മുസ്ലീം വിരുദ്ധത... ടാക്സി റദ്ദാക്കല്‍, വിഎച്പി നേതാവിനെ ഫോളോ ചെയ്യുന്നത് ബിജെപി മന്ത്രിമാര്‍!!
മുസ്ലീം ഡ്രൈവറുടെ ടാക്‌സി വേണ്ടെന്ന് വിഎച്പി നേതാവ്
ദില്ലി: വര്‍ഗീയത നിറഞ്ഞ പരാമര്‍ശവുമായി വിശ്വഹിന്ദു പരിഷത്തിന്റെ നേതാവ് അഭിഷേക് മിശ്ര. ടാക്‌സി ആപ്പായ ഒല വഴി താന്‍ ബുക്ക് ചെയ്ത കാറിന്റെ ഡ്രൈവര്‍ മുസ്ലീമായതിനാല്‍ യാത്ര റദ്ദാക്കിയെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് വിവാദ ട്വീറ്റ് അദ്ദേഹം ചെയ്തിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. നേരത്തെ രശ്മി നായരും സാമൂഹ്യപ്രവര്‍ത്തകയായ ജെ ദേവികയും കാറുകളിലെ ഹൈന്ദവ ചിഹ്നങ്ങളുടെ പേരില്‍ ടാക്‌സിയില്‍ സഞ്ചരിക്കുന്നത് ഒഴിവാക്കുമെന്ന് പറഞ്ഞിരുന്നു. ഇതിന് പ്രതികരണമെന്നോണമാണ് ഈ മറുപടിയെന്നാണ് സൂചന.
അതേസമയം ട്വിറ്ററില്‍ വമ്പന്‍ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഇതിനെതിരെയുണ്ട്. അതോടൊപ്പം ഇതിനെ അനുകൂലിച്ച് നിരവധി ഹിന്ദുത്വവാദികളും രംഗത്തെത്തിയിട്ടുണ്ട്. വിഎച്പിയുടെ സോഷ്യല്‍ മീഡിയ അഡൈ്വസറാണ് അഭിഷേക് മിശ്ര. ഇയാളുടെ ട്വീറ്റിനെ ഇതുവരെ അപലപിക്കാനോ തള്ളിപ്പറയാനോ വിഎച്പിയോ സര്‍ക്കാര്‍ പ്രതിനിധികളോ തയ്യാറായിട്ടില്ല. രശ്മി നായറും ദേവികയും കാറുകളില്‍ ഹനുമാന്റെ ചിത്രം പതിച്ചതിനെതിരെയായിരുന്നു രംഗത്തെത്തിയിരുന്നത്.
മുസ്ലീങ്ങള്‍..... ജിഹാദികള്‍
ഓലയുടെ ടാക്‌സി ബുക്ക് ചെയ്തത് ഞാന്‍ റദ്ദാക്കി. അതിന്റെ ഡ്രൈവര്‍ മുസ്ലീമാണ്. എന്റെ പണം ജിഹാദി പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് നല്‍കേണ്ട കാര്യമില്ലെന്നായിരുന്നു അഭിഷേക് മിശ്ര ട്വീറ്റ് ചെയ്തത്. ഇയാള്‍ ടാക്‌സി ബുക്ക് ചെയ്തതും ഡ്രൈവറുടെ പേര് മസൂദ് അസ്ലം എന്നുമാണെന്നും തെളിയിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകളും ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വര്‍ഗീയ വിഷം ചീറ്റുന്ന തരത്തിലുള്ള ഈ പരാമര്‍ശത്തിനെതിരെ വമ്പന്‍ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കഴിഞ്ഞു. നേരത്തെ ഹിന്ദു ചിഹ്നങ്ങളുള്ള വാഹനത്തില്‍ യാത്ര ചെയ്യാന്‍ ഭയമുണ്ടെന്നും അത്തരം ഓല ടാക്‌സികളില്‍ സഞ്ചരിക്കില്ലെന്നും പറഞ്ഞ് സാമൂഹ്യപ്രവര്‍ത്തക രശ്മി നായര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് ഇതെന്നാണ് കരുതുന്നത്.
കേന്ദ്രമന്ത്രിമാര്‍ മുതല്‍ നേതാക്കള്‍ വരെ
അഭിഷേക് മിശ്ര ആളു ചില്ലറക്കാനല്ല. ഇയാള്‍ ഉത്തര്‍പ്രദേശിലെ വിഎച്ച്പിയുടെ മാധ്യമ ഉപദേഷ്ടാവാണ്. ട്വിറ്ററില്‍ വമ്പന്‍മാരാണ് ഇയാളെ ഫോളോ ചെയ്യുന്നത്. ഇതില്‍ കേന്ദ്ര മന്ത്രിമാര്‍ മുതല്‍ വമ്പന്‍ നേതാക്കള്‍ വരെയുണ്ട്. അധികവും ബിജെപി നേതാക്കളാണ്. 14000 ഫോളോവേഴ്‌സാണ് ഇയാള്‍ക്കുള്ളത്. ഇതില്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ എന്നിവര്‍ പ്രമുഖരാണ്. ബിജെപിയുടെ വര്‍ഗീയ നയങ്ങളാണ് ഇയാളുടെ ട്വീറ്റിലുള്ളതെന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രധാന വിമര്‍ശനം. അതേസമയം ഇയാള്‍ക്ക് ആര്‍എസ്എസിലെ മുതിര്‍ന്ന നേതാക്കളുമായും ബന്ധമുണ്ട്. കേന്ദ്ര മന്ത്രിസഭയിലെയും ബിജെപിയിലെയും പ്രധാന നേതാക്കളുമായി ഇയാള്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് സൂചനയുണ്ട്.
ദേവിക പറഞ്ഞത്
പ്രമുഖ ആക്ടിവിസ്റ്റായ ജെ ദേവിക ഹിന്ദുത്വത്തെ പിന്തുണയ്ക്കുന്ന ഏതെങ്കിലും വസ്തുവോ അല്ലെങ്കില്‍ വ്യക്തിയെയോ ബഹിഷ്‌കരിക്കുമെന്ന് പറഞ്ഞിരുന്നു. ഇതില്‍ ഹനുമാന്റെ ചിഹ്നം പതിച്ച ഓട്ടോറിക്ഷകളും ഉള്‍പ്പെടുമെന്ന് അവര്‍ പറഞ്ഞിരുന്നു. ഏഷ്യാനെറ്റില്‍ കത്വ കൂട്ടബലാത്സംഗത്തിനെതിരെ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് ഇക്കാര്യം ദേവിക പറഞ്ഞിരുന്നത്. തിരുവനന്തപുരത്ത് നിരവധി ഓട്ടോറിക്ഷകളുണ്ട്. അതിലൊക്കെ വീര ഹനുമാന്റെ ചിത്രം പതിപ്പിച്ചിട്ടുണ്ട്. അത്തരം ഓട്ടോകളില്‍ ഞാന്‍ കയറില്ല. രണ്ടു കിലോമീറ്റര്‍ നടന്നു പോയാലും പ്രശ്‌നമില്ല. ഇത്തരം ആള്‍ക്കാരുമായി ഇടപഴകാനും താല്‍പര്യമില്ല. ഇത്തരം ആശയങ്ങള്‍ വച്ച് പുലര്‍ത്തുന്ന കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്നും അവര്‍ പറഞ്ഞിരുന്നു. കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ ആര്‍എസ്എസ് മതപരമായി വിവേചനവും വര്‍ഗീയതയും ഉണ്ടാക്കുകയാണെന്ന് ദേവിക പറഞ്ഞിരുന്നു.
കേരളത്തിലെ വര്‍ഗീയത
കേരളത്തില്‍ അതിഭീകരമായ രീതിയിലാണ് ഹിന്ദുത്വ തീവ്രവാദം വളരുന്നത്. കേരളത്തിലെ ക്ലാസ് റൂമുകളില്‍ അധ്യാപകര്‍ എന്ത് പറയുന്നു എന്ന് കുട്ടികള്‍ കാര്യമാക്കുന്നില്ല. അവര്‍ക്ക് യുക്തിപരമായ ഒരു കാര്യവും മനസിലാക്കാന്‍ താല്‍പര്യവുമില്ല. അവരുടെ ശാഖാ ക്യാപുകളിലെ ഭയ്യാജി പറയുന്നതോ അതല്ലെങ്കില്‍ രാം മാധവ് പറയുന്നതോ ആണ് അവര്‍ക്ക് അവസാന വാക്ക്. ഇവരൊക്കെ പറഞ്ഞാല്‍ എന്ത് കാര്യം വിശ്വസിക്കാനും ഈ യുവാക്കള്‍ തയ്യാറാണ്. അവര്‍ക്ക് ചിന്താശേഷി നഷ്ടപ്പെട്ടിരിക്കുന്നു. കേരളം ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും മതസൗഹാര്‍ദത്തോടെ ജീവിക്കുന്ന സ്ഥലമാണ്. ഭാവിയില്‍ ഇവിടെ ഹിന്ദുക്കളല്ലാത്തവര്‍ ഭൂമി വാങ്ങിയാല്‍ അവരെ ആട്ടിയോടിക്കാന്‍ വരെ ഇവര്‍ തയ്യാറാകും. അങ്ങനെയാവാനുള്ള എല്ലാ സാധ്യതയും ഇപ്പോഴുണ്ടെന്ന് ദേവിക പറഞ്ഞിരുന്നു.
വമ്പിച്ച പിന്തുണ
ദേവികയുടെ പ്രസ്താവനയ്ക്ക് വമ്പിച്ച പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിച്ചത്. നിരവധി പേര്‍ ഇത്തരം കാറുകള്‍ ബഹിഷ്‌കരിക്കണമെന്ന് പരസ്യമായി ആഹ്വാനം ചെയ്യുകയും ചെയ്തു. യൂബര്‍, ഒല ടാക്‌സികള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുമെന്നും പലരും പറഞ്ഞിരുന്നു. അതേസമയം ചില സ്ത്രീകള്‍ ഇത്തരം കാറുകളില്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നും പറഞ്ഞിരുന്നു. ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ദേവികയുടെ നടപടിയെന്നും ചിലര്‍ വിമര്‍ശിച്ചു. ഇത്തരം ചിഹ്നങ്ങളുടെ പേരില്‍ സാധാരണക്കാരന് ജോലി നിഷേധിക്കുകയാണ് ആരോപണം ഉന്നയിക്കുന്നവര്‍ ചെയ്യുന്നതെന്ന് മാധ്യമപ്രവര്‍ത്തക ചാര്‍മി ജയശ്രീ ഹരികൃഷ്ണന്‍ പറഞ്ഞിരുന്നു. ഒരാള്‍ക്ക് ഇഷ്ടമുള്ള ഏത് മതചിഹ്നവും ഉപയോഗിക്കാം. ഹനുമാന്റെ ചിഹ്നം ഹിന്ദുത്വത്തെയും ബലാത്സംഗം ചെയ്യുന്നവരെയും സൂചിപ്പിക്കുന്നതാണെന്ന് തെറ്റിദ്ധാരണയാണെന്നും അവര്‍ പറഞ്ഞിരുന്നു.
ഒലയും ട്വിറ്ററും തലയൂരി
വിഎച്ച്പി നേതാവിനെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ നിലപാട് വ്യക്തമാക്കി ഒലയും ട്വിറ്ററും തലയൂരിയിട്ടുണ്ട്. തങ്ങളുടെ സര്‍വീസ് മതനിരപേക്ഷതയിലൂന്നിയുള്ളതാണെന്നും വര്‍ഗീയത പ്രചരിപ്പിക്കുന്ന കാര്യങ്ങളെ കമ്പനി പിന്തുണയ്ക്കുന്നില്ലെന്നും ഒല വ്യക്തമാക്കി. ഇയാളുടെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്ന ആവശ്യം ഇതിനിടെ ഉയര്‍ന്നിട്ടുണ്ട്. അതേസമയം അഭിഷേക് മിശ്രയുടെ വിവാദ ട്വീറ്റില്‍ അന്വേഷണം നടത്തിയെന്നും ഗുരുതരമായ ഒരു പ്രശ്‌നവും ഇല്ലെന്ന് കണ്ടെത്തിയെന്ന് ട്വിറ്റര്‍ പറഞ്ഞു. അതുകൊണ്ട് നടപടിയെടുക്കേണ്ട കാര്യമില്ലെന്നും ട്വിറ്റര്‍ പറയുന്നു. അഭിഷേകിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിനെതിരെ യാതൊരു നടപടിയും ഉണ്ടാവില്ലെന്നാണ് സൂചന.
രശ്മി നായരുടെ പോസ്റ്റ്
യൂബര്‍ ടാക്‌സികളില്‍ ഹിന്ദു മതചിഹ്നം ഉപയോഗിക്കുന്നതിനെയായിരുന്നു രശ്മി നായര്‍ രൂക്ഷമായി വിമര്‍ശിച്ചത്. താന്‍ യൂബറിന്റെ സ്ഥിരം യാത്രികയാണെന്നും തന്റെ സുഹൃത്തുക്കളും അങ്ങനെയാണെങ്കിലും എന്നാല്‍ അടുത്തിടെ കാറുകളില്‍ ഹനുമാന്റെ ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് തങ്ങള്‍ ആശങ്കയോടെയാണ് കാണുന്നതെന്ന് രശ്മി പറഞ്ഞിരുന്നു. യൂബറുകളിലെ സുരക്ഷയുടെ കാര്യത്തില്‍ വലിയ ആശങ്കയിലാണ് ഞാന്‍. ഹിന്ദുത്വഗ്രൂപ്പുകളുടെ നേതാക്കള്‍ കത്വയിലെ ബലാത്സംഗത്തെ പരസ്യമായി പിന്തുണച്ചവരാണ്. അതുകൊണ്ടാണ് ഇത്തരം കാര്യങ്ങളെ ഭയപ്പെടുന്നത്. അതുകൊണ്ട് ഇത്തരം ചിഹ്നങ്ങളുള്ള യൂബര്‍ ടാക്‌സികളില്‍ ഇനി സഞ്ചരിക്കില്ല. ടാക്‌സി ക്യാന്‍സല്‍ ചെയ്യുന്നതിനുള്ള പണം പോലും ഞാന്‍ നല്‍കില്ല. കാരണം എന്റെ പണം ഉപയോഗിച്ച് ബലാത്സംഗം ചെയ്യുന്നവരെയോ അത്തരം തീവ്രവാദികളെയോ വളര്‍ത്താന്‍ ആഗ്രഹമില്ലെന്നും രശ്മി പറയുന്നു.
എന്റെ പണം ജിഹാദികൾക്ക് കൊടുക്കണ്ട: ബുക്ക് ചെയ്ത ഓല ക്യാബ് റദ്ദാക്കി, കാരണം ഡ്രൈവറുടെ മതം!
രാഷ്ട്രീയ കളികള്‍ തകര്‍ന്നു, ഇംപീച്ച്‌മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളി, ഇനി സുപ്രീം കോടതിയിലേക്ക്!