിടെ ദുരൂഹ സാഹചര്യത്തിൽ കാണാതായ പ്രവീൺ തൊഗാഡിയയെ പിന്നീട് അഹമ്മദാബാദിലെ ഒരു പാർക്കിൽ നിന്നാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഇതിനുപിന്നാലെയാണ് പ്രവീൺ തൊഗാഡിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ബിജെപിക്കെതിരെയും നിരന്തരം ആരോപണങ്ങൾ തൊടുത്തുവിട്ടത്. ഈ സാഹചര്യത്തിലാണ് വിഎച്ച്പിയിൽ തിരഞ്ഞെടുപ്പ് നടത്തിയതും മോദി പക്ഷം വിജയം നേടിയതെന്നതും ശ്രദ്ധേയമാണ്.
വിവാഹം മുടക്കുമെന്ന് സിനിമാ രംഗത്തെ യുവതിയുടെ ഭീഷണി! രക്ഷയില്ലാതെ യുവാവ് കോടതിയിൽ...
പൊറുക്കാനാവാത്ത വാക്കുകൾ! ജോലി തെറിച്ചതിന് പിന്നാലെ വിഷ്ണുവിനെതിരെ ക്രിമിനൽ കേസും....