വിജയും സംഗീതയും നേരിട്ട് കോടതിയില്‍ എത്തില്ല; ജൂണ്‍ 15ന് ഹര്‍ജി പരിഗണിക്കും, ഉറ്റുനോക്കി തമിഴകം
മുഖ്യമന്ത്രി വിജയും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന കേസ് ജൂൺ 15-ന് ചെങ്കൽപ്പെട്ട് ജില്ലാ കുടുംബ കോടതി പരിഗണിക്കും. സുരക്ഷാ കാരണങ്ങളാലും മറ്റും ഇരുവരും നേരിട്ട് കോടതിയിൽ ഹാജരാകില്ലെന്നാണ് വിവരം. പകരം, അഭിഭാഷകർ മുഖേന വീഡിയോ കോൺഫറൻസിംഗിലൂടെ ഹാജരായേക്കും.
ഫെബ്രുവരിയിൽ സംഗീത സമർപ്പിച്ച വിവാഹമോചന ഹർജിയിലെ മുൻ വാദം കേൾക്കലിനിടെ ഇരുവരും അടുത്ത തവണ നേരിട്ട് കോടതിയിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. എങ്കിലും, നിലവിലെ സാഹചര്യത്തിൽ വീഡിയോ കോൺഫറൻസിംഗിലൂടെ ഹാജരാകാൻ കോടതി അനുമതി നൽകി എന്നാണ് സൂചന.

വിവാഹമോചന ഹർജിയിൽ മുഖ്യമന്ത്രി വിജയ് ക്കെതിരെ ഗുരുതരവും വികാരനിർഭരവുമായ ആരോപണങ്ങളാണ് സംഗീത ഉന്നയിച്ചിരിക്കുന്നത്. 2021-ൽ വിജയ് ഒരു പ്രമുഖ ചലച്ചിത്ര നടിയുമായി വിവാഹേതര ബന്ധത്തിൽ ഏർപ്പെട്ടതായി താൻ കണ്ടെത്തിയെന്ന് സംഗീത പറയുന്നു. ഈ ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് അന്ന് ഉറപ്പുനൽകിയിരുന്നുവെങ്കിലും, അത് പാലിക്കാതെ നടിയുമായുള്ള ബന്ധം തുടർന്നു എന്നത് വലിയ വേദനയുണ്ടാക്കിയതായി അവർ ആരോപിക്കുന്നു.
കൂടാതെ, തന്നെ കുടുംബാംഗങ്ങളിൽ നിന്നും സാമൂഹത്തിൽ നിന്നും പൂർണ്ണമായും അകറ്റിനിർത്തിയ അതേസമയം, വിജയ് ആ നടിയോടൊപ്പം വിദേശയാത്രകളിലും പൊതുപരിപാടികളിലും പങ്കെടുത്തതായും സംഗീത ആരോപിക്കുന്നു. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് തനിക്കും മക്കളായ ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നിവർക്കും കടുത്ത മാനസിക വേദനയും അപമാനവും ഉണ്ടാക്കിയതായി സംഗീത ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
തനിക്കുള്ള സാമ്പത്തിക സ്വാതന്ത്ര്യവും മറ്റ് സൗകര്യങ്ങളും വിജയ് തടഞ്ഞുവെച്ചതായും അവർ ആരോപിക്കുന്നു. വിവാഹബന്ധം ഇപ്പോൾ കടലാസിൽ മാത്രമായി ചുരുങ്ങിയിരിക്കുന്നു. അനുരഞ്ജനത്തിന് ഇനി സാധ്യതയില്ലാത്തതിനാൽ വിവാഹമോചനവും സ്ഥിരമായ ജീവനാംശവും അനുവദിക്കണം എന്നാണ് സംഗീതയുടെ ആവശ്യം.
നേരത്തെ ഈ കേസ് പരിഗണിച്ചിരുന്ന കുടുംബ കോടതി ജഡ്ജി ശശികലയ്ക്ക് സ്ഥലംമാറ്റം ലഭിച്ചതിനെത്തുടർന്ന്, പുതിയ ജഡ്ജി സുജാതയാണ് ഇപ്പോൾ കേസ് പരിഗണിക്കുന്നത്. ജീവനാംശം, സ്വത്ത് വിഭജനം എന്നിവ സംബന്ധിച്ച് ഇരുപക്ഷത്തെയും അഭിഭാഷകർ ചർച്ചകൾ നടത്തിയതായാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ, ജൂൺ 15-ന് കോടതി എടുക്കുന്ന തീരുമാനത്തിനായി ഉറ്റുനോക്കുകയാണ് ഏവരും.
കേസ് തുടങ്ങുമ്പോള്‍ വിജയ് ഒരു സെലിബ്രിറ്റി മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ തമിഴ്‌നാട് മുഖ്യമന്ത്രിയാണ്. അതുകൊണ്ടുതന്നെ കോടതി വിധി വിജയ്ക്ക് നിര്‍ണായകമാണ്. കോടതി വിധി പ്രതിപക്ഷം ആയുധമാക്കാനുള്ള സാധ്യതയുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ വിജയുടെ കുടുംബ ജീവിതം സംബന്ധിച്ച് പലവിധ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.















Click it and Unblock the Notifications