വർഷം തോറും 3 സൗജന്യ എല്‍പിജി സിലിണ്ടറുകള്‍, സൗജന്യ ബസ് യാത്ര, ചെന്നൈയിൽ രണ്ടാം വിമാനത്താവളമില്ല
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. ഒരു കുടുംബത്തിന് പ്രതിവര്‍ഷം 3 സൗജന്യ എല്‍പിജി സിലിണ്ടറുകള്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സൗജന്യ ബസ് യാത്ര അടക്കമുളള പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി വിജയ് നിയമസഭയില്‍ നടത്തിയിരിക്കുന്നത്.
2.5 ലക്ഷം രൂപയില്‍ താഴെ മാത്രം വാര്‍ഷിക വരുമാനം ഉളള കുടുംബങ്ങള്‍ക്കാണ് വര്‍ഷം തോറും 3 സൗജന്യ എല്‍പിജി സിലിണ്ടറുകള്‍ സര്‍ക്കാര്‍ നല്‍കു. അന്നപൂര്‍ണി സൂപ്പര്‍ സിക്‌സ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി 2027 പൊങ്കല്‍ ദിനത്തിലാണ് അവതരിപ്പിക്കുക. ഈ പദ്ധതിയിലൂടെ സംസ്ഥാനത്തെ 1.30 കോടിയോളം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഈ പദ്ധതി വഴി അര്‍ഹരായ കുടുംബങ്ങള്‍ക്ക് മൂന്ന് സിലിണ്ടറുകളുടെ വില നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തും. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നാലായിരം കോടി രൂപ പ്രതിവര്‍ഷം ഈ പദ്ധതിക്ക് വേണ്ടി നീക്കി വെയ്‌ക്കേണ്ടതായി വരും. സിലിണ്ടറുകളുടെ ദൗര്‍ലഭ്യവും വിലക്കയറ്റവും നിരവധി കുടുംബങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയത് കാരണമാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് വിജയ് സഭയില്‍ പറഞ്ഞു.

''ഗള്‍ഫ് മേഖലയിലെ യുദ്ധം കാരണമുളള പാചക വാതക ക്ഷാമവും സിലിണ്ടറുകളുടെ വിലക്കയറ്റവും നിരവധി കുടുംബങ്ങള്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തി വെച്ചിരിക്കുകയാണ്. ഈ കാര്യം മനസ്സില്‍ വെച്ച് കൊണ്ടാണ്, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും പൊതുജനക്ഷേവും ജനങ്ങള്‍ക്ക് നല്‍കിയ വാക്കും കണക്കിലെടുത്ത് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചത്'', വിജയ് വ്യക്തമാക്കി. പ്രതിവര്‍ഷം 6 സൗജന്യ സിലിണ്ടറുകള്‍ ഒരു കുടുംബത്തിന് ലഭ്യമാക്കുമെന്ന് ടിവികെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഗ്ദാനം നല്‍കിയിരുന്നു.
ടിവികെ സര്‍ക്കാര്‍ നടത്തിയ മറ്റൊരു സുപ്രധാന പ്രഖ്യാപനം ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കുളള സൗജന്യ ബസ് യാത്രയാണ്. അതിനൊപ്പം വെട്രി പയനം തിട്ടം പദ്ധതിയുടെ വിപുലീകരണവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സ്ത്രീകള്‍ക്ക് ഇനി മുതല്‍ ഓഡിനറി ബസ്സുകളില്‍ മാത്രമല്ല എക്‌സ്പ്രസ്, എല്‍എസ്എസ്, ഡീലക്‌സ് ബസ്സുകളിലും സൗജന്യമായി യാത്ര ചെയ്യാം. ഒരു ജില്ലയില്‍ മാത്രമല്ല മറ്റ് ജില്ലകളിലേക്കുളള യാത്രകളിലും ആ സൗകര്യം സ്ത്രീകള്‍ക്ക് ഇനി ലഭ്യമാകും. ഒക്ടോബര്‍ 2നാണ് പദ്ധതിയുടെ ഉദ്ഘാടനം.
മാത്രമല്ല വിവാദമായ പരന്ദൂര്‍ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായും വിജയ് സഭയെ അറിയിച്ചു. ചെന്നൈയ്ക്ക് അടുത്തുളള രണ്ടാം വിമാനത്താവള പദ്ധതിക്ക് എതിരെ കര്‍ഷകരില്‍ നിന്നും പ്രദേശവാസികളില്‍ നിന്നും വലിയ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. പദ്ധതി കാരണം ബാധിക്കപ്പെടുമെന്ന് ആശങ്കപ്പെടുന്ന ആളുകള്‍ക്കൊപ്പമാണ് സര്‍ക്കാര്‍ എന്നും കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ല് ആണെന്നും വിമാനത്താവളത്തിനായി മറ്റൊരു സ്ഥലം സര്‍ക്കാര്‍ കണ്ടെത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിമാനത്താവള പദ്ധതി ഉപേക്ഷിക്കാനുളള നീക്കത്തിനെതിരെ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ രംഗത്ത് വന്നു. നിസ്സാര രാഷ്ട്രീയ കാരണങ്ങളാല്‍ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങളെ ബലികഴിക്കുകയാണെന്നും സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ വികസനത്തെ പടകുഴിയിലേക്ക് തളളിയിട്ടിരിക്കുകയാണെന്നും സ്റ്റാലിന്‍ വിമര്‍ശിച്ചു.



Click it and Unblock the Notifications