'തൃഷയെ വിജയ് വൈകാതെ തമിഴ്നാടിൻ്റെ ഉപമുഖ്യമന്ത്രിയായി നിയമിക്കും'; എഐഡിഎംകെ നേതാവ്
നടി തൃഷയെ അധിക്ഷേപിച്ച് എഐഎഡിഎംകെ നേതാവ് ആർ ബി ഉദയകുമാർ. വൈകാതെ തന്നെ തൃഷയെ വിജയ് തമിഴ്നാട്ടിൻ്റെ ഉപമുഖ്യമന്ത്രിയായി നിയമിക്കുമെന്ന് ഉദയകുമാർ ആരോപിച്ചു. വിജയിക്കൊപ്പം ഏത് അർധരാത്രിയിലും കേക്ക് മുറിക്കാൻ കഴിയുന്ന മറ്റാരാണ് ഉള്ളതെന്നും ഉദയകുമാർ ചോദിച്ചു.
ജനനായകൻ റിലീസ് ചെയ്ത ദിവസം വിജയിയേയും ഉദയകുമാർ വിമർശിച്ചിരുന്നു. അന്നേ ദിവസം സംസ്ഥാന സർക്കാർ അപ്രഖ്യാപിത അവധി നൽകിയെന്നാണ് ഉദയകുമാർ കുറ്റപ്പെടുത്തിയത്. മുഖ്യമന്ത്രി മുതൽ മന്ത്രിമാർ വരെയുള്ള ഭരണപക്ഷ നേതാക്കൾ അന്നേ ദിവസം സിനിമ കാണുന്നതിനാണ് പ്രധാന്യം കൊടുത്തതെന്നും ഉദകുമാർ കുറ്റപ്പെടുത്തി.

'തമിഴ്നാടിൻ്റെ ചരിത്രത്തിൽ തന്നെ ഇതുവരെ ഇല്ലാതിരുന്ന സംഭവമാണത്. മുഖ്യമന്ത്രിയ്ക്കൊപ്പം എംഎൽമാരും മന്ത്രിമാരും എല്ലാവരും സിനിമ കാണാൻ തീയറ്ററിലെത്തി. അവർ ആഘോഷിച്ച് സിനിമ കണ്ടു. അതിൻ്റെ സെൽഫികളൊക്കെ പകർത്തി, അതെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു', ഉദയകുമാർ പറഞ്ഞു.
'ദൈനംദിന ജോലികൾ പോലും മാറ്റിവെച്ചാണ് വിജയ് സിനിമ കാണാൻ പോയത്. വിജയിയെ പിന്തുടർന്ന് മറ്റ് നേതാക്കളും തീയറ്ററിലെത്തി.അവർ സിനിമ കണ്ട് കണ്ണീർ പൊഴിച്ചു. കാവേരി ഡെൽറ്റയിലെ വെള്ളം കൃഷിക്ക് തുറന്നുവിടാൻ കഴിയാത്തതിലെ സർക്കാർ പരാജയത്തെ കുറിച്ച് ഓർത്താണോ അവർ കരഞ്ഞത്? അതോ അതോ തമിഴ്‌നാടിന് വെള്ളം നൽകില്ലെന്ന കർണാടകയുടെ ധാർമ്മികതയില്ലാത്ത നിലപാടിലോ, അതുമല്ലെങ്കിൽ മേക്കേദാതു അണക്കെട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കങ്ങളിൽ മനംനൊന്താണോ', ഉദയകുമാർ ചോദിച്ചു.
സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നു. സ്ഥിതി വളരെ പരിതാപകരമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം സർക്കാർ ആശുപത്രിയിൽ രോഗിയുടെ വിരലുകൾ എലി കടിച്ചു, അതോർത്താണോ മന്ത്രിമാർ കരഞ്ഞത് ? അതോ അരുണാചലം എന്ന യുവാവിൻ്റെ കസ്റ്റഡി മരണമോർത്താണോ കരഞ്ഞത്.കസ്റ്റഡി മരണങ്ങൾ തടയാനോ, സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനോ, മയക്കുമരുന്ന് മാഫിയയെ അടിച്ചമർത്താനോ കഴിയാതതിലൊന്നുമല്ലല്ലോ ഇവർ കരഞ്ഞത്', ഉദയകുമാർ പറഞ്ഞു.
ഇന്നത്തെ ജെൻസി തലമുറ സിനിമകളിലെ മാസ് ഡയലോഗുകളിൽ വീണ് പോകുന്നതും സിനിമയിലെ രംഗങ്ങളിൽ മതിമറക്കുന്നതുമെല്ലാം ആശങ്കപ്പെടുത്തുന്നുണ്ടെന്നും ഉദയകുമാർ പറഞ്ഞു. കാലം ഇതിനെല്ലാം കൃത്യമായ മറുപടി നൽകും. വൈകാതെ തന്നെ മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ 'മാന്ത്രിക പ്രതിച്ഛായ' തകരും. അതോടെ സിനിമയുടെ യഥാർത്ഥ ഭരണവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ യുവതലമുറയ്ക്ക് സാധിക്കുമെന്നും ഉദയകുമാർ പറഞ്ഞു.


Click it and Unblock the Notifications