വിജയ്ക്ക് തിരിച്ചടി, ആവശ്യം തള്ളി ചെങ്കല്‍പ്പേട്ട് കോടതി; വിവാഹ മോചന കേസ് ഓഗസ്റ്റ് 7ലേക്ക് മാറ്റി
തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനുമായ നടൻ വിജയും അദ്ദേഹത്തിന്റെ ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന കേസിൽ ഓൺലൈൻ നടപടി കോടതി തള്ളി. പ്രത്യേക ഓൺലൈൻ അഥവാ വിഡിയോ കോൺഫറൻസ് വഴി വിചാരണ നടപടികളിൽ പങ്കെടുക്കാനുള്ള അപേക്ഷ ഇരുപക്ഷവും സമര്‍പ്പിച്ചിരുന്നു. ഇക്കാര്യം തമിഴ്‌നാട്ടിലെ ചെങ്കൽപ്പെട്ട് കുടുംബ കോടതി ജഡ്ജി സുജാത അനുവദിച്ചില്ല.
തങ്ങളുടെ ഉയർന്ന പദവികളും തിരക്കുകളും സുരക്ഷാ പ്രശ്നങ്ങളും പരിഗണിച്ചു കോടതിയിൽ നേരിട്ട് പ്രത്യക്ഷപ്പെടുന്നതിൽ നിന്നും കുറച്ചുകാലത്തേക്ക് ഒഴിവാക്കണമെന്നായിരുന്നു വിജയുടെയും സംഗീതയുടെയും ആവശ്യം. വിജയ്‌യുടെ സുരക്ഷാ ക്രമീകരണങ്ങളും അത്യാവശ്യമായ ഭരണപരമായ തിരക്കുകളും ചൂണ്ടിക്കാട്ടിയാണ് ഇരുവരുടെയും നിയമോപദേശകർ മുഖേന കോടതിയിൽ വിർച്വൽ ഹിയറിങ്ങിനായി അപേക്ഷ സമർപ്പിച്ചത്.

കഴിഞ്ഞ വർഷം ഡിസംബർ 24നാണ് സംഗീത ചെങ്കൽപ്പെട്ട് ജില്ലാ കോടതിയിൽ വിവാഹമോചന ഹർജി സമർപ്പിച്ചത്. സ്ഥിരമായ ജീവനാംശം വേണമെന്ന അപേക്ഷയും ഇതേ ഹർജിയുടെ ഭാഗമായി അവർ ഫയൽ ചെയ്തിരുന്നു. കോടതിയുടെ നിർദ്ദേശ പ്രകാരമാണ് ഹർജി ചെങ്കൽപ്പെട്ട് കുടുംബ കോടതിയിലേക്ക് മാറ്റിയത്. വിജയ് സജീവ രാഷ്ട്രീയം തുടങ്ങിയ വേളയിലായിരുന്നു വിചാരണ ആരംഭിച്ചത്. അതുകൊണ്ടുതന്നെ അക്കാലയളവിൽ ഉണ്ടായ രാഷ്ട്രീയ ചലനങ്ങൾ ഈ കേസിന്റെ ശ്രദ്ധ വർദ്ധിപ്പിക്കാൻ ഇടയാക്കി.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കേസ് ചെങ്കൽപ്പെട്ട് കോടതിയിൽ വിചാരണയ്ക്കായി എത്തിയെങ്കിലും ആ സമയത്ത് തമിഴ്നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികളുടെ തിരക്കുകളിലായിരുന്നു വിജയ്. ഇരുഭാഗവും നേരിട്ട് ഹാജരായില്ല. അഭിഭാഷകരെയാണ് അയച്ചത്. മെയ് മാസത്തിലും സമാനമായ സാഹചര്യമായിരുന്നു. തുടര്‍ന്ന് ജൂൺ 15ലേക്ക് മാറ്റി. ഇന്ന് വീഡിയോ കോൺഫറൻസ് വഴിയുള്ള പ്രത്യേക ഡിജിറ്റൽ സാന്നിധ്യം അനുവദിക്കണമെന്ന പുതിയ സംയുക്ത അപേക്ഷ ഇരുവിഭാഗവും ഒരുമിച്ച് കോടതിയിൽ സമർപ്പിച്ചു.
തിങ്ങിനിറഞ്ഞ ജനക്കൂട്ടമുള്ള കോടതി പരിസരങ്ങളിൽ വിജയ് നേരിട്ടെത്തുന്നത് സുരക്ഷാ ആശങ്കകളും ഗതാഗത തടസ്സങ്ങളും സൃഷ്ടിക്കുമെന്ന വാദമാണ് അഭിഭാഷകർ പ്രധാനമായി ഉയർത്തിയത്. എങ്കിലും വിചാര നടപടിക്രമങ്ങളുടെ നീതിപൂർവ്വമായ അന്തസ്സ് കാത്തുസൂക്ഷിക്കാൻ സാധാരണ നിയമ നടപടികൾ പൂർണ്ണമായി പിന്തുടരണമെന്നാണ് ചെങ്കൽപ്പെട്ട് കോടതി നിര്ദേശിച്ചത്. സംഗീതയുടെ അഭിഭാഷകർ വ്യക്തമായ വക്കാലത്ത് രേഖ സമർപ്പിക്കാത്തതിൽ അതൃപ്തി രേഖപ്പെടുത്തിയ ജഡ്ജി സുജാത, എന്തുകൊണ്ടാണ് ഇപ്പോഴും ഈ നടപടിയിൽ കാലതാമസം ഉണ്ടായതെന്നു ചോദിച്ചു.
തുടർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് ഇരുവിഭാഗത്തിലെയും പ്രധാന വ്യക്തികളുടെ ഇമെയിൽ വിലാസങ്ങൾ കോടതിക്ക് സമർപ്പിക്കാനും ജഡ്ജി ഉത്തരവിട്ടു. വളരെ സങ്കീർണ്ണമായ ഇന്നത്തെ കാലത്ത് കോടതി സമൻസുകളും മറ്റ് വിവരങ്ങളും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പരസ്പരം കൈമാറുന്നതിന് വ്യക്തിഗത ഡിജിറ്റൽ മെയിൽ വിലാസങ്ങൾ ഉപയോഗിക്കുന്നത് ഗുണകരമാകുമെന്ന നിഗമനത്തിലാണ് കോടതി. വിചാരണ ആഗസ്റ്റ് ഏഴാം തീയതിയിലേക്ക് മാറ്റിവെച്ചതായി കോടതി അറിയിച്ചു. ഇതോടെ ആഗസ്റ്റ് ഏഴിന് കോടതിയിൽ മുഖ്യമന്ത്രി വിജയും ഭാര്യ സംഗീതയും നേരിട്ട് ഹാജരാകുമോ എന്ന ചോദ്യം ബാക്കിയാണ്.















Click it and Unblock the Notifications