വിജയ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍; ഗോവധ നിരോധന ഉത്തരവ് പ്രായോഗികമല്ല, വാദം ഇങ്ങനെ
സംസ്ഥാനത്ത് ഗോവധം പൂർണ്ണമായി നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി. 1958-ലെ തമിഴ്‌നാട് മൃഗസംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചാണ് ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. നിയമപരമായ വ്യവസ്ഥകൾ നിലനിൽക്കെ, കോടതി സ്വന്തം നിലയിൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയത് നിയമസഭയുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നാണ് തമിഴ്‌നാട് സർക്കാരിന്റെ അപ്പീലിലെ പ്രധാന വാദം.
മേയ് 27-നാണ് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ, ജസ്റ്റിസ് വി. ലക്ഷ്മീനാരായണൻ എന്നിവരടങ്ങിയ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തമിഴ്‌നാട്ടിൽ ഗോവധം പൂർണ്ണമായി നിരോധിച്ചുകൊണ്ട് ഉത്തരവിട്ടത്. മൃഗങ്ങളെ അറുക്കുന്നത് കൃത്യമായി നിർവചിക്കപ്പെട്ട കശാപ്പുശാലകളിൽ മാത്രമായി പരിമിതപ്പെടുത്തണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനൊപ്പം ബക്രീദ് പോലുള്ള ഉത്സവങ്ങളിലോ മറ്റ് സാധാരണ ദിവസങ്ങളിലോ പശുക്കളെയോ പശുക്കിടാങ്ങളെയോ അറുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറിക്കും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കും ഹൈക്കോടതി നിർദ്ദേശം നൽകുകയും ചെയ്തു.

തമിഴ്‌നാട് മൃഗസംരക്ഷണ നിയമത്തിലെ വ്യവസ്ഥകളെ മറികടക്കുന്ന തരത്തിലുള്ള കോടതിയുടെ ഈ ഇടപെടൽ ഭരണഘടനാപരമായ പരിധികൾ ലംഘിക്കുന്നതാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെ ഈ നിലപാട് പല പ്രായോഗിക ബുദ്ധിമുട്ടുകൾക്കും വഴിവെക്കുമെന്നും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.
തമിഴ്‌നാട്ടിൽ നിലവിലുള്ള 1958-ലെ മൃഗസംരക്ഷണ നിയമത്തിലെ നാലാം സെക്ഷൻ പ്രകാരം ചില പ്രത്യേക സാഹചര്യങ്ങളിൽ പശുക്കളെ അറുക്കാൻ അനുമതി നൽകുന്നുണ്ട്. പത്തു വർഷത്തിലധികം പ്രായമുണ്ടെന്ന് മൃഗസംരക്ഷണ ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നതും, ഭാവിയിൽ പ്രജനനത്തിനോ മറ്റ് ജോലികൾക്കോ ഉപയോഗിക്കാൻ സാധിക്കാത്തതുമായ പശുക്കളെ അറുക്കാൻ അനുവാദമുണ്ട്. ഈ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട്ടിൽ വർഷങ്ങളായി ഇത്തരം കാര്യങ്ങൾ നിയന്ത്രിക്കപ്പെടുന്നത്.
ഹൈക്കോടതിയുടെ പുതിയ വിധിയിലൂടെ ഈ പ്രത്യേക ഇളവുകൾ ഇല്ലാതാകുമെന്നും ഇത് പൗരന്മാരുടെ അവകാശങ്ങളെയും കർഷകരുടെ താല്പര്യങ്ങളെയും ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗോവധത്തിന് ഏർപ്പെടുത്തിയ പൂർണ നിരോധനം നിയമപരമായ അടിത്തറയില്ലാത്തതാണെന്നും നിലവിലുള്ള നിയമസഭാ നിയമത്തിന് മുകളിൽ കോടതി അനാവശ്യമായി അധികാരം പ്രയോഗിക്കുകയാണെന്നും അപ്പീലിൽ വാദിക്കുന്നു. പ്രായോഗികമായ വശങ്ങൾ പരിശോധിക്കാതെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നും സർക്കാർ ബോധിപ്പിച്ചു.
പൊതുസ്ഥലങ്ങളിലും അനധികൃത ഇടങ്ങളിലും പശുക്കളെ അറുക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത് തടയാൻ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു മക്കൾ കക്ഷി സംസ്ഥാന ജനറൽ സെക്രട്ടറി സൂര്യയാണ് ഹൈക്കോടതിയെ സമീപിച്ചത്. നിയമവിരുദ്ധ കശാപ്പുകൾ സംബന്ധിച്ച് അധികാരികൾക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്നായിരുന്നു പരാതിക്കാരന്റെ ആക്ഷേപം. ഈ ഹർജിയിലാണ് ഹൈക്കോടതി അതീവ നിർണ്ണായകമായ ഉത്തരവിറക്കിയത്.















Click it and Unblock the Notifications