വിജയിയെ വട്ടംകറക്കുന്നു; വീണ്ടും ഉടക്കിട്ട് ഗവര്‍ണര്‍, ബിജെപി കളിക്കുന്നു എന്ന് വിമര്‍ശനം
തമിഴ്‌നാട്ടില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെയുടെ അധ്യക്ഷന്‍ വിജയിയെ സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങളില്‍ നിന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ തടയുന്നു. ഇന്ന് ഗവര്‍ണറെ കണ്ട വിജയിയോട് കേവല ഭൂരിപക്ഷത്തിന് വേണ്ട 118 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് രേഖാമൂലം അറിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ചയും ഇതേ കാരണം പറഞ്ഞ് ഗവര്‍ണര്‍ വിജയിയെ മടക്കി അയച്ചിരുന്നു.
വിജയുടെ പാര്‍ട്ടിക്ക് 108 അംഗങ്ങളുടെ പിന്തുണയാണുള്ളത്. കോണ്‍ഗ്രസിന്റെ അഞ്ച് അംഗങ്ങള്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. എങ്കിലും 118 പേരുടെ പിന്തുണയുണ്ടെന്ന് രേഖാമൂലം ഉറപ്പ് ലഭിച്ചാലേ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കൂ എന്നാണത്രെ ഗവര്‍ണറുടെ നിലപാട്. ബിജെപിയും അമിത് ഷായുമാണ് ഇതിന് പിന്നിലെന്ന് വിസികെ നേതാവ് തോല്‍ തിരുമാവളവന്‍ കുറ്റപ്പെടുത്തി.

ബുധനാഴ്ച സര്‍ക്കാര്‍ രൂപീകരണത്തിന്റെ ഭാഗമായി വിജയ് ഗവര്‍ണറെ കണ്ടിരുന്നു. കേവല ഭൂരിപക്ഷം വേണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. വ്യാഴാഴ്ച വീണ്ടും ലോക്ഭവനിലെത്തി വിജയ് ഗവര്‍ണറെ കണ്ടു. അപ്പോഴും ഗവര്‍ണര്‍ സമാനമായ മറുപടിയാണത്രെ നല്‍കിയത്. വിജയിയെ സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ ക്ഷണിക്കണം എന്ന് വിസികെയും സിപിഐയും ആവശ്യപ്പെട്ടു.
ഗവര്‍ണര്‍ അനാവശ്യമായി ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. ഏറ്റവും വലിയ കക്ഷിയുടെ നേതാവാണ് വിജയ്. അദ്ദേഹത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കണം. ബിജെപി തമിഴ്‌നാട്ടില്‍ ഇടപെടുന്നതിന്റെ തെളിവാണിത്. തമിഴ്‌നാട്ടിലെ ജനാഭിലാഷത്തിന് വിരുദ്ധമാണിത് എന്ന് തിരുമാവളവന്‍ പറഞ്ഞു. ഭരണഘടന പ്രകാരം ഗവര്‍ണര്‍ പ്രവര്‍ത്തിക്കണം എന്ന് സിപിഐ ആവശ്യപ്പെട്ടു.
സര്‍ക്കരിയ കമ്മീഷന്‍ പറയുന്നത്, ബൊമ്മൈ കേസ് വിധിയും
ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തില്‍ ആരെയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കേണ്ടതെന്ന് സര്‍ക്കരിയ കമ്മീഷന്‍ വ്യക്തമായ മുന്‍ഗണനാ പട്ടിക നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യം, അതിനുശേഷം ഏറ്റവും വലിയ ഒറ്റക്കക്ഷി, തുടര്‍ന്ന് തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യം എന്നിവയാണ് ആ ക്രമം. തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു സഖ്യത്തിനും ഭൂരിപക്ഷം ഇല്ലാത്തതിനാല്‍, ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ വിജയിനെയാണ് ഗവര്‍ണര്‍ ആദ്യം ക്ഷണിക്കേണ്ടിയിരുന്നത്.
ഇത്തരം രാഷ്ട്രീയ സാഹചര്യങ്ങളില്‍ ബൊമ്മെ കേസ് വിധി വിജയ്ക്ക് അനുകൂലമാണ് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 1994-ല്‍ കര്‍ണാടകയില്‍ ഭരണത്തിലിരുന്ന എസ്ആര്‍. ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ സര്‍ക്കാരിനെ ഗവര്‍ണര്‍ പിരിച്ചുവിട്ട കേസിലാണ് സുപ്രീം കോടതി സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്. ഒരു മുഖ്യമന്ത്രിക്ക് നിയമസഭയില്‍ ഭൂരിപക്ഷമുണ്ടോ ഇല്ലയോ എന്ന് ഗവര്‍ണര്‍ക്ക് സ്വന്തം ഓഫീസില്‍ ഇരുന്ന് തീരുമാനിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഭൂരിപക്ഷം നിയമസഭയില്‍ വിശ്വാസവോട്ടിലൂടെ മാത്രമേ തെളിയിക്കാന്‍ കഴിയൂ എന്ന് ഈ വിധി അടിവരയിടുന്നു.
ഒരു വ്യക്തിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാതിരിക്കാന്‍ ഗവര്‍ണര്‍ക്ക് തന്റെ വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ ഉപയോഗിക്കാനാവില്ല. ഗവര്‍ണര്‍ ദുരുദ്ദേശ്യപരമായി പ്രവര്‍ത്തിച്ചാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിയമനടപടി സ്വീകരിക്കാനും ഈ വിധി അനുവാദം നല്‍കുന്നു. ബൊമ്മൈ കേസ് വിധി അനുസരിച്ച്, വിജയിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുകയും നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സമയം നല്‍കുകയും ചെയ്യുക എന്നതാണ് ഗവര്‍ണറുടെ ചുമതല. ഭൂരിപക്ഷം തെളിയിക്കപ്പെടുന്നത് വരെ പ്രധാനപ്പെട്ട നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ തടയാനും ഗവര്‍ണര്‍ക്ക് അധികാരമുണ്ട്.














Click it and Unblock the Notifications