അവസരങ്ങൾ ലഭിക്കണമെങ്കിൽ എ.ആർ. റഹ്മാൻ ഘർവാപസി ചെയ്യണമെന്ന് വി.എച്ച്.പി
ബോളിവുഡിൽ തനിക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നതിനെ കുറിച്ചുള്ള ഓസ്കാർ ജേതാവായ സംഗീതസംവിധായകൻ എ.ആർ. റഹ്മാന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി വിശ്വഹിന്ദു പരിഷത്ത്. അദ്ദേഹത്തിന് വീണ്ടും ജോലി വേണമെന്നുണ്ടെങ്കിൽ 'ഘർവാപസി' ചെയ്യണമെന്നാണ് സംഘടനയുടെ ദേശീയ വക്താവ് വിനോദ് ബൻസാൽ പറഞ്ഞു.
കഴിഞ്ഞ എട്ട് വർഷമായി ഹിന്ദി സിനിമാ മേഖലയിൽ നിന്ന് തനിക്ക് അവസരങ്ങൾ കുറഞ്ഞത് ഒരുപക്ഷെ വർഗീയ കാരണങ്ങൾ കൊണ്ടായിരിക്കാമെന്ന എ.ആർ റഹ്മാൻറെ പ്രസ്താവനയാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. റഹ്മാൻ ഇപ്പോൾ ഒരു പ്രത്യേക വിഭാഗവുമായി സഖ്യത്തിലായിരിക്കുകയാണെന്ന് ബൻസാൽ ആരോപിച്ചു. മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി നേതാവായിരുന്ന വിഭാഗത്തിന്റെ നേതാവായി എ.ആർ. റഹ്മാനും മാറിയിരിക്കുന്നതായി തോന്നുന്നുവെന്നും ബൻസാൽ പറഞ്ഞു.

ഹമീദ് അൻസാരി പത്ത് വർഷക്കാലെ ആനുകൂല്യങ്ങൾ അനുഭവിക്കുകയും പദവികൾ വഹിക്കുകയും ചെയ്ത ശേഷം വിരമിച്ചപ്പോൾ ഇന്ത്യയെ തരംതാഴ്ത്താൻ ശ്രമിക്കുകയായിരുന്നുവെന്നും ബൻസാൽ ആരോപിച്ചു. റഹ്മാനെ എല്ലാ ഇന്ത്യക്കാരും ആരാധിച്ചിരുന്നു, എന്നാൽ ഇപ്പോൾ അദ്ദേഹത്തിന് എന്തു കൊണ്ടാണ് ജോലി ലഭിക്കാത്തതെന്ന് ആത്മപരിശോധന നടത്തുന്നതിന് പകരം സംവിധാനത്തെ പഴിപറയുകയും ചലച്ചിത്ര വ്യവസായത്തെ മുഴുവൻ അപകീർത്തിപ്പെടുത്തുകയും ചെയ്യുകയാണെന്നും ബൻസാൽ പറഞ്ഞു.
'അദ്ദേഹം ഒരിക്കൽ ഒരു ഹിന്ദുവായിരുന്നു. എന്തിനാണ് അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചത്? ഇപ്പോൾ 'ഘർവാപസി' ചെയ്യൂ. ഒരുപക്ഷേ നിങ്ങൾക്ക് വീണ്ടും ജോലി കിട്ടാൻ തുടങ്ങിയേക്കാം'. ബൻസാൽ പറഞ്ഞു. അദ്ദേഹം ഇപ്പോൾ നടത്തിയ പരാമർശങ്ങൾ രാഷ്ട്രീയക്കാർക്ക് യോജിച്ചതായിരിക്കാം, പക്ഷേ ഒരു കലാകാരന് യോജിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശങ്ക പങ്കുവച്ച് എ.ആർ റഹ്മാൻ
ബിബിസി ഏഷ്യൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിലാണ് എ.ആർ റഹ്മാൻ തൻറെ ആശങ്ക പങ്കുവച്ചത്. കഴിഞ്ഞ എട്ട് വർഷമായി ബോളിവുഡിൽ ഒരു പുറംനാട്ടുകാരനെപ്പോലെ തോന്നുന്നതായും പല പ്രോജക്ടുകളും നഷ്ടപ്പെടുന്നതായും റഹ്മാൻ പറഞ്ഞിരുന്നു. 'അതൊരു പക്ഷെ വർഗീയ കാരണങ്ങൾ കൊണ്ടുമാകാം, പക്ഷെ അത് എൻറെ മുഖത്ത് നോക്കി ആരു പ്രകടിപ്പിച്ചിട്ടില്ല'. അദ്ദേഹം പറഞ്ഞു. താൻ അവസരങ്ങൾക്ക് പിന്നാലെ സജീവമായി പോകുന്നില്ല. കുടുംബത്തോടൊപ്പം വിശ്രമിക്കാൻ എനിക്ക് ഇപ്പോൾ കൂടുതൽ സമയമുണ്ട്. ജോലി എന്നെ തേടി വരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എൻറെ ആത്മാർത്ഥ എനിക്ക് അവസരങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications