എക്സിറ്റ് പോളുകളൊന്നും എക്സാറ്റ് പോളുകളല്ല; എക്സിറ്റ് പോളുകളെ തള്ളി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടുന്ന ഒറ്റകക്ഷിയായി ബിജെപി മാറുമെന്നും സഖ്യ കക്ഷികൾക്കൊപ്പം ചേർന്ന് സർക്കാർ രൂപികരിക്കുമെന്നുമാണ് എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന. എന്നാൽ എക്സിറ്റ് പോൾ പ്രവചനങ്ങളെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.
എക്സിറ്റ് പോളുകളൊന്നും എക്സാറ്റ് പോളുകൾ അല്ലെന്നാണ് നായിഡുവിന്റെ അഭിപ്രായം. എക്സിറ്റ് പോളുകളൊന്നും എക്സാറ്റ് പോളുകൾ അല്ല, നമുക്കത് മനസിലാകും, 1999 മുതൽ ഭൂരിപക്ഷം എക്സിറ്റ് പോളുകളും തെറ്റായ പ്രവചനങ്ങളാണ് നടത്തിയതെന്ന് വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു.

ഈ പൊതുതിരഞ്ഞെടുപ്പിൽ എല്ലാ പാർട്ടികളും ആത്മവിശ്വാസത്തിലാണ്. ഫലം വരുന്നത് വരെ എല്ലാവരും ഈ ആത്മവിശ്വസം പ്രകടിപ്പിക്കും. ഇതിൽ അടിസ്ഥാനമൊന്നുമില്ല, മെയ് 23 വരെ കാത്തിരിക്കണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
രാജ്യത്തിനും സംസ്ഥാനങ്ങൾക്കും വേണ്ടത് നല്ല നേതാക്കന്മാരെയും സ്ഥിരതയുള്ള സർക്കാരിനേയുമാണ്. സമൂഹത്തിലെ മാറ്റങ്ങൾ തുടങ്ങുന്നത് രാഷ്ട്രീയ പാർട്ടികളിൽ നിന്നാണെന്നും ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.
ഇന്ന് പല രാഷ്ട്രീയ നേതാക്കളുടെയും പ്രസംഗങ്ങൾ മറ്റ് പാർട്ടിയിലുള്ളവരെ അധിക്ഷേപിക്കുന്ന തരത്തിലാണ്. ഇത് തെറ്റായ പ്രവണതയാണ്. രാഷ്ട്രീയത്തിൽ ഒരാൾ മറ്റൊരാളെ ശത്രവായാണ് കാണുന്നത്. എന്നാൽ ശത്രുവല്ല എതിരാളി മാത്രമാണെന്ന അടിസ്ഥാന വസ്തുത പലരും മറക്കുകയാണെന്നും വെങ്കയ്യ നായിഡു കുറ്റപ്പെടുത്തി.
കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ എത്തുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. കോൺഗ്രസിന് 2014ൽ ലഭിച്ച 44 സീറ്റുകളിൽ നിന്നും വൻ മുന്നേറ്റം ഉണ്ടാകും. പക്ഷെ സഖ്യകക്ഷികളും മഹാസഖ്യവും ചേർന്നാലും എൻഡിഎയെ മറികടക്കാനാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications