വിജയ്‌ടെ സിങ്കപ്പെണ്‍ സേന കേസ് അന്വേഷണത്തിന് മാത്രമല്ല; പ്രവര്‍ത്തനം ഐജി വിശദീകരിക്കുന്നു
തമിഴ്‌നാട്ടിലെ ക്രമസമാധാനനിലയെച്ചൊല്ലിയുള്ള ആശങ്കകൾക്കിടെ, സ്ത്രീസുരക്ഷ മുൻനിർത്തി 'സിങ്കപ്പെൺ’ എന്ന പേരിൽ പ്രത്യേക പോലീസ് സേനയ്ക്ക് മുഖ്യമന്ത്രി വിജയ് തുടക്കം കുറിച്ചു. കൊലപാതകം, മോഷണം, സ്ത്രീപീഡനം, ലഹരിമരുന്ന് ഉപയോഗം എന്നിവ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ സേനയുടെ പ്രവർത്തനം ഏറെ നിർണായകമാകും. പുതിയ സര്ക്കാര് അധികാരമേല്ക്കുന്ന വേളയില് പ്രധാന ചർച്ചാവിഷയമായിരുന്ന നിയമപാലനം കൂടുതൽ കാര്യക്ഷമമാക്കുകയാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
ഈ പ്രത്യേക സേനയുടെ പ്രവർത്തനരീതിയെക്കുറിച്ച് സംഘത്തിന്റെ മേധാവി ഐ.ജി. ഭുവനേശ്വരി വിശദീകരിച്ചു. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വനിതാ ജീവനക്കാർ കൂടുതലായുള്ള വ്യവസായ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഇനിമുതൽ സിങ്കപ്പെൺ സേനയുടെ സാന്നിധ്യമുണ്ടാകും. കുറ്റകൃത്യങ്ങൾ സംഭവിക്കാൻ സാധ്യതയുള്ള ഇടങ്ങൾ കണ്ടെത്തി മുൻകരുതലുകൾ എടുക്കുന്നതിനൊപ്പം, സ്ത്രീകളിൽ ആത്മവിശ്വാസം വളർത്താനുള്ള പട്രോളിംങും ഇവർ നടത്തുമെന്ന് ഐ.ജി. വ്യക്തമാക്കി.

ജില്ലാ ഭരണകൂടങ്ങളുടെയും മറ്റ് വകുപ്പുകളുടെയും സഹകരണത്തോടെയായിരിക്കും സേനയുടെ പ്രവർത്തനം ഏകോപിപ്പിക്കുക. കുറ്റകൃത്യങ്ങൾ തടയുന്നതിൽ പോലീസ് സേനയ്ക്കൊപ്പം സമൂഹത്തിന്റെയും സന്നദ്ധപ്രവർത്തകരുടെയും പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്ന് ഐജി ചൂണ്ടിക്കാട്ടി. അതിനാൽ, ബോധവൽക്കരണ പരിപാടികൾക്ക് സേന മുൻഗണന നൽകും. കുറ്റകൃത്യങ്ങൾ നടന്നശേഷം അന്വേഷിക്കുന്നതിന് പകരം, കുറ്റങ്ങൾ പൂർണമായും ഒഴിവാക്കുന്ന പ്രതിരോധ സംവിധാനമായാണ് ഈ സേനയെ രൂപീകരിച്ചിരിക്കുന്നത്.
പദ്ധതിക്കായി മുഖ്യമന്ത്രി ആദ്യഘട്ടത്തിൽ 357 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി തമിഴ്‌നാട് പോലീസിൽ പുതുതായി 2,545 തസ്തികകൾ സൃഷ്ടിച്ചു. നിലവിലുള്ള എല്ലാ വനിതാ പോലീസ് സ്റ്റേഷനുകളുടെയും പ്രവർത്തനങ്ങൾക്ക് ഈ പ്രത്യേക സേനയുടെ രൂപീകരണം കൂടുതൽ പിന്തുണ നൽകുമെന്നും അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ചയാണ് സിങ്കപെണ്‍ സേന മുഖ്യമന്ത്രി വിജയ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സ്ത്രീ സുരക്ഷ വിജയ്‌ടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാന വിഷയമായിരുന്നു. സ്ത്രീ വോട്ടര്‍മാരാണ് വിജയുടെ വിജയത്തിന് കാരണം എന്നാണ് വിലയിരുത്തല്‍. മുഖ്യമന്ത്രിയായി ചുമതലയേറ്റ ഉടനെ വിജയ് നാല് ഉത്തരവുകളില്‍ ഒപ്പുവച്ചിരുന്നു. അതിലൊന്ന് സിങ്കപെണ്‍ സേനാ രൂപീകരണമാണ്. അതാണ് ചൊവ്വാഴ്ച സാധ്യമായത്.














Click it and Unblock the Notifications