വിജയ് ശിവഗംഗയില്‍ എത്താന്‍ വൈകി; കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചു, പണം കണ്ടെത്തിയില്ല
ചെന്നൈ: നടനും ടിവികെ അധ്യക്ഷനുമായ വിജയ് സഞ്ചരിച്ച കാര്‍ തടഞ്ഞ് ഉദ്യോഗസ്ഥര്‍. വിശദമായി പരിശോധിച്ചെങ്കിലും പണമോ മറ്റു വില പിടിപ്പുള്ള വസ്തുക്കളോ കണ്ടെത്തിയില്ല. തിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ തമിഴ്‌നാട്ടില്‍ വ്യാപക വാഹന പരിശോധന നടക്കുന്നുണ്ട്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണവും മറ്റും എത്തിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന.
മധുരയിലെ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് ശിവഗംഗയിലേക്ക് പോകുകയായിരുന്നു വിജയ്. ഉദ്യോഗസ്ഥരുമായി അദ്ദേഹം സഹകരിച്ചു. ഏതാനും നേരത്തെ പരിശോധനകള്‍ക്ക് ശേഷം വിജയിയെ ഉദ്യോഗസ്ഥര്‍ പോകാന്‍ അനുവദിച്ചു. പണമോ മദ്യമോ മറ്റു നിരോധിത വസ്തുക്കളോ കണ്ടെത്തിയില്ലെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. വിജയുടെ വാഹനം പരിശോധിച്ചതിനെതിരെ ടിവികെ പ്രവര്‍ത്തകര്‍ കടുത്ത അമര്‍ഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

അതേസമയം, വിജയ് ശിവഗംഗയിലെ കാരക്കുടിയിൽ നടത്താനിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലി റദ്ദാക്കി. അനുവദിച്ച സമയപരിധി കഴിഞ്ഞെത്തിയതിനാൽ പ്രസംഗിക്കാൻ അനുമതി നിഷേധിക്കപ്പെട്ടതാണ് ഇതിന് കാരണം. മണിക്കൂറുകളോളം ചൂടേറിയ വെയിലിൽ കാത്തുനിന്ന പ്രവർത്തകരെയും ആരാധകരെയും ഈ സംഭവം വലിയ നിരാശയിലാഴ്ത്തി.
ഏപ്രിൽ 23-ന് വോട്ടെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിൽ, ഡി.എം.കെ., എ.ഐ.എ.ഡി.എം.കെ., ടി.വി.കെ. ഉൾപ്പെടെയുള്ള പാർട്ടികൾ ശക്തമായ പ്രചാരണത്തിലാണ്.കാരക്കുടി മുനിസിപ്പൽ ഓഫീസിനു മുന്നിലെ തേവർ പ്രതിമയ്ക്ക് സമീപം ഉച്ചയ്ക്ക് 12:00 മുതൽ 2:30 വരെയായിരുന്നു പ്രചാരണ പരിപാടി നിശ്ചയിച്ചിരുന്നത്.
മധുര വിമാനത്താവളത്തിലെത്തിയ വിജയ്‍ക്ക് പ്രവർത്തകർ ഊഷ്മളമായ സ്വീകരണം നൽകി. മധുരയിൽ നിന്ന് മേലൂർ, തിരുപ്പത്തൂർ വഴി രാവിലെ 11:30-ന് കാരക്കുടിയിലെത്താനായിരുന്നു വിജയ്‍യുടെ യാത്രാപദ്ധതി. തുറന്ന വാഹനത്തിൽ റോഡ് ഷോ നടത്താനും അദ്ദേഹം ഉദ്ദേശിച്ചിരുന്നു. അതേസമയം, പ്രചാരണ റാലിക്ക് പോലീസ് 37 കർശന നിബന്ധനകളാണ് മുന്നോട്ടുവെച്ചത്. സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു.
പ്രചാരണ സ്ഥലത്തേക്കുള്ള യാത്രയിൽ വലിയ കാലതാമസം നേരിട്ടു. മധുര-കാരക്കുടി (100 കി.മീ.) ദൂരം താണ്ടാൻ വിജയ്‍യുടെ വാഹനത്തിന് മൂന്നര മണിക്കൂറിലധികം എടുത്തു. ഇതിനിടെ, യാത്രാമധ്യേ വിജയ് സൈക്കിളിൽ സഞ്ചരിച്ചതും കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കി. രാവിലെ മുതൽ കടുത്ത വെയിലത്ത് കാത്തുനിന്ന പ്രവർത്തകർക്ക് ടി.വി.കെ. ഭാരവാഹികൾ കുടിവെള്ളവും ഗ്ലൂക്കോസും വിതരണം ചെയ്തു.
അനുവദിച്ച സമയപരിധിക്ക് ശേഷമാണ് വിജയ് പ്രചാരണ വേദിയിൽ എത്തിയത്. ഇതേത്തുടർന്ന്, അദ്ദേഹത്തിന്റെ പ്രസംഗത്തിനുള്ള അനുമതി പോലീസ് നിഷേധിച്ചു. ഒരു വാക്കുപോലും സംസാരിക്കാതെ വിജയ് കാരക്കുടിയിൽ നിന്ന് മടങ്ങിയത് ആരാധകരെയും അനുയായികളെയും ദുഃഖത്തിലാഴ്ത്തി. പ്രിയപ്പെട്ട നേതാവിനെ ഒരുനോക്ക് കാണാനും അദ്ദേഹത്തിന്റെ പ്രചാരണ പ്രസംഗം കേൾക്കാനുമുള്ള അവരുടെ പ്രതീക്ഷകൾ അവസാന നിമിഷം പാഴായി.












Click it and Unblock the Notifications