യുവാവിനെ മര്‍ദിച്ച കേസ്... മലയാളി എംഎല്‍എയുടെ മകന് 116 ദിവസത്തിന് ശേഷം ജാമ്യം, കര്‍ശന നിര്‍ദേശം!
കോണ്‍ഗ്രസ് എംഎല്‍എയുടെ മകന്‍ മുഹമ്മദ് നാലപ്പാട്ടിന് ജാമ്യം
ബെംഗളൂരു: കഫേയില്‍ വച്ച് യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ ഹാരിസിന്റെ മകന്‍ മുഹമ്മദ് നാലപ്പാട്ടിന് ജാമ്യം. 115 ദിവസത്തിന് ശേഷമാണ് മുഹമ്മദിന് ജാമ്യം കിട്ടുന്നത്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പ്രധാന തിരഞ്ഞെടുപ്പ് വിഷയമാക്കിയ സംഭവം കൂടിയായിരുന്നു മുഹമ്മദ് നാലപ്പാട്ടിന്റെ കേസ്. കോണ്‍ഗ്രസ് ക്രിമിനലുകളുടെ കൂടാരമാണെന്ന് ബിജെപി ആരോപിച്ചിരുന്നു. ഉപാധികളോടെയാണ് കര്‍ണാടക ഹൈക്കോടതി മുഹമ്മദിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. അനുമതിയില്ലാതെ സംസ്ഥാനം വിട്ടുപോകരുതെന്ന കര്‍ശന നിബന്ധന കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്. പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ടു ലക്ഷം രൂപയും അതിന് തത്തുല്യമായ രണ്ടു ആള്‍ ജാമ്യവും പുറത്തിറങ്ങാന്‍ വേണ്ടി വന്നു. അതേസമയം ഗുരുതരമായ കേസിനെ തുടര്‍ന്ന് ഹാരിസ് എംഎല്‍എ മകനെ തള്ളിപ്പറഞ്ഞിരുന്നു. മുഹമ്മദിന്റെ മൂന്നാമത്തെ ജാമ്യാപേക്ഷയായിരുന്നു ഇത്. നേരത്തെയുള്ള രണ്ട് അപേക്ഷകളും കോടതി തള്ളിയിരുന്നു. നേരത്തെ യുവാവിനെതിരായ അക്രമത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് മുഹമ്മദിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഫെബ്രുവരി 19നാണ് മുഹമ്മദ് അറസ്റ്റിലാവുന്നത്. ബെംഗളൂരുവിലെ കഫേയില്‍ വച്ചുണ്ടായ വാക്കുതര്‍ക്കത്തില്‍ മുഹമ്മദ് നാലപ്പാട്ടും അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ഇതിന് ശേഷം ആശുപത്രിയില്‍ പിന്തുടര്‍ന്നെത്തിയ സംഘം യുവാവിനെ പിന്നെയും ആക്രമിക്കുകയും വീട്ടുകാരെ മര്‍ദിക്കുകയും ചെയ്തിരുന്നു. നാലപ്പാട്ടിന്റെ നേതൃത്വത്തിലാണ് സംഭവം നടന്നതെന്ന് പോലീസ് കുറ്റപ്പത്രത്തില്‍ പറഞ്ഞിരുന്നു. വിദ്വത് എന്ന യുവാവിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയായിരുന്നു മര്‍ദിച്ചതെന്ന് പോലിസ് പറഞ്ഞു. 23 സാക്ഷികള്‍ കേസിലുണ്ടായിരുന്നു. വിദ്വതിന്റെ കാല്‍ ഹാരിസ് ദേഹത്ത് തട്ടിയെന്ന് ആരോപിച്ചാണ് മര്‍ദിച്ചത്. ഗ്ലാസ് കുപ്പികളും ഐസ് ബക്കറ്റുകളും ഉപയോഗിച്ച് ഇയാളുടെ തലയ്ക്ക് അടിച്ചെന്ന് ദൃക്‌സാക്ഷികള്‍ കോടതിയില്‍ പറഞ്ഞിരുന്നു.
കായലില്‍ ചാടിയ കൃഷണന്‍ 'വിഭാഗീയതയുടെ ഇര'; സിപിഎം നേതാക്കള്‍ പീഡിപ്പിച്ചെന്ന് ബന്ധുക്കള്‍
നാശംവിതച്ച് ഉരുൾപൊട്ടൽ; നാല് മരണം, എട്ട് പേർ മണ്ണിനടിയിൽ... അഞ്ച് വീടുകൾ ഒലിച്ചുപോയി...