നാടകീയം തമിഴകം, നൽകിയത് വ്യാജ പിന്തുണക്കത്ത്, വിജയുടെ ടിവികെയ്ക്ക് എതിരെ പരാതി നൽകി ദിനകരൻ
ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ പോര് മുറുകുന്നു. നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകത്തിന് എതിരെ എഎംഎംകെ ജനറൽ സെക്രട്ടറി ടിടിവി ദിനകരൻ പോലീസ് പരാതി നൽകി. എഎംഎംകെ എംഎൽഎയുടെ വ്യാജ പിന്തുണക്കത്ത് ഗവർണർക്ക് നൽകി എന്ന് ആരോപിച്ചാണ് ദിനകരൻ പോലീസിനെ സമീപിച്ചത്.
മൂന്ന് തവണയാണ് വിജയ് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഗവർണറെ കണ്ടത്. മൂന്ന് തവണയും കേവല ഭൂരിപക്ഷത്തിന് വേണ്ട 118 എംഎൽഎമാരില്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർ വിജയിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചില്ല. ഇക്കൂട്ടത്തിൽ
എഎംഎംകെയുടെ ഏക എംഎൽഎയായ എസ്. കാമരാജിന്റെ പിന്തുണ തങ്ങൾക്കുണ്ടെന്ന് കാണിച്ച് ടിവികെ ഗവർണർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഈ കത്ത് വ്യാജമാണെന്നും കാമരാജിന്റെ ഒപ്പ് വ്യാജമായി നിർമ്മിച്ചതാണെന്നുമാണ് ദിനകരന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഗിണ്ടി അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലാണ് ദിനകരൻ പരാതി നൽകിയത്.
നേരത്തെ തന്റെ എംഎൽഎയെ കാണാനില്ലെന്നും കുതിരക്കച്ചവടത്തിന് സാധ്യതയുണ്ടെന്നും ദിനകരൻ ആരോപിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ കാമരാജ് ദിനകരനൊപ്പം ഗവർണറെ കാണുകയും എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസാമിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ദിനകരന്റെ ആരോപണങ്ങളെ ശക്തമായി പ്രതിരോധിച്ച് ടിവികെ നേതൃത്വം രംഗത്ത് വന്നിട്ടുണ്ട്. കാമരാജ് സ്വന്തം ഇഷ്ടപ്രകാരം പിന്തുണ അറിയിക്കുന്ന കത്തെഴുതുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ടിവികെ പുറത്തുവിട്ടു. ദിനകരന്റെ അനുവാദത്തോടെയാണ് താൻ വിജയിന്റെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കാമരാജ് വീഡിയോയിൽ പറയുന്നുണ്ട്. ദിനകരൻ ഇപ്പോൾ വസ്തുതകൾ മറച്ചുവെച്ച് കള്ളം പ്രചരിപ്പിക്കുകയാണെന്നും സർക്കാർ രൂപീകരിക്കാൻ തങ്ങൾക്ക് ആരുമായും വിലപേശേണ്ട ആവശ്യമില്ലെന്നും ടിവികെ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തമിഴ്‌നാട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ കടുത്ത മത്സരമാണ് നടക്കുന്നത്. 116 എം.എൽ.എമാരുടെ ഒപ്പ് ശേഖരിച്ച് വിജയ് ഗവർണറെ കണ്ടിരുന്നു. ഭൂരിപക്ഷത്തിന് രണ്ട് അംഗങ്ങളുടെ കുറവ് മാത്രമാണ് ടി.വി.കെക്ക് ഉള്ളത്. കോൺഗ്രസ്, സിപിഎം, സിപിഐ എംഎൽഎമാർ ടിവികെയെ പിന്തുണയ്ക്കും. ഇടത് പാർട്ടികൾ പുറത്ത് നിന്നുളള പിന്തുണയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം മുസ്ലീം ലീഗ്, വിസികെ തുടങ്ങിയ പാർട്ടികളുടെ പിന്തുണയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ആണ് വിജയ്ക്ക് തിരിച്ചടിയായിട്ടുളളത്. അതിനിടെ ദിനകരന്റെ പിന്തുണ ഉറപ്പാക്കിയതോടെ എടപ്പാടി പളനിസാമിയും സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ സജീവമാക്കിയിരിക്കുകയാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നിട്ടും വിജയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാതെ കുതിരക്കച്ചവടത്തിന് സമയം നൽകുകയാണ് എന്ന് ആരോപിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.














Click it and Unblock the Notifications