വിജയധരണി ഇനി വിജയ്‌ക്കൊപ്പം; ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി, മുന്‍ മന്ത്രി പച്ചൈമാളും ടിവികെയില്‍
തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് പ്രബല പ്രതിപക്ഷ കക്ഷികളായ എ.ഐ.എ.ഡി.എം.കെ, ബി.ജെ.പി എന്നീ പാർട്ടികളിലെ മുതിർന്ന നേതാക്കൾ കൂട്ടത്തോടെ ഭരണകക്ഷിയായ തമിഴക വെട്രി കഴകം (ടി.വി.കെ) പാർട്ടിയുടെ അംഗത്വം സ്വീകരിച്ചു. ബി.ജെ.പിയിൽ നിന്നും എ.ഐ.എ.ഡി.എം.കെയിൽ നിന്നും എത്തിയ മുൻ മന്ത്രിമാർ, മുൻ എം.പിമാർ, മുൻ എം.എൽ.എമാർ എന്നിവരും അനുയായികളും പാർട്ടിയിൽ ഔദ്യോഗികമായി ചേർന്നു. ഈ അപ്രതീക്ഷിത കൂടുമാറ്റത്തിലൂടെ ദക്ഷിണ തമിഴ്‌നാട് ജില്ലകളിൽ ടി.വി.കെ തങ്ങളുടെ രാഷ്ട്രീയ സ്വാധീനം കൂടുതൽ ഭദ്രമാക്കിയതായാണ് വിലയിരുത്തൽ.
ചെന്നൈയിലെ പനൈയൂരുള്ള ടി.വി.കെ ആസ്ഥാനത്തു നടന്ന യോഗത്തിലാണ് പ്രമുഖ നേതാക്കളെല്ലാം ടി.വി.കെയുടെ പതാകയേന്തി അംഗത്വം എടുത്തത്. ടി.വി.കെ ജനറൽ സെക്രട്ടറിയും സംസ്ഥാന ഗ്രാമീണ വികസന വകുപ്പ് മന്ത്രിയുമായ ബുസ്സി ആനന്ദിന്റെ സാനിധ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. വിജയ് സർക്കാരിന്റെ ജനപ്രിയതയും പാർട്ടിയുടെ സംഘടനാ ശേഷിയും വർദ്ധിക്കുന്നതിന്റെ തെളിവാണ് നേതാക്കളുടെ വരവ്.

മുൻ എം.എൽ.എയും പ്രമുഖ വനിതാ നേതാവുമായ എസ്. വിജയധരണിയും ടി.വി.കെയിൽ ചേർന്നിട്ടുണ്ട്. വിളവൻകോട് മണ്ഡലത്തിൽ നിന്നും തുടർച്ചയായി മൂന്ന് തവണ ജയിച്ച അവർ ചെന്നൈ ആസ്ഥാനത്ത് വച്ച് നൂറുകണക്കിന് അനുയായികൾക്കൊപ്പമാണ് എത്തിയത്. ജനറൽ സെക്രട്ടറി ആനന്ദ് അവർക്ക് ടി.വി.കെയുടെ പതാകയും ഔദ്യോഗിക പാർട്ടി മെമ്പർഷിപ്പും നൽകി സ്വീകരിച്ചു.
2024 ഫെബ്രുവരിയിലാണ് വിജയധരണി കോൺഗ്രസ് വിട്ട് ഡൽഹിയിൽ വെച്ച് ബി.ജെ.പിയിൽ അംഗമായത്. എന്നാൽ രണ്ടു വർഷത്തിലേറെ പാർട്ടിയിൽ പവർത്തിച്ചിട്ടും തനിക്ക് അർഹമായ സ്ഥാനമോ ഉത്തരവാദിത്തങ്ങളോ ബി.ജെ.പിയിൽ ലഭിക്കാത്തതിൽ അവർ അസംതൃപ്തയായിരുന്നു. ഇതാണ് അവരെ ബി.ജെ.പിയുമായി അകലാൻ പ്രേരിപ്പിച്ച പ്രധാന ഘടകം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിളവൻകോട് മണ്ഡലത്തിൽ ബി.ജെ.പി ടിക്കറ്റിലാണ് വിജയധരണി അങ്കത്തിനിറങ്ങിയത്. മൂന്നാം സ്ഥാനത്തേക്ക് അവർ പിന്തള്ളപ്പെടുകയും ആകെ 45,604 വോട്ടുകൾ മാത്രം നേടുകയും ചെയ്തു. കോൺഗ്രസിന്റെ ടി.ടി പ്രവീണാണ് വിജയം സ്വന്തമാക്കിയത്. അതേസമയം ടി.വി.കെ സ്ഥാനാർത്ഥിയായി മത്സരിച്ച മൈക്കൽ കുമാർ രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലമാണിതെന്ന് ശ്രദ്ധേയമാണ്. ഇതിനാൽ തന്നെ അവരുടെ ചേരൽ വിളവൻകോടും അനുബന്ധ ദക്ഷിണ തമിഴ്‌നാട് മേഖലകളിലും ടി.വി.കെയുടെ അടിത്തറ വർദ്ധിപ്പിക്കും.
കെടി പച്ചൈമാളിന്റെ വരവ് കന്യാകുമാരില്‍ നേട്ടമാകും
ബി.ജെപിയെ പോലെ തന്നെ എ.ഐ.എ.ഡി.എം.കെയ്ക്കും വലിയ ക്ഷീണം സൃഷ്ടിച്ചിരിക്കുകയാണ്. പാർട്ടിയിലെ പ്രമുഖ വ്യക്തിയും മുൻ വനം മന്ത്രിയുമായിരുന്ന കെ.ടി. പച്ചൈമാൾ ടി.വി.കെയുടെ അംഗത്വം സ്വീകരിച്ചു. അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത നയിച്ച മന്ത്രിസഭയിൽ അംഗമായിരുന്ന അദ്ദേഹം, തിരുനെൽവേലിയിലും കന്യാകുമാരിയിലും ശക്തമായ അടിത്തറയുള്ള നേതാവാണ്.
പച്ചൈമാളിന് പിന്നാലെ തിരുവണ്ണാമലൈ മണ്ഡലത്തിൽ നിന്നുള്ള എ.ഐ.എ.ഡി.എം.കെ മുൻ പാർലമെന്റ് അംഗം ആർ. വനറോജയും ടി.വി.കെയിൽ അണിചേർന്നു. ചെന്നൈ വെസ്റ്റ് സോൺ മുൻ എ.ഐ.എ.ഡി.എം.കെ ഓർഗനൈസിംഗ് സെക്രട്ടറിയായിരുന്ന പ്രമുഖ നേതാവ് എൻ. ബാലഗംഗയും ഇതേ വേദിയിൽ വെച്ചുതന്നെ ടി.വി.കെയുടെ പുതിയ മെമ്പർഷിപ്പ് സ്വീകരിച്ചു. പ്രധാന രാഷ്ട്രീയ മണ്ഡലങ്ങളിൽ ശക്തമായ വേരോട്ടമുള്ള ഇത്തരം പ്രബല നേതാക്കളുടെ വരവ് ടി.വി.കെയുടെ വരുംകാല വിജയസാധ്യതകളെ വലിയ തോതിലാണ് മുന്നോട്ടു നയിക്കുക.















Click it and Unblock the Notifications