ആശുപത്രി, ബിനാമി സ്വത്ത്, വിദേശ യാത്രകൾ! വിഎസ് ശിവകുമാറിനെതിരെ വിജിലൻസ് അന്വേഷണം
തിരുവനന്തപുരം: മുന്‍ മന്ത്രി വിഎസ് ശിവകുമാറിന് എതിരെ വിജിലന്‍സ് അന്വേഷണം. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് ശിവകുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. നേരത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും സര്‍ക്കാര്‍ അനുമതി തേടിയിരുന്നു. ഇത് ലഭിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ നീക്കം. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ആരോഗ്യവകുപ്പ് മന്ത്രിയായിരുന്നു വിഎസ് ശിവകുമാര്‍.
യുഡിഎഫ് സര്‍ക്കാരില്‍ മന്ത്രിയായിരിക്കേ വിഎസ് ശിവകുമാര്‍ അനധികൃതമായി തിരുവനന്തപുരത്തടക്കം സ്വത്ത് സമ്പാദനം നടത്തിയതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിജിലന്‍സ് ശിവകുമാറിനെതിരെ പ്രാഥമിക അന്വേഷണം നടത്തി. തുടര്‍ന്ന് സ്വത്ത് സമ്പാദനത്തില്‍ ക്രമക്കേടുണ്ടെന്ന നിഗമനത്തിലെത്തിയതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

തിരുവനന്തപുരത്ത് ആശുപത്രി വാങ്ങിയതും അനധികൃതമായി വിദേശയാത്രകള്‍ നടത്തിയതും അടക്കമുളള ആരോപണങ്ങള്‍ ശിവകുമാറിന് നേര്‍ക്കുണ്ട്. മാത്രമല്ല ബിനാമി പേരില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരെ കൂടാതെ തന്റെ പഴ്‌സണല്‍ സ്റ്റാഫിലെ അംഗങ്ങളുടെ പേരിലും ശിവകുമാര്‍ സ്വത്ത് സമ്പാദനം നടത്തിയിട്ടുണ്ട് എന്നാണ് ആരോപണം.
ശിവകുമാറുമായി ബന്ധപ്പെട്ട് പരാമര്‍ശിക്കപ്പെട്ട 7 പേരുടേയും സ്വത്തുക്കള്‍ ശിവകുമാര്‍ മന്ത്രിയായിരുന്ന കാലത്ത് ഇരട്ടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ എംഎല്‍എയാണ് ശിവകുമാര്‍. പാലാരിവട്ടം കേസില്‍ മുന്‍മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് വിജിലന്‍സ് അന്വേഷണം നേരിടുന്നതിന് പിന്നാലെയാണ് ശിവകുമാറിനും കുരുക്ക് എന്നത് യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയിരിക്കുകായാണ്. അതേസമയം വിഎസ് ശിവകുമാര്‍ ആരോപണങ്ങള്‍ നിഷേധിച്ചു.












Click it and Unblock the Notifications