വിജയുടെ സ്‌ട്രൈക്ക്; അണ്ണാഡിഎംകെ എംഎല്‍എമാര്‍ രാജിവച്ചു, 4 മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ്
തമിഴക രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട്, എ.ഐ.എ.ഡി.എം.കെ.യുടെ മൂന്ന് എം.എൽ.എമാർ തങ്ങളുടെ പദവികൾ രാജിവെച്ച് തമിഴക വെട്രി കഴകത്തിൽ (ടിവികെ) ചേർന്നു. ഈ അപ്രതീക്ഷിത രാഷ്ട്രീയമാറ്റം മധുരാന്തകം, പെരുന്തുറൈ, ധാരാപുരം എന്നീ നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പുകൾക്ക് കളമൊരുക്കിയിരിക്കുകയാണ്. മധുരാന്തകം മരകതം കുമാരവേൽ, പെരുന്തുറൈ ജയകുമാർ, ധാരാപുരം സത്യഭാമ എന്നിവരാണ് എ.ഐ.എ.ഡി.എം.കെ. വിട്ട എം.എൽ.എമാർ.
എം.എൽ.എമാർ സ്പീക്കർ ജെ.സി.ടി. പ്രഭാകറിന് രാജിക്കത്ത് നൽകിയ ശേഷം ടിവികെ നേതാവ് ആദവ് അർജുനയുമായി കൂടിക്കാഴ്ച നടത്തിയാണ് പാർട്ടിയിൽ അംഗത്വമെടുത്തത്. മൂവരുടെയും രാജി തമിഴക രാഷ്ട്രീയത്തിൽ ഒരു പുതിയ അധ്യായം കുറിച്ചിരിക്കുകയാണ്. എ.ഐ.എ.ഡി.എം.കെയിലെ എസ്.പി. വേലുമണി പക്ഷത്തെ പിന്തുണച്ചിരുന്നവരാണ് ഈ മൂന്ന് എം.എൽ.എമാരും.

നേരത്തെ നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ ടിവികെയ്ക്ക് അനുകൂലമായി ഇവർ വോട്ട് രേഖപ്പെടുത്തിയിരുന്നു. അന്ന് മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നെങ്കിലും, വിജയ് ആർക്കും മന്ത്രിസ്ഥാനം നൽകാത്തതിനെ തുടർന്ന് മൂവരും നിരാശരായി. എസ്.പി. വേലുമണി പക്ഷത്തെ ചില എം.എൽ.എമാർ എടപ്പാടി പളനിസാമിയുടെ പക്ഷത്തേക്ക് മടങ്ങിയതിന് പിന്നാലെയാണ് ഈ എം.എൽ.എമാരുടെ രാജി എന്നതും ശ്രദ്ധേയമാണ്.
ഈ മൂന്ന് മണ്ഡലങ്ങൾക്ക് പുറമെ, തിരുച്ചി ഈസ്റ്റ് മണ്ഡലത്തിൽ മത്സരിച്ച് ജയിച്ച വിജയ് നേരത്തെ രാജിവെച്ചതിനാൽ അവിടെയും ഉപതിരഞ്ഞെടുപ്പ് നടക്കും. അങ്ങനെ മൊത്തം നാല് മണ്ഡലങ്ങളിലേക്കാകും ഉപതിരഞ്ഞെടുപ്പുകൾ വരിക. രാജിവെച്ച എം.എൽ.എമാരുടെ മൂന്ന് മണ്ഡലങ്ങളും എ.ഐ.എ.ഡി.എം.കെ.യുടെ ശക്തികേന്ദ്രങ്ങളായതിനാൽ ഇവിടെ കടുത്ത പോരാട്ടത്തിനാണ് സാധ്യത.
ഇതോടെ എ.ഐ.എ.ഡി.എം.കെ.യുടെ നിയമസഭയിലെ അംഗബലം 44 ആയി കുറഞ്ഞു. ടിവികെയിൽ ചേർന്ന എം.എൽ.എമാർക്ക് വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ ടിവികെ സ്ഥാനാർത്ഥികളായി മത്സരിക്കാൻ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. എടപ്പാടി പളനിസാമിയുടെ പക്ഷത്ത് 27 എം.എൽ.എമാരും, എസ്.പി. വേലുമണിയുടെ പക്ഷത്ത് 17 എം.എൽ.എമാരും, വിജയ്‌യുടെ ടിവികെയിൽ ഇപ്പോഴുള്ള 3 എം.എൽ.എമാരുമായി എ.ഐ.എ.ഡി.എം.കെ. മൂന്ന് വിഭാഗങ്ങളായി പിരിഞ്ഞു. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകൾ തമിഴക രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്തും.















Click it and Unblock the Notifications