'വിജയ് ആ സമയം മലേഷ്യയിൽ ഡാൻസ് കളിക്കുകയായിരുന്നു', മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ച് ഉദയനിധി
ചെന്നൈ: തൃഷയെ ലക്ഷ്യമിട്ട് നടത്തിയ അധിക്ഷേപ പരാമര്‍ശത്തിന്റെ പേരില്‍ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. നീലാങ്കരയിലെ വീട്ടിലെത്തി ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയില്‍ എടുത്ത വിജയുടെ പോലീസ് ചോദ്യം ചെയ്യലിന് ശേഷം വൈകിട്ടോടെ വിട്ടയക്കുകയായിരുന്നു. വിജയ് ഡമ്മി മുഖ്യമന്ത്രിയാണെന്നാണ് ഉദയനിധി സ്റ്റാലിന്റെയും എംകെ സ്റ്റാലിന്റെയും പ്രതികരണം.
ടിവികെ അണികള്‍ തന്നെക്കുറിച്ച് തെറ്റായ ആരോപണങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് ഉദയനിധി ആരോപിക്കുന്നു. കര്‍ഷകര്‍ക്ക് വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ തന്നെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ഒരു നൂറ് തവണ കൂടി അറസ്റ്റ് വരിക്കാന്‍ തയ്യാറാണെന്നും ഉദയനിധി വ്യക്തമാക്കി.
കര്‍ഷകരുടെ പ്രതിസന്ധികള്‍ കാണാത്ത സോഫാ മോഡല്‍ സര്‍ക്കാര്‍ തന്നെ അറസ്റ്റ് ചെയ്ത് കൊണ്ട് യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണെന്നും ഉദയനിധി സ്റ്റാലിന്‍ ആരോപിച്ചു. തഞ്ചാവൂരിലെ പ്രതിഷേധത്തിന് പിന്നാലെ ടിവികെയുടെ അധിക്ഷേപ പോരാളികള്‍ താന്‍ പ്രസംഗത്തില്‍ മോശം വാക്കുകള്‍ ഉപയോഗിച്ചുവെന്ന വ്യാജ ആരോപണങ്ങള്‍ പ്രചരിപ്പിക്കുകയാണ്. തന്നെ ദ്രോഹിക്കാന്‍ വേണ്ടി കള്ളക്കേസ് എടുത്തിരിക്കുകയാണെന്നും ഡിഎംകെ നേതാവ് കുറ്റപ്പെടുത്തി.

'തനിക്കെതിരെ കള്ളക്കേസ് എടുത്തും ചെന്നൈയില്‍ നിന്ന് തഞ്ചാവൂരിലേക്ക് കൊണ്ട് പോയി ഉപദ്രവിക്കാമെന്നും ചിലരെ തൃപ്തിപ്പെടുത്താം എന്നുമാണ് അവര്‍ കരുതിയത്. ഇതൊരു തമാശയാണെന്നാണ് അറസ്റ്റിന് ശേഷം താന്‍ മാധ്യമങ്ങളോട് പറഞ്ഞത്. പോലീസിനെ പേടിച്ച് താന്‍ ഓടിപ്പോയിട്ടില്ല. കാരൂരില്‍ 41 പേര്‍ മരണപ്പെട്ടപ്പോള്‍ ഇന്നത്തെ മുഖ്യമന്ത്രി അവരുടെ കുടുംബങ്ങളെ കാണുകയോ മാധ്യമങ്ങളെ അഭിമുഖീകരിക്കുകയോ ചെയ്തില്ല. പകരം അറസ്റ്റ് ഭയന്ന് ഓടിപ്പോവുകയാണ് ഉണ്ടായത്. അത്രയും ജീവനുകള്‍ നഷ്ടപ്പെട്ട സമയത്തും ഒരു മാസത്തിനുളളില്‍ അദ്ദേഹം മലേഷ്യയില്‍ പോയി സിനിമാ പ്രമോഷന്‍ പരിപാടിയില്‍ നൃത്തം ചെയ്യുകയായിരുന്നു', ഉദയനിധി തുറന്നടിച്ചു.
'മുഖ്യമന്ത്രിക്ക് അറസ്റ്റിനെ ഭയമായിരിക്കും, എനിക്ക് ഭയമില്ല. ഞാന്‍ കരുണാനിധിയുടെ കൊച്ചുമകനും എംകെ സ്റ്റാലിന്റെ മകനുമാണ്', ഉദനയനിധി സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. കാവേരി വിഷയത്തിലെ പ്രതിഷേധ പരിപാടിക്കിടെയാണ് വിവാദമായ അധിക്ഷേപ പരാമര്‍ശം തൃഷയേയും വിജയേയും കുറിച്ച് ഉദയനിധി സ്റ്റാലിന്‍ നടത്തിയത്. പ്രസംഗം വൈറലായതിന് പിന്നാലെയാണ് പോലീസ് ഉദയനിധിയെ അറസ്റ്റ് ചെയ്തത്.




Click it and Unblock the Notifications