ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നോട്ടീസ്; കോൺഗ്രസ് സുപ്രീംകോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു...
ഹർജി തള്ളിയതായി സുപ്രീംകോടതിയും വ്യക്തമാക്കി.
ദില്ലി: ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയ നടപടിക്കെതിരെ കോൺഗ്രസ് സുപ്രീംകോടതിയിൽ നൽകിയ ഹർജി പിന്‍വലിച്ചു. കോൺഗ്രസ് എംപിമാരായ പ്രതാപ് സിങ് ബജ്വ, അമീ ഹർഷാദ്ര യാഗ്നിക് എന്നിവർ നൽകിയ ഹർജിയാണ് ചൊവ്വാഴ്ച പിൻവലിച്ചത്. കേസിൽ എംപിമാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കബിൽ സിബൽ ഹർജി പിൻവലിക്കുന്നതായി സുപ്രീംകോടതിയെ അറിയിച്ചു. ഇതോടെ ഹർജി തള്ളിയതായി സുപ്രീംകോടതിയും വ്യക്തമാക്കി.
കോൺഗ്രസ് എംപിമാർ സമർപ്പിച്ച ഹർജി ഭരണാഘടന ബെഞ്ചിന് വിട്ടതിനാലാണ് കപിൽ സിബൽ ഹർജി പിൻവലിച്ചത്. ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന്റെ നടപടിക്കെതിരെയാണ് കോൺഗ്രസ് എംപിമാർ ഹർജി നൽകിയത്. എന്നാൽ ഈ ഹർജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. തുടർന്ന് ജസ്റ്റിസ് എകെ സിക്രിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഹർജി പരിഗണിക്കാനിരിക്കെയാണ് നാടകീയ സംഭവങ്ങളുണ്ടായത്.
ചൊവ്വാഴ്ച രാവിലെ ഹർജി പരിഗണിച്ചപ്പോൾ, ആരാണ് ഹർജി ഭരണഘടനാ ബെഞ്ചിന് വിട്ടതെന്നായിരുന്നു കപിൽ സിബലിന്റെ ചോദ്യം. ചീഫ് ജസ്റ്റിസാണ് ഹർജി ഭരണഘടനാ ബെഞ്ചിന് വിട്ടതെങ്കിൽ അതിന്റെ ഉത്തരവ് കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ അക്കാര്യങ്ങളിലേക്ക് കടക്കേണ്ടെന്നും, ഹർജിയിൽ പറയുന്ന കാര്യങ്ങൾ ഉന്നയിക്കാമെന്നുമായിരുന്നു ബെഞ്ചിന്റെ പ്രതികരണം. ഇതോടെയാണ് ഹർജി പിൻവലിക്കുന്നതായി കപിൽ സിബൽ സുപ്രീംകോടതിയെ അറിയിച്ചത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വാർത്താസമ്മേളനം നടത്തിയ അഞ്ച് മുതിർന്ന ജഡ്ജിമാരെ ഒഴിവാക്കിയാണ് ചീഫ് ജസ്റ്റിസ് ഭരണഘടന ബെഞ്ച് രൂപീകരിച്ചതെന്നും ഇതിൽ ശ്രദ്ധേയമാണ്. ഇക്കാര്യം തന്നെയാണ് കോൺഗ്രസ് നേതാക്കളും ഉന്നയിച്ചത്.
എരുമേലിയിൽ നിന്ന് ജെസ്ന എവിടെ പോയി? മൊബൈൽ ഫോണിൽ ഒന്നുമില്ല... അന്വേഷണത്തിന് ഇനി പ്രത്യേകസംഘം...
ഒരു മണിക്കൂറിനിടെ രണ്ട് കൊലപാതകം; ബാബുവിനെ വെട്ടിക്കൊന്നു, നിമിഷങ്ങൾക്കകം സിപിഎമ്മിന്റെ പ്രതികാരം