വിജയ് സിനിമയുടെ ചിത്രീകരണം മുടക്കാൻ ബിജെപിക്കാരെത്തി, കുതിച്ചെത്തി വിജയ് ഫാൻസ്, പത്തിമടക്കി ബിജെപി!
ചെന്നൈ: ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യലിന് ശേഷം തമിഴ് സൂപ്പര്‍ താരം വിജയിക്ക് പിന്നാലെയാണ് ബിജെപി. വിജയ് ചിത്രത്തിന്റെ ലൊക്കേഷനില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു.
അതീവ സുരക്ഷാ മേഖലയില്‍ ചിത്രീകരണം അനുവദിക്കില്ല എന്ന് വ്യക്തമാക്കിയാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. എന്നാല്‍ വിജയ് ഫാന്‍സ് സ്ഥലത്തേക്ക് കുതിച്ച് എത്തിയതോടെ ബിജെപിയുടെ പ്രതിഷേധക്കാര്‍ പത്തിമടക്കി.
വിവാദമായി റെയ്ഡ്
സൂപ്പര്‍ ഹിറ്റ് ചിത്രമായ കൈദിയുടെ സംവിധായകന് ലോകേഷ് കനകരാജിന്റെ മാസ്റ്റര്‍ എന്ന ചിത്രത്തിലാണ് വിജയ് ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന്റെ ലൊക്കേഷനിലേക്കാണ് ഇക്കഴിഞ്ഞ ബുധനാഴ്ച ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തിയതും ചോദ്യം ചെയ്യുന്നതിന് വേണ്ടി വിജയിക്ക് നോട്ടീസ് നല്കിയതും. തുടര്‍ന്ന് വിജയ് ഷൂട്ടിംഗ് നിര്‍ത്തി വെച്ച് ഉദ്യോഗസ്ഥര്‍ക്കൊപ്പം ചെന്നൈയിലേക്ക് തിരിച്ചു.
പണമൊന്നും കണ്ടെത്താനായില്ല
ബുധനാഴ്ചയും വ്യാഴാഴ്ചയുമായി 30 മണിക്കൂറോളമാണ് ചെന്നൈയിലെ വീട്ടില്‍ വെച്ച് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടനെ ചോദ്യം ചെയ്തത്. എന്നാല്‍ വീട്ടില്‍ നിന്ന് പണമൊന്നും കണ്ടെത്താന്‍ സാധിച്ചില്ല. വിജയിയുടെ ഭാര്യ സംഗീതയേയും ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു. വിജയിയുടെ നിക്ഷേപങ്ങള്‍, സ്വത്തുക്കള്‍ എന്നിവയുടെ രേഖകള്‍ ആദായ നികുതി വകുപ്പ് പരിശോധനയ്ക്കായി പിടിച്ചെടുത്തിട്ടുണ്ട്.
ആവേശകരമായ സ്വീകരണം
വ്യാഴാഴ്ച വിജയ് ചിത്രത്തിന്റെ ലൊക്കേഷനില്‍ മുടങ്ങിപ്പോയ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ എത്തി. ആരാധകരും സിനിമയുടെ അണിയറ പ്രവര്‍ത്തകരും ആവേശകരമായ സ്വീകരണമാണ് വിജയിക്ക് നല്‍കിയത്. നെയ്വേലിയില് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ലിഗ്നൈറ്റ് കോര്‍പ്പറേഷന്റെ സ്ഥലത്താണ് ഷൂട്ടിംഗ് നടക്കുന്നത്. വിജയും വിജയ് സേതുപതിയുമുളള ക്ലൈമാക്സ് രംഗമാണ് ചിത്രീകരിക്കുന്നത്.
സുരക്ഷയെ ബാധിക്കും
അതിനിടെയാണ് ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സ്ഥലത്ത് എത്തിയത്. ലിഗ്നൈറ്റ് കോര്‍പ്പറേഷന്റെ സ്ഥലം സിനിമാ ഷൂട്ടിംഗിന് വേണ്ടി വിട്ടുകൊടുക്കരുത് എന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. കല്‍ക്കരി ഖനികള്‍ അടക്കമുളള സ്ഥലം ചിത്രീകരിക്കുന്നത് സുരക്ഷയെ ബാധിക്കും എന്നാണ് ബിജെപി പ്രവര്‍ത്തകരുടെ വാദം.
കുതിച്ചെത്തി ഫാൻസ്
കോര്‍പ്പറേഷന്റെ മുഖ്യ കവാടത്തിലേക്ക് ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ചും നടത്തി. വിവരമറിഞ്ഞ് വിജയ് ഫാന്‍സ് ഷൂട്ടിംഗ് സ്ഥലത്തേക്ക് കുതിച്ച് എത്തിയതോടെ കളി മാറി. നൂറുകണക്കിന് മക്കള്‍ ഇയ്യക്കം പ്രവര്‍ത്തകരാണ് സ്ഥലത്തേക്ക് എത്തിയത്. ബിജെപി പ്രവര്‍ത്തകരും വിജയ് ഫാന്‍സും നേര്‍ക്ക് നേര് വന്നതോടെ കാര്യങ്ങള്‍ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങി.
സംയമനം പാലിക്കണം
വിജയ് ഫാന്‍സ് ശക്തമായി പ്രതിരോധം ഉയര്‍ത്തിയതോടെ സമരം ചെയ്ത ബിജെപി പ്രവര്‍ത്തകര്‍ മുട്ടുമടക്കുകയായിരുന്നു. പ്രതിഷേധം അവസാനിപ്പിച്ച് ബിജെപി പ്രവര്‍ത്തകര്‍ സ്ഥലത്ത് നിന്ന് മടങ്ങിപ്പോയി. വിജയ് നേരിട്ടെത്തി ആരാധകരോട് സംയമനം പാലിക്കണം എന്ന് അഭ്യര്‍ത്ഥിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ സിനിമാ ചിത്രീകരണം തടയുന്നത് അടക്കമുളള നീക്കങ്ങള്‍ക്കെതിരെ സിനിമാ സംഘടനകള്‍ രംഗത്ത് എത്തി.
രാഷ്ട്രീയം കലർത്തേണ്ട
സിനിമയില്‍ രാഷ്ട്രീയം കലര്‍ത്താനുളള എല്ലാ ശ്രമങ്ങളും തടയുമെന്ന് സിനിമാ സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ എഫ്ഇഎഫ്എസ്ഐയാണ് പ്രതികരണവുമായി രംഗത്ത് എത്തിയത്. വിതരണക്കാരുടെ സംഘടനയും പ്രതികരിച്ചിട്ടുണ്ട്. വിജയുടെ സിനിമാ ചിത്രീകരണം തടസ്സപ്പെടുത്താനുളള ശ്രമത്തെ ശക്തമായി പ്രതിരോധിക്കാനാണ് ഫാന്‍സിന്റെ തീരുമാനം.