തമിഴ്നാട്ടിൽ വിജയ് മാജിക്, ടിവികെ സർക്കാരിന്റെ ആദ്യ 100 ദിവസങ്ങൾക്കുളളിൽ 1 ലക്ഷം കോടിയുടെ നിക്ഷേപം!
ചെന്നൈ: 2036ഓട് കൂടി തമിഴ്‌നാടിനെ 1.5 ട്രില്യണ്‍ സാമ്പത്തിക ശക്തിയാക്കി മാറ്റുമെന്നാണ് കന്നി ബജറ്റില്‍ വിജയ് സര്‍ക്കാര്‍ നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. അധികാരത്തിലേറി നൂറ് ദിവസങ്ങള്‍ തികയ്ക്കുമ്പോള്‍ ആ വാഗ്ദാനത്തിലേക്ക് ആദ്യ പടി വെച്ച് കയ്യടി നേടുകയാണ് വിജയും ടിവികെ സര്‍ക്കാരും.
വമ്പന്‍ നിക്ഷേപ പദ്ധതികളാണ് സംസ്ഥാനത്ത് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ചെന്നൈയില്‍ സംഘടിപ്പിച്ച നിക്ഷേപ സംഗമമായ വെട്രി തമിഴ്‌നാട് ഇന്‍വെസ്റ്റ്‌മെന്റ് കോണ്‍ക്ലേവിലാണ് കോടികളുടെ പദ്ധതി പ്രഖ്യാപനങ്ങളുണ്ടായത്. 67,542 കോടിയുടെ 97 ധാരണാപത്രങ്ങളാണ് കോണ്‍ക്ലേവില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇതിലൂടെ സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം തൊഴിലവസങ്ങള്‍ സൃഷ്ടിക്കപ്പെടും.
ഇതോടെ വിജയ് സര്‍ക്കാരിന്റെ ആദ്യ 100 ദിവസങ്ങള്‍ക്കുള്ളില്‍ ലഭിച്ച ആകെ നിക്ഷേപ വാഗ്ദാനങ്ങള്‍ 1 ലക്ഷം കോടി കടന്നതായി വ്യവസായ വകുപ്പ് മന്ത്രി എസ് കീര്‍ത്തന വ്യക്തമാക്കി. ഈ വാഗ്ദാനങ്ങള്‍ പദ്ധതികളാകുന്നതിലൂടെ തമിഴ്‌നാട്ടില്‍ ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുകയെന്നും മന്ത്രി പറയുന്നു.

ഹിന്ദുജ ഗ്രൂപ്പ്, ഫിനിക്‌സ് കോത്താരി ഗ്രൂപ്പ് അടക്കമുളള വമ്പന്മാരാണ് തമിഴ്‌നാട്ടില്‍ നിക്ഷേപത്തിനായി മുന്നോട്ട് വന്നിരിക്കുന്നത്. പുനരുപയോഗ ഊര്‍ജ്ജം, ഇലക്രിട് വാഹനങ്ങള്‍ എന്നീ മേഖലകളില്‍ ഹിന്ദുജ ഗ്രൂപ്പ് 2500 കോടി നിക്ഷേപം നടത്തും. രാമനാഥപുരത്ത് ആയിരം കോടിയുടെ വന്‍കിട വ്യവസായ പദ്ധതി ആരംഭിക്കാനാണ് ഫിനിക്‌സ് കോത്താരി ഗ്രൂപ്പ് തയ്യാറെടുക്കുന്നത്.
ടൈറ്റന്‍ ഹൊസൂരില്‍ ആയിരം കോടിയുടേയും വൈവൈകെ തിരുവള്ളൂരില്‍ 1651 കോടിയുടേയും ലൂക്കാസ് ടിവിഎസ് 2500 കോടിയുടേയും നിക്ഷേപം നടത്തും. ഡെയിംലര്‍ ഇന്ത്യ ഓര്‍ക്കടത്തെ വാഹന നിര്‍മ്മാണ കേന്ദ്രം വികസിപ്പിക്കാന്‍ 4000 കോടി രൂപയുടെ നിക്ഷേപം നടത്തും. മാത്രമല്ല സെന്റ് ഗോബെയ്ന്‍ കൃഷ്ണഗിരിയിലും കാഞ്ചീപുരത്തുമായി 2000 കോടിയുടെ നിക്ഷേപം നടത്താനും കോണ്‍ക്ലേവില്‍ ധാരണയായിട്ടുണ്ട്.
മുഖ്യമന്ത്രി വിജയ്, വ്യവസായ വകുപ്പ് മന്ത്രി എസ് കീര്‍ത്തന, തമിഴ്‌നാട് നിക്ഷേപ പ്രോത്സാഹന ഏജന്‍സിയായ ഗൈഡന്‍സിന്റെ സിഇഒ ദീപക് ജേക്കബ്, വ്യവസായ വകുപ്പ് സെക്രട്ടറി എസ് വിജയകുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കരാറുകള്‍ ഒപ്പിട്ടത്.




Click it and Unblock the Notifications