വിജയ്ക്ക് ചുറ്റും നയീം മൂസയുടെ സുരക്ഷാവലയം; തമിഴ്‌നാട്ടില്‍ ചൂടേറിയ ചര്‍ച്ച, പോലീസ് പോരേ?
മുഖ്യമന്ത്രി വിജയ് സ്വകാര്യ അംഗരക്ഷകനൊപ്പം യാത്ര ചെയ്യുന്നത് എന്തുകൊണ്ടെന്നും, സംസ്ഥാന സുരക്ഷയെ അദ്ദേഹത്തിന് വിശ്വാസമില്ലേ എന്നും എഐഎഡിഎംകെ എംപി ഇമ്പദുരൈ. ഈ വിഷയത്തിൽ തമിഴ്നാട് സർക്കാർ വിശദീകരണം നൽകണമെന്നും ഇമ്പദുരൈ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങളെ ചുറ്റിപ്പറ്റി പുതിയ രാഷ്ട്രീയ വിവാദത്തിന് ഇത് വഴിവെച്ചിരിക്കുകയാണ്.
മുഖ്യമന്ത്രി വിജയ്ക്ക് നിലവിൽ ഇസഡ് പ്ലസ് (Z-plus) സുരക്ഷയാണുള്ളത്. അദ്ദേഹത്തിനുള്ള ഭീഷണികൾ കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശ പ്രകാരം കേന്ദ്രസർക്കാരാണ് ഈ സുരക്ഷ ഏർപ്പെടുത്തിയത്. വിജയ് എവിടെ പോയാലും, അദ്ദേഹത്തിന് ആയുധധാരികളായ കമാൻഡോകളുടെയും സംസ്ഥാന പോലീസിന്റെയും സുരക്ഷയുണ്ട്.

ഇത്രയും വിപുലമായ സുരക്ഷാ വലയം ഉണ്ടായിട്ടും, മുഖ്യമന്ത്രിയുടെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥനായ നയീം മൂസയെ എവിടെയും കാണാം. വിജയുടെ ഡൽഹി യാത്രകളിൽ പോലും മലയാളിയായ നയീം മൂസ ഒപ്പമുണ്ടായിരുന്നു. മാഹി സ്വദേശിയാണ് ഇദ്ദേഹം. ഈ സാഹചര്യത്തിലാണ് ഇസഡ് പ്ലസ് കാറ്റഗറിയിലുള്ള ഒരാൾക്ക് സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥൻ എന്തിനാണെന്ന് എഐഎഡിഎംകെ ചോദ്യം ചെയ്യുന്നത്.
എഐഎഡിഎംകെ എംപി ഇമ്പദുരൈ തന്റെ എക്സ് പ്ലാറ്റ്‌ഫോമിൽ ഇത് സംബന്ധിച്ച് ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. "മുഖ്യമന്ത്രിക്ക് കോർ സെൽ ഉൾപ്പെടെയുള്ള ഔദ്യോഗിക സുരക്ഷാ വലയങ്ങൾ സർക്കാർ നൽകുമ്പോൾ, അദ്ദേഹം എന്തിന് ഒരു സ്വകാര്യ അംഗരക്ഷകനോടൊപ്പം യാത്ര ചെയ്യുന്നു? സംസ്ഥാന പോലീസ് നൽകുന്ന സുരക്ഷയിൽ മുഖ്യമന്ത്രിക്ക് പൂർണ്ണ വിശ്വാസമില്ലേ?" എന്ന് അദ്ദേഹം ചോദിക്കുന്നു.
"സർക്കാർ സുരക്ഷാ സംവിധാനങ്ങളിൽ ഉൾപ്പെടാത്ത ഒരാൾ 'അംഗരക്ഷകൻ' എന്ന പേരിൽ മുഖ്യമന്ത്രിയുടെ നിഴലായി തുടരുന്നത് സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുയോജ്യമാണോ? ഔദ്യോഗിക സുരക്ഷാ മേഖലയിലേക്ക് ഇദ്ദേഹത്തെ ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശിപ്പിക്കുന്നത്? സുരക്ഷയും വിവര സുരക്ഷയും സംബന്ധിച്ച ഈ നിർണായക ചോദ്യങ്ങൾക്ക് തമിഴ്നാട് സർക്കാർ മറുപടി നൽകുമോ?" എന്നും ഇമ്പദുരൈ കൂട്ടിച്ചേർത്തു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിജയുടെ വ്യക്തിപരമായ അംഗരക്ഷകനാണ് നയീം മൂസ. ദുബായിൽ സ്ഥിരതാമസമാക്കിയ ഇദ്ദേഹത്തിന് സ്വകാര്യ സെക്യൂരിറ്റി വിങ് ഉണ്ട്. ദുബായിൽ ഒരു സെക്യൂരിറ്റി സേവന സ്ഥാപനത്തിൽ പ്രവർത്തിച്ച നയീം മൂസ, 2008-ൽ ജെന്റൂർ സെക്യൂരിറ്റി സർവീസസ് എന്ന പേരിൽ സ്വന്തമായി ഒരു സ്ഥാപനം ആരംഭിക്കുകയായിരുന്നു.

പ്രമുഖർക്ക് സുരക്ഷ ഒരുക്കുന്നതിൽ ജെന്റൂർ കമ്പനിക്ക് വലിയ പങ്കുണ്ട്. ബോളിവുഡ്, കോളിവുഡ് താരങ്ങൾക്കും ദുബായിൽ വരുന്ന വിദേശ പ്രമുഖർക്കും നയീം മൂസയുടെ സ്ഥാപനം സുരക്ഷ നൽകിയിട്ടുണ്ട്. വിജയുടെ പാർട്ടി പരിപാടികളായ വിക്രവാണ്ടി, മധുര സമ്മേളനങ്ങളിൽ കേരളത്തിൽ നിന്ന് എത്തിച്ച ബൗൺസർമാരെ നിയന്ത്രിച്ചത് നയീം മൂസയുടെ നേതൃത്വത്തിലായിരുന്നു. ഇതിനുശേഷം വിജയ്ക്ക് നയീം മൂസയിലുള്ള വിശ്വാസം വർധിക്കുകയും, അദ്ദേഹത്തെ തന്റെ വ്യക്തിപരമായ സുരക്ഷാ ഉദ്യോഗസ്ഥനായി നിയമിക്കുകയും ചെയ്തു.















Click it and Unblock the Notifications