വീഡിയോകോൺ ലോൺ കേസ്; ഐസിഐസിഐ ബാങ്ക് ധൂത്ത് ഗ്രൂപ്പിന് നൽകിയത് 650 കോടി, ലോൺ കൊടുത്തത് 9 തവണ!
ദില്ലി: വീഡിയോകോൺ ഗ്രൂപ്പിന്റെ അഞ്ച് കമ്പനികളിൽ ഒന്നായ ഇവാൻസ് ഫ്രാസർ ആന്റ് കമ്പനി ഇന്ത്യ ലിമിറ്റഡിന് മാത്രം ഐസിഐസിഐ ബാങ്ക് 2012ൽ നൽകിയത് 650 കോടിയുടെ ലോണെന്ന് റിപ്പോർട്ട്. കമ്പനിയുടെ നെറ്റ് സെയിൽസ് 75 കോടിയും നെറ്റ് പ്രോഫിറ്റ് 94 ലക്ഷവും 2011ൽ കമ്പനിക്ക് ഉണ്ടായിരുന്ന സമയത്തായിരുന്നു ലോൺ കൊടുത്തതെന്ന് ഫസ്റ്റ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. കമ്പനിക്ക് അധിക നഷ്ടമൊന്നും ഇല്ലാത്ത സമയത്ത് തന്നെ ഐസിഐസിഐ ബാങ്ക് ഒമ്പത് തവണ വിഡിയോകോൺ കമ്പനിക്ക് ലോൺ കൊടുത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ബാങ്കിന്റെ എംഡിയും സിഇഒയുമായ ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറും അവരുടെ ഏതാനും ബന്ധുക്കളും വീഡിയോകോണ്‍ ഗ്രൂപ്പ് തലവന്‍ വേണുഗോപാല്‍ ധൂതുമായി ചേര്‍ന്ന് 2008ല്‍ ഒരു കമ്പനി രൂപീകരിച്ചാണ് ഇടപാട് നടത്തിയതെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. ദീപക് കൊച്ചാറിന്റെ പേരിലേക്ക് കമ്പനി കൈമാറുന്നതിന് ആറു മാസം മുമ്പ് വീഡിയോകോണ്‍ ഗ്രൂപ്പിന് 3,250 കോടി രൂപ ഐസിഐസിഐ ബാങ്ക് വായ്‌പ നല്‍കി. ഈ വായ്‌പയുടെ 86 ശതമാനം ഏകദേശം 2,810 കോടി രൂപ അടയ്ക്കാന്‍ ബാക്കിയുള്ളപ്പോള്‍ 2017-ല്‍ വീഡിയോകോണിന്റെ വായ്‌പാ അക്കൗണ്ട് കിട്ടാക്കടമായി പ്രഖ്യാപിക്കുകയായിരുന്നു. ഇത് അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചു വരികയാണ് പുതിയ വെളിപ്പെടുത്തലുകൾ വന്നിരിക്കുന്നത്.
റിസർവ്വ് ബാങ്കിന്റെ നടപടി
അതേസമയം ഐസിഐസിഐ ബാങ്കിന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ 58.9 കോടി രൂപ പിഴ ചുമത്തിയയിരുന്നു. കടപ്പത്ര വില്‍പ്പനയില്‍ ഐസിഐസിഐ ബാങ്ക് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ചായിരുന്നു ആർബിഐയുടെ നടപടി. ആര്‍ബിഐയുടെ സെക്ഷന്‍ 47 എ (1) (സി) ബാങ്കിംഗ് റെഗുലേഷന്‍ ആക്ട്, 1949 പ്രകാരം നിര്‍ദേശങ്ങളോ, മാനദണ്ഡങ്ങളോ പാലിക്കുന്നതില്‍ വീഴ്ച്ച വരുത്തിയതിനാണ് നടപടി. ഉപഭോക്താക്കളുമായുളള ഇടപാടുമായി ബന്ധപ്പെട്ടല്ല ഈ നടപടിയെന്ന് ആർബിഐ വ്യക്തമാക്കിയിരുന്നു.
ഇന്ത്യ വിട്ടെന്ന് ആരോപണം
വായ്പകള്‍ തിരിച്ചടയ്ക്കാതെ വന്‍കിട വ്യാപാരികള്‍ ഇന്ത്യ വിടുന്നത് പതിവായിരിക്കുകയാണ്. വിജയ് മല്യ മുതല്‍ ഇപ്പോഴും നീരവ് മോദിയും മെഹുല്‍ ചോക്‌സി വരെ എത്തി നില്‍ക്കുകയാണ് ആ പട്ടിക. ഇപ്പോഴിതാ വീഡിയോകോണ്‍ ചെയര്‍മാന്‍ വേണുഗോപാല്‍ ദൂത്ത് ആ പട്ടികയില്‍ എത്തിയെന്നാണ് ആരോപണം. എന്നാൽ താൻ രാജ്യം വിട്ടുപോകിലെന്ന് വാദവുമായി അദ്ദേഹം രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം കേന്ദ്രസര്‍ക്കാരും സിബിഐയും അദ്ദേഹം കടം വാങ്ങിയ ബാങ്കുകളും ഇപ്പോഴും ആശങ്കയിലാണ്.
പല ബാങ്കുകളിൽ നിന്നെടുത്തത് 22100 കോടി
22100 കോടി രൂപയാണ് വേണുഗോപാല്‍ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തത്. സാമ്പത്തിക തട്ടിപ്പ് നടത്തിയ മുങ്ങിയവര്‍ക്കെതിരെയുളള നടപടി കേന്ദ്ര സര്‍ക്കാര്‍ ശക്തമാക്കുന്നതിനിടെയാണ് വേണുഗോപാല്‍ രാജ്യം വിട്ടതായി റിപ്പോര്‍ട്ട് ലഭിച്ചത്. വാട്‌സാപ്പ് സന്ദേശം വഴിയാണ് ഇയാള്‍ ഇന്ത്യ വിട്ടതായി സര്‍ക്കാരിന് സൂചന ലഭിച്ചത്. ഇതോടെ സര്‍ക്കാര്‍ പരിഭ്രമിച്ചു. ഇയാള്‍ രാജ്യം വിട്ടോ എന്നറിയാനായി സര്‍ക്കാര്‍ വക്താവ് വേണുഗോപാലിന്റെ ഓഫീസില്‍ വിളിച്ച് അന്വേഷിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ നാട്ടിലുണ്ടെന്ന് അറിഞ്ഞതോടെയാണ് സര്‍ക്കാരിന് ആശ്വാസമായത്.
സിബിഐ അന്വേഷണം
അതേസമയം വീഡിയോകോണിന് ഐസിഐസിഐ ബാങ്ക് 3250 കോടി വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. ബാങ്ക് സിഇഒ ചന്ദ കൊച്ചാര്‍, ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ ഗ്രൂപ്പ് പ്രമോട്ടര്‍ വേണുഗോപാല്‍ ധൂത് തുടങ്ങിയവര്‍ക്കെതിരെയാണ് അന്വേഷണം. വീഡിയോകോണിന് 2012ല്‍ 3250 കോടി രൂപ വായ്പ നല്‍കിയതില്‍ എന്തെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. ആരോപണ വിധേയര്‍ക്കെതിരെ വിചാരണ നടത്താന്‍ ആവശ്യമായ തെളിവുകള്‍ ഉണ്ടോ എന്നും സിബിഐ അന്വേഷിക്കുന്നുണ്ട്. വീഡിയോകോണിന് വായ്പ നല്‍കാനുള്ള തീരുമാനത്തിന് പിന്നില്‍ ചന്ദ കൊച്ചാറാണെന്ന് ബാങ്ക് ചെയര്‍മാന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ വായ്പ നല്‍കിയതില്‍ അസ്വാഭാവികത ഒന്നുമില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമാണ് ഐസിഐസിഐ ബാങ്കിന്റെ വിശദീകരണം.
കീഴാറ്റൂരിലേത് ഭീതി പടർത്താനുള്ള ശ്രമം; മാവോയിസ്റ്റുകാരൻ ഇടപെട്ടു, പി ജയരാജന്റെ തുറന്ന കത്ത്!
വടകര മോർഫിങ് കേസിലെ മുഖ്യ പ്രതി പിടിയിൽ; ബിബീഷ് പിടിയിലായത് ഇടുക്കിയിൽ നിന്ന്!