ജനപ്രിയ നീക്കങ്ങളുമായി വിജയ്; മദ്യശാലകള്‍ പൂട്ടാന്‍ ഉത്തരവ്, സ്‌കൂളുകള്‍ക്ക് അടുത്ത് വേണ്ട, കൈയ്യടി
തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടി.വി.കെ) സർക്കാർ അധികാരത്തിലേറി ദിവസങ്ങൾക്കകം സുപ്രധാന നീക്കങ്ങളുമായി മുന്നോട്ട്. സ്ത്രീ സുരക്ഷ, മയക്കുമരുന്ന് നിയന്ത്രണം, ക്രമസമാധാനം എന്നിവയിൽ കർശന നിലപാടുകൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം 717 ടാസ്മാക് മദ്യശാലകൾ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടു.
പുതിയ ഉത്തരവനുസരിച്ച്, സ്കൂളുകൾ, കോളേജുകൾ, ആരാധനാലയങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന എല്ലാ ടാസ്മാക് ഔട്ട്‌ലെറ്റുകളും അടച്ചുപൂട്ടും. ആദ്യഘട്ടമെന്ന നിലയിൽ, ബസ് സ്റ്റാൻഡുകൾക്ക് സമീപമുള്ള 255 കടകൾ അടുത്ത രണ്ടാഴ്ചക്കുള്ളിൽ അടച്ചുപൂട്ടാനാണ് നിർദേശം. ഇതിനായുള്ള നടപടികൾ ടാസ്മാക് ഉദ്യോഗസ്ഥർ ആരംഭിച്ചുകഴിഞ്ഞു.

കഴിഞ്ഞ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ടി.വി.കെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരുന്നു. എന്നാൽ കേവല ഭൂരിപക്ഷമില്ലാതിരുന്നതിനാൽ കോൺഗ്രസിന്റെയും ഇടതുപാർട്ടികളുടെയും പിന്തുണയോടെയാണ് സർക്കാർ രൂപീകരിച്ചത്. മെയ് 10-നാണ് ജോസഫ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
സത്യപ്രതിജ്ഞാ ചടങ്ങിൽ വെച്ച് തന്നെ സ്ത്രീ സുരക്ഷയ്ക്കും ലഹരിമുക്ത സമൂഹത്തിനും വേണ്ടി കർശന നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകിയിരുന്നു. "മയക്കുമരുന്നും മദ്യവും കാരണം കുടുംബങ്ങൾ ബുദ്ധിമുട്ടരുത്, ക്രമസമാധാന വിഷയത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല," എന്ന് മുഖ്യമന്ത്രി അന്ന് വ്യക്തമാക്കി.
തുടർന്ന്, സെക്രട്ടേറിയറ്റിൽ ചേർന്ന ആദ്യ അവലോകന യോഗത്തിൽ സ്ത്രീ സുരക്ഷയും മയക്കുമരുന്ന് നിയന്ത്രണ നടപടികളും ഉദ്യോഗസ്ഥരുമായി വിജയ് ചർച്ച ചെയ്തു. സ്കൂളുകൾക്കും കോളേജുകൾക്കും അടുത്തുള്ള മദ്യശാലകളുടെ പ്രവർത്തനത്തിൽ അദ്ദേഹം ശക്തമായ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനവ്യാപകമായി ഒരു പ്രത്യേക പഠനം നടത്തുകയും ചെയ്തിരുന്നു.
ഈ പഠനത്തിൽ, സ്കൂളുകൾ, കോളേജുകൾ, ആരാധനാലയങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപം നിരവധി ടാസ്മാക് കടകൾ പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്താനായി. ഈ കടകൾ ഉടൻതന്നെ അടച്ചുപൂട്ടാനും, പൊതുജനങ്ങൾക്കും സ്ത്രീകൾക്കും ബുദ്ധിമുട്ടില്ലാത്ത രീതിയിൽ ബദൽ സ്ഥലങ്ങൾ കണ്ടെത്താനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
പ്രധാനമായും ബസ് സ്റ്റാൻഡുകൾക്ക് സമീപമുള്ള മദ്യശാലകൾക്കെതിരെ പൊതുജനങ്ങളിൽ നിന്ന് ദീർഘകാലമായി പരാതികൾ ഉയർന്നിരുന്നു. സ്ത്രീകളും വിദ്യാർത്ഥിനികളും കൂടുതലായി ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ മദ്യശാലകൾ പ്രവർത്തിക്കുന്നത് സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുന്നു എന്നും ആരോപണങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ പുതിയ സർക്കാർ കൈക്കൊണ്ട ഈ നയം ഏറെ പ്രാധാന്യമർഹിക്കുന്നു.
ഭാവിയിൽ സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അടുത്ത് പുതിയ ടാസ്മാക് കടകൾ തുറക്കാൻ അനുമതി നൽകില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സർക്കാരിന്റെ ഈ നടപടി സാമൂഹിക മാധ്യമങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഒരുവശത്ത് സ്ത്രീകളും സാമൂഹിക പ്രവർത്തകരും ഈ തീരുമാനത്തെ സ്വാഗതം ചെയ്യുമ്പോൾ, ടാസ്മാക് വരുമാനത്തിൽ കുറവുണ്ടാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.














Click it and Unblock the Notifications