വിജയ് മുസ്ലിം ലീഗിനെ ക്ഷണിച്ചു; മന്ത്രിസഭയിലേക്ക് സ്വാഗതം, കാദര്‍ മൊയ്തീന്റെ മറുപടി ഇങ്ങനെ
തമിഴ്‌നാട്ടിൽ വിജയ് നയിക്കുന്ന ടിവികെ സർക്കാരിന്റെ മന്ത്രിസഭാ വികസനം നാളെ നടക്കും. ഇതിൽ കോൺഗ്രസിനും വിസികെയ്ക്കും മന്ത്രിസ്ഥാനം നൽകുമെന്ന് ടിവികെ പ്രഖ്യാപിച്ചു. എന്നാൽ, മന്ത്രിസഭയിൽ ചേരാൻ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിനും (ഐയുഎംഎൽ) ടിവികെ ക്ഷണം നൽകിയെങ്കിലും, തങ്ങൾക്ക് മന്ത്രിസ്ഥാനം ആവശ്യമില്ലെന്ന് പാർട്ടിയുടെ കാദർ മൊയ്തീൻ അറിയിച്ചു.
മന്ത്രിസഭയിൽ ചേരുന്നതിനെക്കുറിച്ച് ഐയുഎംഎൽ ആലോചിച്ചിട്ടില്ലെന്നും നിരുപാധിക പിന്തുണയാണ് ടിവികെയ്ക്ക് നൽകിയിരിക്കുന്നതെന്നും കാദർ മൊയ്തീൻ വ്യക്തമാക്കി. "ടിവികെയ്ക്ക് ഞങ്ങൾ പിന്തുണ നൽകിയത് ഒരു നിബന്ധനയുമില്ലാതെയാണ്. മന്ത്രിസഭയിൽ ചേരണമെന്ന് ഞങ്ങൾ ചിന്തിച്ചിട്ടുപോലുമില്ല," അദ്ദേഹം പറഞ്ഞു. വിജയുടെ നല്ല ഭരണം തുടരണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും മൊയ്തീൻ കൂട്ടിച്ചേർത്തു.

സെൻഗോട്ടയ്യൻ, ബുസി ആനന്ദ്, ആദവ് അർജുന ഉൾപ്പെടെ ഒൻപത് പേർ ഇതിനോടകം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. നാളെ നടക്കുന്ന മന്ത്രിസഭാ വികസനത്തിൽ കൂടുതൽ പേർക്ക് അവസരം ലഭിക്കുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിൽ ടിവികെയ്ക്ക് തനിച്ച് ഭൂരിപക്ഷം നേടാനായിരുന്നില്ല. 108 സീറ്റുകളിൽ വിജയിച്ച അവർ കോൺഗ്രസ്, സിപിഎം, സിപിഐ, വിസികെ, ഐയുഎംഎൽ തുടങ്ങിയ പാർട്ടികളുടെ പിന്തുണയോടെയാണ് സർക്കാർ രൂപീകരിച്ചത്. ഇതിൽ കോൺഗ്രസ് ഡിഎംകെയുമായുള്ള ബന്ധം ഉപേക്ഷിച്ച് ടിവികെ സഖ്യത്തിൽ ചേർന്നു.
അതേസമയം, ടിവികെയുടെ ഭൂരിപക്ഷം ഉറപ്പാക്കാൻ ഒരു വിഭാഗം എഐഎഡിഎംകെ എംഎൽഎമാർ വിജയിക്ക് പിന്തുണ നൽകിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. എടപ്പാടി പളനിസാമിയുടെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായായിരുന്നു ഈ നീക്കം. പിന്തുണ നൽകിയ ഈ വിമതർക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന അഭ്യൂഹങ്ങളും ഉയർന്നിരുന്നു. ഈ നീക്കത്തിനെതിരെ ഇടതുപക്ഷ പാർട്ടികൾ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി.
എഐഎഡിഎംകെ വിമതർക്ക് മന്ത്രിസ്ഥാനം നൽകുകയാണെങ്കിൽ, തങ്ങളുടെ പിന്തുണ പുനഃപരിശോധിക്കേണ്ടിവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം മുന്നറിയിപ്പ് നൽകി. ഇത് സർക്കാരിന് വലിയ വെല്ലുവിളിയാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇതിനിടെ, സിപിഐ സംസ്ഥാന സെക്രട്ടറി വീരപാണ്ഡ്യൻ മാധ്യമങ്ങളെ കണ്ടപ്പോൾ ഇടതുപക്ഷ പാർട്ടികളുടെയും വിസികെയുടെയും ഏകീകൃത നിലപാട് ആവർത്തിച്ചു.
"ജനവിധി മാനിച്ചുകൊണ്ട് ഞങ്ങൾ പുറത്തുനിന്ന് വിജയയെ പിന്തുണച്ചു." അദ്ദേഹം പറഞ്ഞു. മറ്റൊരു തിരഞ്ഞെടുപ്പ് ഒഴിവാക്കാനും ഗവർണറുടെ അധികാരം വരുന്ന സാഹചര്യം ഇല്ലാതാക്കാനും വേണ്ടിയായിരുന്നു ഈ തീരുമാനമെന്നും ജനങ്ങളുടെ ക്ഷേമത്തിനാണ് തങ്ങൾ പ്രാധാന്യം നൽകുന്നതെന്നും വീരപാണ്ഡ്യൻ വ്യക്തമാക്കി. ടിവികെ സർക്കാരിന് തങ്ങളുടെ പിന്തുണ മതിയാകുമെന്നും "മറ്റൊരു ചിന്തയും ആവശ്യമില്ല" എന്നും വീരപാണ്ഡ്യൻ ഊന്നിപ്പറഞ്ഞു. അണ്ണാഡഎംകെയുടെ വിമത എംഎല്‍എമാര്‍ക്ക് മന്ത്രിപദവി നല്‍കില്ലെന്നാണ് ടിവികെ നേതാവ് ആദവ് അര്‍ജുന പ്രതികരിച്ചത്.















Click it and Unblock the Notifications